കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ രണ്ട് പേർക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂർ : 51 ഗ്രാം മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ട് പേർക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ജാമ്യം അനുവദിക്കാതെ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയിൽ വീട്ടിൽ കെ.കെ.നൗഫൽ (37), പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് ജുനൈദ് (39) എന്നിവർക്കാണ് വടകര അഡീഷണൽ ജില്ല സെഷൻസ് കോടതി കഠിന തടവ് വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.
2022 ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്‌പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ബേംഗ്ലൂരുവിൽ നിന്ന് ബസിൽ കണ്ണൂരിലേക്ക് കടത്തിയ മയക്കുമരുന്നാണ് പിടികൂടിയത്.
കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ടി. രാഗേഷും എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും അന്വേഷണം നടത്തി കണ്ണൂർ അസി. എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
കേസെടുക്കുമ്പോൾ പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർമാരായ പി.കെ. അനിൽകുമാർ, കെ.സി. ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ. സുജിത്ത്, സി.വി. റിജുൻ, സോൾദേവ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി.കെ. ജോർജ് ഹാജരായി.