എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പിന്തുടർന്ന് പിടികൂടി

മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനിൽ(31) നിന്നാണ് ഇവ പിടികൂടിയത്. കൂട്ടുപുഴയിൽ നിന്ന് നിർത്താതെ പോയ കാർ മട്ടന്നൂർ കരേറ്റയിൽ വെച്ചാണ് എക്‌സൈസ് സംഘം പിന്തുടർന്ന് തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമിതവേഗതയിൽ ഓടിച്ച കാർ വഴിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കി.
തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് ബംഗളൂരുവിൽ നിന്ന് വന്ന കാർ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെത്തിയത്. വാഹനപരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ലഹരിയിലായിരുന്ന ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു. ഇരിട്ടി എക്‌സൈസ് സംഘത്തെ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി ടൗണിന് സമീപം കാർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കാറുമായി കടന്നുകളഞ്ഞു.
തുടർന്ന് മട്ടന്നൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥരെയും അറിയിക്കുകയും കരേറ്റയിൽ വെച്ച് കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫിറോസിനെ പിന്തുടർന്ന് പിടിക്കുകയുമായിരുന്നു.
കൂട്ടുപുഴയിൽ നിന്ന് ഡോർ പോലും അടയ്ക്കാതെ അമിതവേഗതയിൽ വന്ന കാർ വഴിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ഈ വാഹനങ്ങളിലുള്ളവരും ഇയാളെ പിന്തുടർന്ന് എത്തിയിരുന്നു.
മുമ്പ് വയനാട് ചെക്ക്‌പോസ്റ്റിൽ വെച്ച് എം.ഡി.എം.എ. പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്.
ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ അജീഷ് ലബ്ബ, എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.ഉത്തമൻ, സി.പി.ഷാജി, സി.ഒ.ഷാജൻ, സി.വി.റിജുൻ, ഷൈബി കുര്യൻ, വി.ശ്രീനിവാസൻ, രമീഷ്, ഡ്രൈവർമാരായ കെ.ടി.ജോർജ്, കേശവൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.