ഹജ്ജ്; കണ്ണൂരിൽ നിന്ന് ഒൻപത് വിമാന സർവീസുകള്‍

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീർഥാടകർക്കായി ഇത്തവണ ഒൻപത് വിമാന സർവീസുകള്‍ നടത്തും.

സൗദി എയർലൈൻസിന്‍റെ വൈഡ് ബോഡി വിമാനങ്ങളാണ് സർവീസിന് എത്തുന്നത്. ഒരു വിമാനത്തില്‍ 360 പേരെ ഉള്‍ക്കൊള്ളാനാകും. മേയ് 31 മുതല്‍ ജൂണ്‍ ഒന്പത് വരെയാണ് കണ്ണൂരില്‍ നിന്നുള്ള സർവീസുകളുണ്ടാകുക. ഷെഡ്യൂള്‍ ഉടൻ പുറത്തിറങ്ങും.

കഴിഞ്ഞ തവണ 13 സർവീസുകളാണ് എയർഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് നടത്തിയിരുന്നത്. ആകെ 2030 പേരാണ് കഴിഞ്ഞ വർഷം ഹജ്ജിന് പുറപ്പെട്ടത്. ഇത്തവണ 3000ത്തിലധികം തീർഥാടകരുണ്ടാകും. രണ്ടു വിമാനങ്ങളിലെ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളാണ് ഒരേസമയം ഹജ്ജ് ക്യാബില്‍ ഒരുക്കുക. ഇത്തവണയും വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര കാർഗോ കോംപ്ലക്‌സിലാണ് ഹജ്ജ് ക്യാമ്ബ് സജീകരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് പന്തല്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.

വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ഒരുക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. സൗദി എയർലൈൻസിന്‍റെ വലിയ വിമാനങ്ങള്‍ സർവീസിന് എത്തുന്നത് വിമാനത്താവളത്തിനും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കിയാല്‍ അധികൃതർ. കോവിഡ് കാലത്ത് പ്രവാസികളെ തിരിച്ചെത്തിക്കുന്നിതിന് സൗദി എയർലൈൻസ് ഉള്‍പ്പടെയുള്ളവയുടെ വൈഡ് ബോഡി വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!