Connect with us

Kerala

പ്ലസ് വൺ: കഴിഞ്ഞവർഷത്തെ 178 അധികബാച്ചുകൾ തുടരും

Published

on

Share our post

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് കഴിഞ്ഞ രണ്ടുവർഷങ്ങളിലായി അനുവദിച്ച 178 അധിക ബാച്ചുകൾ ഇക്കൊല്ലവും തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2022-23 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും 2023-24 അധ്യയന വർഷം താത്‌കാലികമായി അനുവദിച്ച 97 ബാച്ചുകളുമാണ് തുടരുക.

178 ബാച്ചുകൾ തുടരുന്നതിന് ഒരുവർഷത്തേക്ക് 19.22 കോടിയുടെ അധിക സാമ്പത്തികബാധ്യത സർക്കാരിന് ഉണ്ടാകുമെന്നതിനാൽ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുടർച്ചാനുമതി നൽകാനാണ് ആലോചിച്ചിട്ടുള്ളത്.

പ്രവേശനവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിലുണ്ടായ ആശങ്കയും കാലതാമവവും ഒഴിവാക്കാനാണ് പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിനുമുമ്പേ ബാച്ചുകൾ അനുവദിച്ചത്. എട്ടിനാണ് പത്താംക്ലാസ് ഫലപ്രഖ്യാപനം. ജൂൺ അവസാനത്തോടെ പ്രവേശന നടപടികൾ പൂർത്തിയാക്കി പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനം.

25-ൽ താഴെ കുട്ടികളുള്ള ബാച്ചുകൾ നിർത്താൻ ആലോചിച്ചിരുന്നെങ്കിലും പ്രായോഗിക പ്രശ്നങ്ങളുള്ളതിനാൽ അവ നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധന അധികസാമ്പത്തിക ബാധ്യത ഉണ്ടാകാത്തവിധം ഇക്കൊല്ലവും അനുവദിക്കും.

ഇതിനുപുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനംകൂടി മാർജിനൽ സീറ്റ് വർധന നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധന നൽകും.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിക്കും.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാർജിനൽ സീറ്റ് വർധന അനുവദിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു.


Share our post

Kerala

കോളേജിലെ അടി അമ്പലപ്പറമ്പിലേക്കും; ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇതേ കോളെജിലെ പൂർവ വിദ്യാർഥി കാരക്കോണം സ്വദേശിയായ ആദർശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇവർ തമ്മിൽ നേരത്തെയും കോളേജിനുള്ളിൽ ഉണ്ടായിരുന്ന സംഘർഷമാണ് ഉത്സവ സ്ഥലത്തേക്കും എത്തിയത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അന്വേഷത്തിൽ പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോളേജിൽ നേരത്തെയുണ്ടായ തർക്കത്തിൽ ഇവർ ഉൾപ്പെട്ടിരുന്നതായും എന്നാൽ പരാതികൾ ഒന്നും ലഭിക്കാതിരുന്നതിനാൽ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പറയുന്നു.


Share our post
Continue Reading

Kerala

കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published

on

Share our post

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.


Share our post
Continue Reading

Kerala

പത്താംക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Published

on

Share our post

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!