Connect with us

health

ക്ഷയരോഗം എന്ന വില്ലനെതിരെ ജാഗ്രത വേണം

Published

on

Share our post

ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ബാക്‌ടീരിയൽ അണുബാധയാണ് ക്ഷയം. ബാസിലാസ് മൈക്രോ ബാക്ടീരിയം ടുബർകുലോസിസ് എന്ന ബാക്ടീരിയയാണ്‌ രോഗകാരി. ഈജിപ്ഷ്യൻ മമ്മികൾ, പുരാതന ഗ്രീസിൽനിന്നും റോമിൽ നിന്നുമുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന്‌ ലഭിച്ച അണുബാധയുടെ തെളിവുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പകർച്ചവ്യാധിയുടെ മനുഷ്യ വേട്ടയാണ്‌ സൂചിപ്പിക്കുന്നത്‌.

പകർച്ചയും നിയന്ത്രണവും 

എല്ലാവർഷവും ലോകാരോഗ്യ സംഘടന ക്ഷയരോഗ ബാധയുമായി ബന്ധപ്പെട്ട വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ നവംബറിലെ റിപ്പോർട്ടു പ്രകാരം, 2022ൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത പകർച്ച വ്യാധികളുടെ കൂട്ടത്തിൽ കോവിഡിന് പിന്നിൽ രണ്ടാം സ്ഥാനത്തായി നിൽക്കുന്നതു ക്ഷയരോഗം ആണ്. എച്ച്.ഐ.വി/എയ്ഡ്‌സ് മൂലം ഉണ്ടാകുന്ന മരണങ്ങളേക്കാൾ ഇരട്ടിയാണിത്‌. ഓരോ വർഷവും ലോകത്ത്‌ 10.6 ദശലക്ഷത്തിലധികം പുതിയ ക്ഷയരോഗബാധ റിപ്പോർട്ടുകളും ഏകദേശം 1.30 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. സാമൂഹിക ഘടകങ്ങളായ ദാരിദ്ര്യം, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ്‌ ക്ഷയരോഗം പടർന്നു പിടിക്കുന്നതിനും പ്രധാന കാരണങ്ങൾ. രോഗ നിയന്ത്രണ ശ്രമങ്ങൾ ദുഷ്കരമാക്കുന്നതും ഈ ഘടകങ്ങളാണ്. ദാരിദ്ര്യ നിർമാർജനവും പോഷകാഹാര ലഭ്യതയും അതുകൊണ്ടുതന്നെ പ്രധാനവും.

ഇന്ത്യയിൽ

ലോകത്തെ മൊത്തം ക്ഷയരോഗ ബാധയുടെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ഇന്ത്യ (27ശതമാനം), ഇന്തോനേഷ്യ (10 ശതമാനം), ചൈന (7ശതമാനം), ഫിലിപ്പീൻസ് (7ശതമാനം), പാകിസ്ഥാൻ (5.7ശതമാനം), നൈജീരിയ (4.5ശതമാനം), ബംഗ്ലാദേശ് (3.6ശതമാനം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (3.0ശതമാനം) എന്നീ എട്ട് രാജ്യങ്ങളിലാണ്. ഇന്ത്യയാണ്‌ മുന്നിലെന്നർഥം!

സംക്രമണവും പ്രാരംഭ അണുബാധയും

ക്ഷയരോഗ ബാധിതനായ രോഗി തുമ്മുമ്പോൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന ബാക്ടീരിയ അടങ്ങിയ സൂക്ഷ്മ കണികകൾ ആണ് മറ്റൊരാളിലേക്ക് പകരുന്നത്‌. ബാക്ടീരിയ ശ്വാസനാളത്തിലൂടെ സഞ്ചരിച്ച് ശ്വാസകോശത്തിലെത്തുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രവർത്തനങ്ങൾ മൂലം പലപ്പോഴും ബാക്ടീരിയ നശിക്കും. എന്നാൽ പൂർണമായും നശിപ്പിക്കുന്നതിൽ ശരീരം പരാജയപ്പെടുമ്പോൾ ബാക്ടീരിയ പെരുകും. ഇതാണ് രോഗാവസ്ഥ. എന്നാൽ ചിലപ്പോൾ ബാക്റ്റീരിയ വർഷങ്ങളോളം ശരീരത്തിൽ നിഷ്‌ക്രിയമായി കിടന്നേക്കാം.

പതിനേഴാം നൂറ്റാണ്ടിൽ ജർമൻ ഭിഷഗ്വരൻ ആയ റിച്ചാർഡ് മോർട്ടനാണ് “ടുബെർകുലോസിസ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌. എന്നാൽ രോഗനിർണയത്തിനും ചികിത്സയ്ക്കും കൂടുതൽ ശാസ്ത്രീയമായ സമീപനങ്ങൾ സ്വീകരിക്കുകയും അതുവഴി രോഗകാരണമായ മൈക്രോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയെ തിരിച്ചറിയുകയും ചെയ്തത് 1882-ൽ മറ്റൊരു ജർമൻ ശാസ്ത്രജ്ഞനായ റോബർട്ട് കോച്ച് ആയിരുന്നു.

ഉക്രേനിയൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ സെൽമാൻ വക്‌സ്മാൻ1943ൽ തന്റെ പരീക്ഷണങ്ങളുടെ ഫലമായി മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയകളിൽ നിന്നും സ്ട്രെപ്റ്റോമൈസിൻ എന്ന ആന്റിബയോട്ടിക് വേർതിരിച്ചെടുത്തു. ക്ഷയരോഗ ചികിത്സയിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്‌ ഈ കണ്ടുപിടിത്തമാണ്. ക്ഷയത്തിനെതിനെതിരെ ഫലപ്രദമായ ആദ്യത്തെ ആന്റി ബയോട്ടിക്‌ ആയിരുന്നു ഇത്‌.

ആന്റിബയോട്ടിക്‌ റെസിസ്റ്റൻസ്

ഒരൊറ്റ ആന്റിബയോട്ടിക് തന്നെ കുറേ കാലമായി ഉപയോഗിക്കുന്നത് പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിന് കാരണമാകുമെന്ന് 1950-കളോടെ വ്യക്തമായിരുന്നു. ക്ഷയരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് എൺപതുകളിൽ തുടങ്ങി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇത്തരം ആന്റിബയോടിക് റെസിസ്റ്റന്റ് ടിബി കേസുകളിലുണ്ടായ ക്രമാതീതമായ ഉയർച്ചയാണ്‌.

1993-ൽ, ലോകാരോഗ്യ സംഘടന ക്ഷയത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്‌ ഇത് കണക്കിലെടുത്താണ്. ഇന്ന് ലോകത്തെ മൊത്തം ക്ഷയരോഗികളിൽ ഏകദേശം നാലു ലക്ഷത്തിൽ അധികം പേരിലും നിലവിലുള്ള ആന്റിബയോട്ടിക്കുകൾ ഒന്നും ഫലിക്കാൻ സാധ്യത ഇല്ലാത്ത ഇത്തരം ഒരു അവസ്ഥയിലാണ് എന്നാണ് നിഗമനം.

ബാസിലസ് കാൽമെറ്റ്-ഗ്വെറിൻ വാക്സിൻ 

ക്ഷയരോഗം തടയാൻ ലഭ്യമായ ഏക വാക്സിൻ ബാസിലസ് കാൽമെറ്റ്-ഗ്വെറിൻ (ബി.സി.ജി) വാക്സിൻ ആണ്. മൈക്രോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയിൽനിന്ന് ആണ് ഇത് വേർതിരിച്ചെടുക്കുന്നത്. 1921 മുതൽ ബി.സി.ജി ആഗോളതലത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലും നവജാത ശിശുക്കളുടെ പതിവ് പ്രതിരോധ കുത്തിവയ്‌പുകളുടെ ഒരു നിർണായക ഭാഗവുമാണിത്‌. ഹ്രസ്വവും കൂടുതൽ രോഗീ സൗഹൃദവുമായ ചികിത്സാ സമ്പ്രദായങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗവേഷണ ശ്രമങ്ങൾ തുടരുകയാണ്‌. അണുബാധ പെട്ടെന്ന് സ്ഥിരീകരിക്കാനുള്ള അത്യാധുനിക മാർഗങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള മാർഗരേഖ അടുത്തിടെ ലോകാരോഗ്യസംഘടന വിപുലീകരിച്ചിരുന്നു. 

പുതിയ പ്രതീക്ഷകൾ

ലോകത്തിലെ മൊത്തം ക്ഷയരോഗ ബാധിതരിൽ ഏറിയ പങ്കും ഉള്ള രാജ്യം എന്ന നിലയ്ക്ക് ഏറ്റവും ഫലപ്രദമായ ഒരു വാക്സിൻ ലഭ്യമാവുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്‌. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ ബയോടെക്‌ കമ്പനിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഒരു വാക്സിൻ പ്രാരംഭ ഗവേഷണങ്ങളിൽ മികച്ച ഫലങ്ങൾ കാണിക്കുന്നതായി അടുത്തിടെ വാർത്ത വന്നിരുന്നു. മനുഷ്യരിൽ പരീക്ഷിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് (ക്ലിനിക്കൽ ട്രയൽ) അത്‌ കടക്കുകയാണ്‌.


Share our post

health

ഈ പഴങ്ങൾ കഴിക്കു; ആർത്തവ സമയത്തെ വയറുവേദന പമ്പകടക്കും

Published

on

Share our post

സ്ത്രീകളിൽ ആർത്തവ സമയത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിൽ സാധാരണമാണ് വയറു വേദന. അസഹനീയമായ വയറു വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരോ നിങ്ങൾ? മരുന്നുകളും, പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിച്ച് മടുത്തോ? എന്നാൽ ഈ പഴങ്ങൾ കഴിച്ച് നോക്കു.

പഴം: ബോറോൺ, പൊട്ടാസ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങൾ പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് പഴം കഴിക്കുന്നത് നല്ലതാണ്. ഇത് വേദന കുറക്കുകയും, നല്ല ഉറക്കം കിട്ടുകയും , മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഗർഭാശയ പേശികൾക്ക് അയവ് ഉണ്ടാകും. ദിവസത്തിൽ ഒരിക്കെ ഇത് കഴിക്കാവുന്നതാണ്. ലഘു ഭക്ഷണമായോ, ജ്യൂസ് ആയോ കുടിക്കാം.

പപ്പായ: ആർത്തവ സമയങ്ങളിൽ സാധാരണമായി കഴിക്കാൻ നിർദ്ദേശിക്കുന്ന പഴവർഗമാണ് പപ്പായ. ഇത് വേദന കുറക്കുകയും, ഈസ്ട്രജൻ ഹോർമോണുകൾ വർധിപ്പിക്കുകയും ചെയ്യും. കൂടാതെ രക്തപ്രവാഹം കൂട്ടും, ദഹനശേഷി വർധിപ്പിക്കും. ഇത് കൃത്യമായ സമയങ്ങളിൽ ആർത്തവം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ പപ്പായ ജ്യൂസ് കുടിക്കാം.

ഓറഞ്ച്: വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ ഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കാൻ സഹായിക്കും. രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കും, മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കും, ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയും. ശരീരത്തിലെ അയണിന്റെ അളവ് വർധിപ്പിക്കും. ദിവസത്തിൽ ഒന്നോ രണ്ടോ ഓറഞ്ച് നേരിട്ടോ ജ്യൂസ് ആയോ കുടിക്കാം.

പൈനാപ്പിൾ: ഇതിൽ അടങ്ങിയിരിക്കുന്ന ബ്രൊമെലൈൻ എന്ന എൻസൈം ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ ശരീരത്തിൽ അയണിന്റെ അളവ് കൂട്ടുകയും നിങ്ങളുടെ മാനസികാവസ്ഥ നിയന്ത്രിക്കാനും സഹായിക്കും. പൈനാപ്പിളിൽ 86 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കും. നിങ്ങൾക്ക് ആവശ്യമനുസരിച്ച് കഴിക്കാം.

തണ്ണിമത്തൻ: വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന, തലവേദന, മാനസിക സമ്മർദ്ദം, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുകയും എപ്പോഴും ഹൈഡ്രേറ്റ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. നേരിട്ടോ, ജ്യൂസ് ആയിട്ടോ കുടിക്കാം. ദിവസത്തിൽ രണ്ട് കപ്പ് (300 ഗ്രാം) കുടിക്കാം.

സരസഫലങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നീ സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈബർ, ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ സി എന്നീ ഗുണങ്ങൾ ആർത്തവ സമയത്തെ ബുദ്ധിമുട്ടലുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. വേദന കുറക്കുകയും, രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ദഹനശേഷി, രക്തപ്രവാഹം എന്നിവ കൂട്ടും. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇത് കഴിക്കാവുന്നതാണ്.


Share our post
Continue Reading

health

പാവലിൽ പുതിയ ഹൈബ്രിഡുകൾ

Published

on

Share our post

മിക്ക ഏഷ്യൻ രാജ്യങ്ങളിലും വൻതോതിൽ കൃഷിചെയ്യുന്ന പാവൽ ഔഷധഗുണത്തിലും മുൻപന്തിയിലാണ്. പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ സമൃദ്ധമാണ്‌. ജീവകങ്ങളായ എ, ബി, സി, ഇയും പാവക്കായിൽ അടങ്ങിയിട്ടുണ്ട്. നൂറുകണക്കിന്‌ ഇനങ്ങൾ പാവലിലുണ്ട്‌. ഇടത്തരം വലുപ്പത്തിൽ ധാരാളം മുള്ളുകളോടുകൂടിയ ഇളം പച്ചനിറത്തിലോ വെളുത്ത നിറത്തിലോ ഉള്ള പാവൽ ഇനങ്ങളാണ്‌ കേരളത്തിൽ ആവശ്യക്കാരുള്ളത്‌. വാണിജ്യാടിസ്ഥാനത്തിൽ പാവൽ കൃഷിചെയ്യുന്ന കർഷകർക്ക്‌ ഹൈബ്രിഡ്‌ വിത്തുകളോടാണ്‌ പഥ്യം.

ഇനങ്ങൾ

കേരള കാർഷിക സർവകലാശാല വികസിപ്പിച്ച പ്രിയയും പ്രീതിയും പ്രിയങ്കയും കർഷകർക്ക് പ്രിയപ്പെട്ട ഇനങ്ങളാണ്. വെള്ളാനിക്കര കാർഷിക കോളേജിലെ, പച്ചക്കറിശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ വികസിപ്പിച്ച പ്രഗതിയും പ്രജനിയും അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ്പാവലുകളും. ആകർഷകമായ മുള്ളുകളോടുകൂടി, പച്ച നിറത്തിലുള്ള കായ്‌കൾ സമൃദ്ധമായുണ്ടാവുന്ന ഇനമാണ്‌ പ്രജനി. ഇളംപച്ച നിറത്തോടെയുള്ള പ്രഗതിയും ഗൈനീഷ്യസ്‌ (പെൺപൂക്കൾമാത്രം ഉണ്ടാകുന്ന ചെടികളുടെ പ്രജനനം) സാങ്കേതികവിദ്യ വഴിയാണ്‌ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അത്യപൂർവമായി പ്രയോഗിക്കപ്പെട്ട ഈ സാങ്കേതികവിദ്യ വഴി, കൂടുതൽ കായ്ഫലമുള്ള ഹൈബ്രിഡ്ഇനങ്ങൾ എളുപ്പത്തിൽ ഉൽപ്പാദിപ്പിക്കാനാകും. കക്കിരിയിൽ പ്രയോഗിച്ച്‌ വിജയിച്ച ഈ സാങ്കേതികവിദ്യ, തെക്കേ ഇന്ത്യയിൽ പാവലിൽ പ്രയോഗിച്ച്‌ വിജയിപ്പിക്കുന്നത്‌ ആദ്യമാണ്‌.

സാധാരണ ഹൈബ്രിഡ്‌ വിത്തുണ്ടാക്കുന്ന രീതിയിൽനിന്ന്‌ മാറി, തേനീച്ചകൾ വഴി പരാഗണം നടത്തി, ഹൈബ്രിഡ്‌ വിത്തുണ്ടാക്കുന്ന രീതിയാണിത്‌. തുറസായസ്ഥലത്ത്‌, ഒരുകിലോമീറ്റർ ചുറ്റളവിൽ മറ്റുപാവൽ ഇനങ്ങൾ ഇല്ലെന്നുറപ്പുവരുത്തും. പ്രത്യേകം വികസിപ്പിച്ച പെൺസസ്യങ്ങൾ മാതൃചെടികളായും ആൺപൂക്കളും പെൺപൂക്കളും ഇടകലർന്ന്‌ വിടരുന്ന സാധാരണ ഇനം പിതൃചെടികളായും 6:1 എന്ന അനുപാതത്തിൽ വളർത്തും. ഇതുവഴി തേനീച്ചകൾ പരാഗണംനടത്തി, മാതൃചെടികളിലെ പെൺപൂക്കൾ, കായായി വികസിക്കുകയും അവയിലെ എല്ലാവിത്തുകളും 100 ശതമാനം ഹൈബ്രിഡ്‌ വിത്തുകളാകുകയും ചെയ്യും. ഗുണമേന്മയുള്ള ഹൈബ്രിഡ്‌ വിത്തുകൾ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാൻ ഈ സാങ്കേതികവിദ്യവഴി കഴിയുന്നു.

പ്രത്യേകതകൾ

പ്രജനി: 22.4 സെന്റീമീറ്റർ നീളമുള്ള പച്ചകായ്കൾ, ശരാശരി തൂക്കം 197 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്കളുടെ എണ്ണം 48, ഒരു ചെടിയിൽനിന്നുമുള്ള ശരാശരിവിളവ് 7 .9 കിലോഗ്രാമാണ്‌. ഒരു ഹെക്ടറിൽനിന്നുമുള്ള ശരാശരി വിളവ് 30.8 ടണ്ണും.
പ്രഗതി: 23.2 സെന്റീമീറ്റർ നീളമുള്ള ഇളം പച്ചകായ്കൾ, ശരാശരി തൂക്കം 205 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്കളുടെ എണ്ണം 42. ഒരു ചെടിയിൽനിന്ന്‌ ശരാശരി വിളവ് 8.1 കിലോഗ്രാമും ഒരു ഹെക്ടറിൽനിന്ന്‌ ശരാശരി വിളവ് 37.3 ടണ്ണുമാണ്‌.


Share our post
Continue Reading

health

ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവരാണോ? കാത്തിരിക്കുന്നത് സ്‌ട്രോക്കും ഹൃദയാഘാതാവും

Published

on

Share our post

ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കാത്തവരാണ് നമ്മളിൽ പലരും. ഉറങ്ങാൻ പോകുന്നതിന് കൃത്യമായ ഒരു സമയം പാലിക്കാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണെന്നാണ് പുറത്തുവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവർക്ക് സ്‌ട്രോക്ക്, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെക്കാൾ 26% കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. യുകെ ബയോബാങ്ക് നടത്തിയ പഠനം ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിലാണ് പ്രസിദ്ധീകരിച്ചത്.

40 നും 79 നും ഇടയിൽ പ്രായമുള്ള 72,269 പേരിൽ നടത്തിയ ഗവേഷണത്തിന് ശേഷമാണ് ഉറക്കത്തിന് സമയക്രമം പാലിക്കാത്തവർക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് കണ്ടെത്തിയത്. ആരോഗ്യമുള്ള വ്യക്തികൾ 7 മുതൽ 9 മണിക്കൂർ സമയം ഉറങ്ങണമെന്നും പഠനം നിർദ്ദേശിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന വ്യക്തികൾക്ക് ഹൃദ്‌രോഗം വളരെ എളുപ്പത്തിൽ പിടിപെടും. സമയക്രമം പാലിക്കാത്ത വ്യക്തികൾ 8 മണിക്കൂർ ഉറങ്ങിയാലും ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ല.

ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം സ്ഥിരമായി ഉറങ്ങുന്ന സമയത്തില്‍ മാറ്റം വരുത്തുന്നവരെക്കുറിച്ചല്ല പറയുന്നത്. പകരം അഞ്ചോ ആറോ ദിവസങ്ങളിൽ ക്രമരഹിതമായ ഉറക്കമുള്ളവരെയാണ് ഹൃദ്‌രോഗം ബാധിക്കുകയെന്നും ഗവേഷകർ പറയുന്നു.

ഓരോ ദിവസവും രാവിലെ വ്യത്യസ്ത സമയങ്ങളിൽ ഉണരുന്നത് ആളുകളുടെ ബയോളജിക്കൽ ക്ലോക്കിനെ ബുദ്ധിമുട്ടിലാക്കും ഇതാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.
ഗവേഷണത്തിൽ പങ്കെടുത്തവർ അവരുടെ ഉറക്കം രേഖപ്പെടുത്താൻ ഏഴ് ദിവസത്തേക്ക് ഒരു ആക്റ്റിവിറ്റി ട്രാക്കർ ധരിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ ഉൾപ്പെടുത്തി വിദഗ്ധർ സ്ലീപ്പ് റെഗുലരിറ്റി ഇൻഡക്‌സ് (എസ്ആർഐ) സ്‌കോർ കണക്കാക്കുകയും ചെയ്തിരുന്നു. പൂജ്യം മുതൽ 100 വരെയായിരുന്നു ആളുകൾക്ക് നൽകിയ സ്‌കോർ.

ഉറക്കസമയം, ഉണരുന്ന സമയം, ഉറക്കത്തിന്റെ ദൈർഘ്യം, രാത്രിയിൽ ഉണർന്നിരിക്കൽ എന്നിവ കണക്കാക്കി ദൈനംദിന സ്‌കോർ റെക്കോർഡ് ചെയ്തു. എട്ട് വർഷത്തോളമാണ് ആളുകളെ പഠനത്തിന് വിധേയമാക്കിയത്.
ക്രമരഹിതമായി ഉറങ്ങുന്നവർക്ക് സ്ഥിരമായ സമയത്ത് ഉറങ്ങുന്നവരെ അപേക്ഷിച്ച് സ്‌ട്രോക്ക്, ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത 26% കൂടുതലാണെന്നും ഇടയ്ക്ക് ക്രമരഹിതമായി ഉറങ്ങുന്നവർക്ക് രോഗസാധ്യത 8% കൂടുതലാണെന്നും പഠനം കണ്ടെത്തുന്നു. പഠനം നടത്തിയവരിൽ 61 ശതമാനം ആളുകളും സ്ഥിരസമയത്ത് ഉറങ്ങുന്നവരാണെന്നും 48 ശതമാനം ക്രമരഹിതമായി ഉറങ്ങുന്നവരാണെന്നും പഠനം പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!