കെ.സുധാകരന്റെ പി.എ വി.കെ മനോജ് ബി.ജെ.പിയിൽ; അംഗത്വം സ്വീകരിച്ചു

കണ്ണൂർ : കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ പി.എ ബി.ജെ.പിയിൽ ചേർന്നു. കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന വി. കെ മനോജ് ആണ് ബി.ജെ.പിയിൽ ചേർന്നത്. 2009 മുതൽ 2014 വരെ മനോജ് സുധാകരന്റെ പി.എ ആയിരുന്നു.
നിലവിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കെ സുധാകരന്റെ അടുത്ത അനുയായിയും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥാണ് മനോജിന് അംഗത്വം നൽകിയത്. കണ്ണൂർ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന സെകട്ടറി കെ ശ്രീകാന്തും പങ്കെടുത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന രഘുനാഥ് ഡിസംബറിലാണ് കോൺഗ്രസ് വിട്ടത്. നേതൃത്വത്തിലെ ഒരുവിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് സുധാകരൻപക്ഷം ചേർന്നത്. പിന്നീട് വിശ്വസ്തനും അടുത്ത അനുയായിയുമായി.
അതേസമയം തനിക്ക് ശരിയെന്ന് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്നാണ് സുധാകരൻ നേരത്തെ പറഞ്ഞത്. ആർ.എസ്എസ് ശാഖയ്ക്ക് കാവൽനിന്ന കാര്യവും സുധാകരൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം കോൺഗ്രസിലെ മൃദുഹിന്ദുത്വ നിലപാടുകാർക്ക് ബിജെപിയിലേക്ക് വഴികാട്ടിയായതായി ഒരുവിഭാഗം കരുതുന്നു.