വികസനത്തിന് ഒട്ടേറെ പദ്ധതികൾ; കണ്ണൂരിനായി എൽ.ഡി.എഫ് മാനിഫെസ്റ്റോ

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ അടുത്ത അഞ്ച് വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന നിർദേശങ്ങളടങ്ങിയ വിശദമായ പദ്ധതിയുമായി എൽ.ഡി.എഫ് മാനിഫെസ്റ്റോ. കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ
മാനിഫെസ്റ്റോയിൽ സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങളും ചെയ്യാനുള്ള പ്രവൃത്തികളുമാണ് നിരത്തിയിട്ടുള്ളത്.
നാലു പതിറ്റാണ്ടോളം അനിശ്ചിതത്വത്തിലായ മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസും ദേശീയ പാതയും മലയോരഹൈവേയുമെല്ലാം വികസനനേട്ടങ്ങളിൽ എണ്ണിപ്പറയുന്നുണ്ട്. ദേശീയപാത വികസനം തടയാൻ യു.ഡി.എഫും ബി.ജെ.പിയും നടത്തിയ സമരങ്ങളെയും ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രമുഖ പ്രഖ്യാപനങ്ങൾ
ദേശീയപാതയിൽ നിന്ന് റോഡ് മുറിച്ചുകടന്ന് മറ്റ് റോഡുകളിലേക്കുള്ള പ്രവേശനം, ചെറുടൗണുകളിൽ അണ്ടർ വേ, ഓവർബ്രിഡ്ജ്, വെള്ളക്കെട്ടിന് പരിഹാരം എന്നിവ പരിഹരിക്കൽ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവീസ്, പോയന്റ് ഓഫ് കോൾ പദവി നേടിയെടുക്കൽ
വിമാനത്താവളത്തിന്റെ റൺവേ വികസിപ്പിക്കുന്നതിന് 245 ഏക്കറോളം സ്ഥലം ഏറ്റെടുക്കൽ ത്വരിതപ്പെടുത്തും. വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് യൂണിറ്റ് സ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തും.
അഴീക്കലിൽ അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കുന്നതിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കി പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു
തുറമുഖ പദ്ധതി നടപ്പാക്കാനായി സംസ്ഥാന സർക്കാർ കമ്പനി രൂപീകരിക്കുകയും കിഫ്ബി ഫണ്ടിൽ തുക നീക്കിവച്ച് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രാനുമതിക്കായി പരിശ്രമിക്കും
കണ്ണൂർ റെയിൽവേ സ്റ്റേഷന് പുതിയ മുഖച്ഛായ
അമൃത് ഭാരതി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് 497 കോടിയും കോഴിക്കോടിന് 472 കോടിയും കൊല്ലത്തിന് 384 കോടിയും വകയിരുത്തിയപ്പോൾ കണ്ണൂരിന് വെറും 31 കോടിയാണ് ലഭിച്ചത്. പ്രതിവർഷം 61 ലക്ഷത്തിലേറെ യാത്രക്കാരുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ അഞ്ചേറോളം സ്ഥലം 25 കോടി രൂപക്ക് പാട്ടത്തിന് കൊടുത്തു. കണ്ണൂരിൽ നാലാം നമ്പർ ഫ്ളാറ്റ് ഫോം, മെച്ചപ്പെട്ട ഭൗതിക സാഹചര്യം, ധർമടം, എടക്കാട് കണ്ണൂർ സൗത്ത്, ചിറക്കൽ, വളപട്ടണം, പാപ്പിനിശേരി എന്നീ സ്റ്റേഷനുകളുടെ വികസനം, തലശ്ശേരി മൈസൂരു റെയിൽവേ ലൈൻ എന്നിവയും എൽ.ഡി.എഫ് എടുത്തുപറയുന്നു.
മറ്റു പ്രഖ്യാപനങ്ങൾ
പട്ടികജാതി പട്ടികവർഗമേഖലയിലും മത്സ്യതൊഴിലാളി മേഖലയിലും സമ്പൂർണ ഭവനപദ്ധതി
ഓരോ വാർഡിലും ഓരോ കളിസ്ഥലം
നഗരത്തിലെ മൈതാനങ്ങൾ സംരക്ഷിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിക്കും