Connect with us

Kerala

നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ, പരീക്ഷ ജൂൺ 23-ന്

Published

on

Share our post

2024-25 അക്കാദമിക് സെഷനിലെ, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി.ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി./ ഡി.ആർ.എൻ.ബി., എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിനായി, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽസയൻസസ് (എൻ.ബി.ഇ.എം.എസ്.), നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി.ജി.ക്ക് അപേക്ഷിക്കാം.

പരീക്ഷയുടെ പരിധിയിൽവരുന്ന മെഡിക്കൽ പി.ജി. പ്രവേശനങ്ങൾ

* സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ

* സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്റ്റേറ്റ്/കേന്ദ്രഭരണ പ്രദേശ ക്വാട്ട

* സ്വകാര്യ മെഡിക്കൽ കോളേജുകൾ, സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, കല്പിത സർവകലാശാലകൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങൾ എന്നിവയിലെ മെഡിക്കൽ പി.ജി. സീറ്റുകൾ

* പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി., പോസ്റ്റ് എം.ബി.ബി.എസ്. എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ കോഴ്സുകൾ, ഡയറക്ട് ആറുവർഷ ഡോക്ടറേറ്റ് ഓഫ് നാഷണൽ ബോർഡ് (ഡിആർ.എൻ.ബി.) കോഴ്സ്.

പരിധിയിൽവരാത്ത സ്ഥാപനങ്ങൾ

നീറ്റ് പി.ജി.യുടെ പരിധിയിൽവരാത്ത സ്ഥാപനങ്ങൾ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് -വിവിധ കേന്ദ്രങ്ങൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.-ചണ്ഡീഗഢ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ-പുതുച്ചേരി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്-ബെംഗളൂരു), ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ ആൻഡ് ടെക്നോളജി (തിരുവനന്തപുരം) എന്നീ സ്ഥാപനങ്ങളിലെ എം.ഡി./എം.എസ്. പ്രവേശനം നീറ്റ്-പി.ജി. 2024-ന്റെ പരിധിയിൽ വരുന്നില്ല (ഇവയിലെ പ്രവേശനം എയിംസ് നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ്-കംബൈൻഡ് എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ.-സി.ഇ.ടി.) വഴിയാണ്).

യോഗ്യത

അംഗീകൃത എം.ബി.ബി.എസ്. ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ്. പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ് വേണം. നാഷണൽ മെഡിക്കൽ കമ്മിഷ(പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ)ന്റെ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ്/പ്രൊവിഷണൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 2024 ഓഗസ്റ്റ് 15-നകം ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടിയവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) യോഗ്യത നേടിയിരിക്കുകയും രജിസ്ട്രേഷൻ, ഇന്റേൺഷിപ്പ് വ്യവസ്ഥകൾ തൃപ്തിപ്പെടുത്തിയിരിക്കുകയും വേണം.

പരീക്ഷ

ജൂൺ 23-നു നടത്തുന്ന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യ പരിഗണന എന്ന തത്ത്വമനുസരിച്ച്, ലഭ്യതയ്ക്കു വിധേയമായി പരീക്ഷാകേന്ദ്രം അനുവദിക്കും. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന പരീക്ഷയ്ക്ക്, ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ബിരുദ പ്രോഗ്രാം വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടമാകും. ഡമോ ടെസ്റ്റ് ജൂൺ 10 മുതൽ natboard.edu.in -ൽ ലഭ്യമാക്കും.

യോഗ്യതാ പെർസന്റൈൽ സ്കോർ

പരീക്ഷയിൽ യോഗ്യതനേടാൻ ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ, 50-ാം പെർസന്റൈൽ സ്കോറും ഒ.ബി.സി./പട്ടിക വിഭാഗക്കാർ 40-ാം പെർസന്റൈൽ സ്കോറും അൺ റിസർവ്ഡ് ഭിന്നശേഷിക്കാർ 45-ാം പെർസന്റൈൽ സ്കോറും നേടണം.

അപേക്ഷ

nbe.edu.in -ലെ ‘നീറ്റ് പി.ജി’ ലിങ്ക് വഴിയോ natboard.edu.in വഴിയോ മേയ് ആറിന് രാത്രി 11.55 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് 3500 രൂപ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 2500 രൂപ). ഓൺലൈനായി അടയ്ക്കാം.

അപേക്ഷയിലെ ചില വിവരങ്ങൾ എഡിറ്റ് ചെയ്യാൻ എഡിറ്റ് വിൻഡോ മേയ് 10 മുതൽ 16 വരെ തുറന്നുനൽകും. ഫോട്ടോ/ഒപ്പ്/തംബ് ഇംപ്രഷൻ എന്നിവയിലെ പിശകുകൾ മേയ് 28 മുതൽ ജൂൺമൂന്നുവരെയുള്ള കാലയളവിലും (പ്രീ-ഫൈനൽ എഡിറ്റ് വിൻഡോ), ജൂൺ ഏഴുമുതൽ 10 വരെയുള്ള കാലയളവിലും (ഫൈനൽ എഡിറ്റ് വിൻഡോ) തിരുത്താം. അഡ്മിറ്റ് കാർഡ് ജൂൺ 18-ന്. പരീക്ഷാഫലം ജൂലായ് 15-നകം പ്രതീക്ഷിക്കാം.


Share our post

Kerala

കോളേജിലെ അടി അമ്പലപ്പറമ്പിലേക്കും; ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇതേ കോളെജിലെ പൂർവ വിദ്യാർഥി കാരക്കോണം സ്വദേശിയായ ആദർശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇവർ തമ്മിൽ നേരത്തെയും കോളേജിനുള്ളിൽ ഉണ്ടായിരുന്ന സംഘർഷമാണ് ഉത്സവ സ്ഥലത്തേക്കും എത്തിയത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അന്വേഷത്തിൽ പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോളേജിൽ നേരത്തെയുണ്ടായ തർക്കത്തിൽ ഇവർ ഉൾപ്പെട്ടിരുന്നതായും എന്നാൽ പരാതികൾ ഒന്നും ലഭിക്കാതിരുന്നതിനാൽ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പറയുന്നു.


Share our post
Continue Reading

Kerala

കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published

on

Share our post

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.


Share our post
Continue Reading

Kerala

പത്താംക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Published

on

Share our post

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!