രാജ്യത്താകെ ഹിറ്റായി കൊച്ചി വാട്ടര്‍മെട്രോ; മാതൃകയാക്കാനൊരുങ്ങി മറ്റു സംസ്ഥാനങ്ങള്‍

Share our post

കൊച്ചി: രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ കൊച്ചിയില്‍ തുടങ്ങിയിട്ട് 25-ന് ഒരു വര്‍ഷമാകും. 18 ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തത്. കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനില്‍ ഒന്നായി വാട്ടര്‍മെട്രോ മാറിക്കഴിഞ്ഞു. ടൂര്‍ പാക്കേജുകളിലെല്ലാം വാട്ടര്‍മെട്രോ യാത്രയും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ഏക വാട്ടര്‍മെട്രോ എന്നതാണ് ആകര്‍ഷണം.

വിനോദസഞ്ചാരികളെ കൂടി ലക്ഷ്യമിട്ട് കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഇതിനൊപ്പം മറ്റു സംസ്ഥാനങ്ങളും വാട്ടര്‍മെട്രോയില്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 നഗരങ്ങളില്‍ വാട്ടര്‍മെട്രോ നടപ്പാക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേരളത്തില്‍ കൊല്ലവും വാട്ടര്‍മെട്രോയ്ക്കായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ്.

ഈ മാസം 11 വരെയുള്ള കണക്കുകളനുസരിച്ച് 18,87,913 പേരാണ് വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തത്. കഴിഞ്ഞദിവസങ്ങളില്‍ പ്രതിദിനം ശരാശരി 6,721 യാത്രക്കാരുണ്ടായതായി കെ.എം.ആര്‍.എല്‍. അധികൃതര്‍ പറയുന്നു. അവധിക്കാലമായതിനാല്‍ ഇത് 10,000 ത്തോളമെത്തുമെന്നാണ് പ്രതീക്ഷ.

സര്‍വീസ് ആരംഭിച്ച് ആറുമാസത്തിനകംതന്നെ വാട്ടര്‍മെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. വൈറ്റില-കാക്കനാട്, ഹൈക്കോടതി-വൈപ്പിന്‍ എന്നീ റൂട്ടുകളിലായി തുടങ്ങിയ പദ്ധതി പിന്നീട് ബോള്‍ഗാട്ടിയിലേക്കും സര്‍വീസ് തുടങ്ങി. നിലവില്‍ ഒന്‍പത് ടെര്‍മിനലുകളുണ്ട്. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ എന്നീ നാലു ടെര്‍മിനലുകള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഉദഘാടനം ചെയ്തത്.

പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടണ്‍ ഐലന്‍ഡ്, കടമക്കുടി, മട്ടാഞ്ചേരി തുടങ്ങിയ ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വാട്ടര്‍മെട്രോ പൂര്‍ണ സജ്ജമാകുന്നതോടെ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളാണ് സര്‍വീസ് നടത്തുക. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച അത്യാധുനിക ബോട്ടുകളാണ് വാട്ടര്‍മെട്രോയില്‍ സര്‍വീസ് നടത്തുന്നത്.

വാട്ടര്‍മെട്രോ ഇങ്ങനെ

13 ബോട്ടുകളാണ് വാട്ടര്‍മെട്രോയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്. വിനോദസഞ്ചാരികള്‍ ഏറെയുള്ള ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഈ അവധിക്കാലത്തുതന്നെ സര്‍വീസ് തുടങ്ങുമെന്ന് കെ.എം.ആര്‍.എല്‍. അധികൃതര്‍ പറയുന്നു. കൊച്ചി കപ്പല്‍ശാലയില്‍നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി ബോട്ടുകള്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങും. 20 മുതല്‍ 40 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

റൂട്ടുകള്‍ ഇങ്ങനെ

* വൈറ്റില-കാക്കനാട്

* ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍

* ഹൈക്കോടതി- ബോള്‍ഗാട്ടി-മുളവുകാട് നോര്‍ത്ത്- സൗത്ത് ചിറ്റൂര്‍ (ഇതില്‍ മുളവുകാട് നോര്‍ത്ത് ടെര്‍മിനലില്‍ നിലവില്‍ ബോട്ട് നിര്‍ത്തുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കകം സര്‍വീസ് തുടങ്ങും.)

* സൗത്ത് ചിറ്റൂര്‍- ഏലൂര്‍-ചേരാനല്ലൂര്‍

ടൂറിസം സാധ്യതകളേറെ

വിനോദസഞ്ചാരമേഖലയില്‍ വാട്ടര്‍മെട്രോയ്ക്ക് ഏറെ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആര്‍.എല്‍. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ദ്വീപുകളിലേക്ക് വാട്ടര്‍മെട്രോയില്‍ യാത്രചെയ്‌തെത്തുന്നവര്‍ക്കായി കലാപരിപാടികളും വിനോദങ്ങളും ഒരുക്കാന്‍ പദ്ധതിയുണ്ട്. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!