കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തി കെ.സുധാകരൻ

Share our post

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ. ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച ശേഷം കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി അദ്ദേഹം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

കണ്ണൂരിൽ സ്ഥാനാർഥിയായതിനെ തുടർന്നാണ് കെ. സുധാകരൻ താൽക്കാലികമായി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിന്നത്. പ്രസിഡന്റിന്റെ ചുമതല എം.എം. ഹസനെ ഹൈക്കമാൻഡ് ഏൽപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടപടികൾ തീരുംവരെയാണ് ഹസന് ചുമതലയെന്നായിരുന്നു നിയമന ഉത്തരവിൽ. തിരഞ്ഞെടുപ്പ് നടപടികളെന്നാൽ വോട്ടെണ്ണൽ കഴിയുംവരെയെന്ന വ്യാഖ്യാനത്തിൽ ഹസൻ ചുമതലയിൽ തുടരുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയായി. പിന്നീട് കെ. സുധാകരന്റെ സമ്മർദത്തിനു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലും ഹസനായിരുന്നു അധ്യക്ഷൻ. ജില്ലകളിൽ നടക്കേണ്ട വിശദമായ തിരഞ്ഞെടുപ്പ് അവലോകനത്തിനുള്ള നിർദേശവും നൽകിയിരുന്നു. ഈ യോഗത്തിൽ താൻ തിരികെ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് പ്രതിനിധികളായ കെ.സി. വേണുഗോപാലോ ദീപാ ദാസ്‌ മുൻഷിയോ സൂചന നൽകുമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷ.

എന്നാൽ അതുണ്ടായില്ല. ഫലം വരുംവരെ ഹസനാകും ചുമതലയെന്ന നിലയിൽ കാര്യങ്ങൾ പുരോഗമിക്കുന്നതിൽ സുധാകരൻ അതൃപ്തിയിലായി. ചുമതല കൈമാറിയില്ലെങ്കിൽ കടുത്ത പ്രതികരണങ്ങൾ നടത്തുമെന്ന സൂചന സുധാകരൻ പാർട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ദേശീയതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെ കേരളത്തിൽ അത്തരമൊരു അസ്വാസ്ഥ്യമുണ്ടാക്കേണ്ടെന്ന് വിലയിരുത്തിയ ഹൈക്കമാൻഡ് സുധാകരന് ബുധനാഴ്ചതന്നെ ചുമതല ഏറ്റെടുക്കാൻ അനുമതി നൽകി. ഹസനെയും വിവരം ധരിപ്പിച്ചു.

മത്സരിക്കുന്നതിന്റെ പേരിൽ മാറിനിന്ന സുധാകരൻ വോട്ടെടുപ്പിനുശേഷം സ്വാഭാവികമായി തിരിച്ചെത്തുന്നുവെന്ന വ്യാഖ്യാനമേ പാർട്ടി ഇതിന് നൽകുന്നുള്ളൂ. ഫലംവന്നശേഷം പാർട്ടി പുനഃസംഘടന കോൺഗ്രസിൽ വീണ്ടും ചർച്ചയാകാനാണ് സാധ്യത.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!