കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

കണ്ണൂർ (ചെറുകുന്ന്) : ചെറുകുന്ന് പുന്നച്ചേരിയിരിൽ ഗ്യാസ് സിലിൻഡർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാസർകോട് ഭീമനടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്‌റ്റ് കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ (52), ഭാര്യ അജിത(33), അജിതയുടെ അച്ഛൻ കൃഷ്‌ണൻ (65), ചെറുമകൻ ആകാശ് (ഒമ്പത്), കാലിച്ചാനടുക്കത്തെ കെ.എൻ. പത്മകുമാർ (69)എന്നിവരാണ് മരിച്ചത്.
പാപ്പിനിശേരി–പിലാത്തറ കെ.എസ്.ടി.പി റോഡിൽ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കൾ രാത്രി പത്തോടെയാണ് അപകടം. ചരക്കുലോറിയുടെ പിറകിലിടിച്ച് നിയന്ത്രണംവിട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുരുഷന്മാരും സ്‌ത്രീയും സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്.
കണ്ണൂർ ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിൻ്റെ പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ച് നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിനിടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.