92-കാരി വീട്ടിൽ വോട്ടുചെയ്യുമ്പോൾ ഇടപെട്ട് ബ്രാഞ്ച്സെക്രട്ടറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Share our post

കണ്ണൂർ: മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അരുൺ കെ. വിജയൻ ആണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

നിയമവിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ നൽകിയിട്ടുമുണ്ട്.

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തിലുള്ള 164-ാം ബൂത്തിൽ ഏപ്രിൽ 18-നാണ് നടപടിക്ക് ഇടയാക്കിയ സംഭവം. എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുംവിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് 1951-ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇവർക്കെതിരെ വകുപ്പുതല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 171 (സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!