തിരഞ്ഞെടുപ്പിന് മുമ്പേ കെജ്‌രിവാൾ പുറത്തിറങ്ങിയേക്കും; ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി

Share our post

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

എന്തൊക്കെ ജാമ്യവ്യവസ്ഥകള്‍ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിർദേശം ആരാഞ്ഞ. വാദം തീരാനുള്ള താമസം ചൂണ്ടിക്കാട്ടിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഇടക്കാല ജാമ്യം നൽകുന്നതിനെ ഇ.ഡി. എതിർത്തു. ജാമ്യം ലഭിച്ചിട്ടുള്ള ആം ആദ്മി പാർട്ടിയുടെ മറ്റുനേതാക്കൾ പുറത്ത് നടത്തുന്ന പ്രസ്താവനകൾ ശ്രദ്ധയിൽ എടുക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

‘ഇടക്കാല ജാമ്യം നൽകും എന്ന് പറയുന്നില്ല. എന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം നൽകുന്ന പരിഗണിക്കേണ്ടി വരും’ – ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. തിരഞ്ഞെടുപ്പ് എന്നാണെന്ന് ആരാഞ്ഞ കോടതി, മേയ് 23-നാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് എന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടക്കാല ജാമ്യം സംബന്ധിച്ചകാര്യത്തിലേക്ക് കടന്നത്.

മാർച്ച് 21-നാണ് ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബി.ജെ.പി. രംഗത്തെത്തിയിരുന്നു. എന്നാൽ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ജയിലിൽ നിന്ന് ഭരണകാര്യങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് റാലികളിൽ കെജ്‌രിവാളിന്റെ അറസ്റ്റ് വൻതോതിൽ ചർച്ചയായി. കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!