കൊടും ചൂടിലേക്ക് ; സുരക്ഷാ മുൻകരുതലുകൾ

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ ഏപ്രില്‍ 17 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 2 മുതൽ 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 13 മുതല്‍ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനും താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാനും നിർദ്ദേശിക്കുന്നു.
സുരക്ഷാ മുൻകരുതലുകൾ
* പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
* നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* ORS, ലെസ്സി, ബട്ടർ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
* ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചയ്ക്ക് പാചകത്തില്‍ ഏർപ്പെടുന്നത് ഒഴിവാക്കുക.
* പ്രായമായവർ, ഗർഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
* വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ലേബർ കമ്മീഷണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴില്‍ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂട് ഏല്‍ക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർക്ക് സുമനസ്കർ കുടിവെള്ളം നല്‍കി നിർജലീകരണം തടയുവാൻ സഹായിക്കുക. യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
* നിർമാണ തൊഴിലാളികള്‍, കർഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാർ തുടങ്ങി പുറം വാതില്‍ ജോലിയില്‍ ഏർപ്പെടുന്നവരും കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.
* PSC പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം.
* ക്ലാസുകള്‍ ആരംഭിച്ച വിദ്യഭാസ സ്ഥാപനങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കഠിനമായ ചൂട് മാനസിക പിരിമുറുക്കം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
* നഗരങ്ങളില്‍ തണലുള്ള പാർക്കുകകള്‍, ഉദ്യാനങ്ങള്‍ പോലെയുള്ള പൊതു ഇടങ്ങള്‍ പൊതുജനങ്ങള്‍ക്കായി പകല്‍ സമയങ്ങളില്‍ തുറന്ന് കൊടുക്കണം. യാത്രയില്‍ ഏർപ്പെടുന്നവരും മറ്റ് ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തുന്നവരും കൃത്യമായ ഇടവേളകളില്‍ ശരീരത്തിന് തണലും വെള്ളവും വിശ്രമവും നൽകാൻ ശ്രമിക്കണം.
* തദ്ദേശ സ്ഥാപനങ്ങള്‍ വാട്ടർ കിയോസ്കുകളില്‍ വെള്ളം ഉറപ്പു വരുത്തണം.
* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.
* മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാൻ പാടില്ല.
* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയില്‍ പെട്ടാല്‍ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വിശറികൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.
* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.