Connect with us

India

പേര് മാറ്റം വെറും ലോക്കലല്ല; മോദിയുടെ പത്തുവര്‍ഷത്തില്‍ മാറിയത് ഒരു ഡസനോളം സ്ഥലങ്ങളുടെ പേരുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ബത്തേരിയിലെ ‘സുല്‍ത്താനെ’ വെട്ടുമെന്ന വാഗ്ദാനത്തിലൂടെ കേരളമണ്ണില്‍ പുതിയൊരു രാഷ്ട്രീയത്തിന്റെ വിത്തുപാകിയിരിക്കുകയാണ് വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. ഉത്തരേന്ത്യന്‍ മണ്ണിലും ബി.ജെ.പി.ക്ക് വളക്കൂറുള്ള നാടുകളിലും മാത്രം പയറ്റിക്കൊണ്ടിരുന്ന പേരുമാറ്റല്‍തന്ത്രം അലഹബാദ്, ഫൈസാബാദ് വഴി ഇങ്ങ് കേരളത്തിലും എത്തിയിരിക്കുകയാണ്.

‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്നതാണ് മോദിസര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം. ഒന്നാം മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷം പേരുമാറ്റംവന്ന സ്ഥലങ്ങള്‍ ഒരു ഡസനിലേറെ വരും. മാറ്റിയതിലേറെയും മുസ്ലിം പേരുകള്‍.

രാഷ്ട്രീയവും മതവും ജാതിയുമെല്ലാം മാറിനില്‍ക്കേണ്ട മൈതാനങ്ങളെപ്പോലും വെറുതെവിട്ടില്ല. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ല മൈതാനത്തിന്റെ പേരുള്‍പ്പെടെ മാറ്റി. പാതകളുടെ പേരുകളില്‍പ്പോലും മതവും രാഷ്ട്രീയവും കലര്‍ന്നു. രാജ്യത്തിന്റെ പേരുവരെ ഔദ്യോഗികരേഖകളില്‍ മാറ്റംവരുത്തുന്ന രീതികളിലേക്ക് അതു വളര്‍ന്നു.

‘ഇന്ത്യ’യെ മാറ്റി ‘ഭാരത’ത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമം വന്‍ രാഷ്ട്രീയവിവാദമായതും ഈയടുത്താണ്. അക്ബര്‍, സീത എന്നുപേരുള്ള സിംഹങ്ങളെ ഒരു മൃഗശാലയില്‍ പാര്‍പ്പിച്ചതുപോലും കോടതികയറിയതും ഇതെല്ലാമായി കൂട്ടിവായിക്കാം. വൈദേശികാധിപത്യകാലത്ത് ചാര്‍ത്തിയ പേരുകളാണ് മാറ്റുന്നതെന്നാണ് ബി.ജെ.പി.യുടെ വിശദീകരണം.

അക്ബറിന്റെ ജന്മദിനത്തില്‍ അലഹാബാദിന്റെ അന്ത്യം

മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ 476-ാം ജന്മദിനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പ്രഖ്യാപനം നടത്തി -”ഞങ്ങള്‍ അലഹാബാദിന്റെ പേരുമാറ്റുന്നു. ഇനി അത് പ്രയാഗ് രാജ് എന്നറിയപ്പെടും.” 2018 ഒക്ടോബര്‍ 15-നായിരുന്നു പ്രഖ്യാപനം.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലമാണ് അലഹാബാദ്. സ്വാതന്ത്ര്യസമരകാലത്ത് ഒട്ടേറെ ചരിത്രസമ്മേളനങ്ങള്‍ക്ക് സാക്ഷിയായ നഗരം. 1575-ല്‍ അക്ബറാണ് പ്രയാഗ് എന്ന നഗരത്തിന്റെ പേര് ‘ഇലഹാബാദ്’ അഥവാ ‘ദൈവത്തിന്റെ നഗരം’ എന്നു മാറ്റിയത്. കുംഭമേള നടക്കുന്ന നാടായതിനാലാണ് പ്രയാഗ്രാജ് എന്നാക്കുന്നതെന്നായിരുന്നു യു.പി. സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, കുംഭമേള നടക്കുന്ന സ്ഥലം നിലവില്‍ പ്രയാഗ് എന്നാണറിയപ്പെടുന്നതെന്നും അലഹാബാദിന്റെ പേര് മാറ്റരുതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. അലഹാബാദ് അങ്ങനെ പ്രയാഗ്രാജായി.

ഒരുമാസം പിന്നിടുംമുമ്പ് ഒരു ദീപാവലിനാളില്‍ യോഗി അടുത്തസ്ഥലത്തിന്റെ പേരും തിരുത്തി. ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കി. ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പേര് അയോധ്യനഗര്‍നിഗം എന്നായിരുന്നു. അതിനാല്‍ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് വിനയ് കട്യാറും ബി.ജെ.പി.യും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പേരുമാറ്റം.

ഗുരുഗ്രാമിന്റെ പിറവി

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയോടു ചേര്‍ന്നുള്ള നഗരമായിരുന്നു ഗുഡ്ഗാവ്. വാഹനനിര്‍മാണത്തിന് പേരുകേട്ട നഗരം. 2016-ല്‍ ഹരിയാണയിലെ മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമെന്നാക്കാന്‍ തീരുമാനിച്ചു.

മഹാഭാരതത്തില്‍, പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യരുമായി ബന്ധപ്പെട്ട പേരാണ് ഗുരുഗ്രാമെന്നായിരുന്നു കാരണമായി പറഞ്ഞത്. ഗുരുഗ്രാം എന്നറിയപ്പെട്ട സ്ഥലം പിന്നീട് ഗുഡ്ഗാവായി മാറിയതാണെന്നും അവര്‍ വിശദീകരിക്കുന്നു.

ചില പേരുമാറ്റങ്ങള്‍

മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്‍ -ദീന്‍ ദയാല്‍ ഉപാധ്യായ (ഡി.ഡി.യു.) സ്റ്റേഷന്‍
ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് ചൗര-അടല്‍ ചൗക്ക്
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം-അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം
ഔറംഗാബാദ്-സംബാജി നഗര്‍
അഹമ്മദ് നഗര്‍-അഹല്യ നഗര്‍

തുലാസിലുള്ള നഗരങ്ങള്‍
പേരുപോകുമോയെന്ന ഭീഷണിയില്‍ ഒട്ടേറെ നഗരങ്ങളുണ്ട്. അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാന്‍ അലിഗഢ് മുന്‍നിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. ഇനി സര്‍ക്കാര്‍ അംഗീകരിക്കുകയേ വേണ്ടൂ.

ഗാസിയാബാദിന്റെ പേരു മാറ്റാനും തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഏതു പേര് വേണമെന്ന് യു.പി. സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഗജ്പ്രസ്ത, ദൂതേശ്വര്‍നാഥ് നഗര്‍, ഹര്‍നനന്ദിപുരം എന്നീപേരുകളാണ് പരിഗണനയില്‍.

ഫിറോസാബാദിനെ ചന്ദ്രനഗര്‍ എന്നാക്കാനും ആലോചനയുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിനെ കര്‍ണാവതിയാക്കണമെന്ന് ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

തിരഞ്ഞെടുപ്പുകാലത്തെ പേരറക്കല്‍

ഈ തിരഞ്ഞെടുപ്പുകാലത്ത് പേരുമാറ്റത്തെച്ചൊല്ലിയുള്ള ആദ്യ പ്രസ്താവനയല്ല സുരേന്ദ്രന്റേത്. കഴിഞ്ഞതവണ രാഹുല്‍ഗാന്ധി പരാജയപ്പെട്ട അമേഠിയില്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനാണ് നീക്കം. ഇത് പ്രഖ്യാപിച്ചതാകട്ടെ കേന്ദ്രമന്ത്രിയും അമേഠി എം.പി.യുമായ സ്മൃതി ഇറാനിയും. അക്ബര്‍ഗഞ്ച് സ്റ്റേഷനെ മാ അഹോര്‍വ ഭവാനി ധാം, നിഹാല്‍ഗഢ് സ്േറ്റഷനെ മഹാരാജ ബിജ്ലി പാസി എന്നിങ്ങനെ മാറ്റി. പാരമ്പര്യത്തിലും സംസ്‌കാരത്തിലുമൂന്നിയാണ് പേരുമാറ്റമെന്നാണ് സ്മൃതിയുടെ വാദം.


Share our post

India

ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

Published

on

Share our post

ഗാസ സിറ്റി: ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വാർ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന(25) ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫാത്തിമയ്ക്കൊപ്പം ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫാത്തിമയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തിയ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഫാത്തിമ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാത്തിമയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. “ഞാൻ മരണപ്പെട്ടാൽ അത് കേവലം ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആയി മാത്രം ഒതുങ്ങാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്. എന്റെ മരണം പ്രതിധ്വനിക്കണം. കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം”- എന്നാണ് 2024 ഓഗസ്റ്റിൽ ഫാത്തിമ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ഒക്ടോബർ 7ന് ​ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ 51,000ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. 15 മാസങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ​ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷം 30 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.


Share our post
Continue Reading

India

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയിൽ

Published

on

Share our post

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും നിയമത്തെ പിന്തുണച്ച് സുപ്രീംകോടതിയെ പിന്തുണയ്ക്കുന്ന ആദ്യ സംഘടനയാണിത്. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാസയും കക്ഷി ചേര്‍ന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീര്‍ത്ത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമത്തെ തടയുവാനും ഭേദഗതി റദ്ദാക്കരുത് എന്ന് ആവശ്യപ്പെട്ടുമാണ് കാസ സുപ്രീംകോടതിയെ സമീപിച്ചത്കാസയ്ക്കുവേണ്ടി അഡ്വക്കേറ്റ് കൃഷ്ണരാജ്, അഡ്വക്കേറ്റ് ടോം ജോസഫ് എന്നിവര്‍ ഹാജരാവും. മുസ്ലീം ലീഗിന് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും നിയമ ഭേദഗതിയെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ആര്‍ജെഡി എംപിമാരായ മനോജ് കുമാര്‍ ഝാ, ഫയാസ് അഹമ്മദ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് തുടങ്ങി നിരവധി വ്യക്തികളും ബില്ലിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു. മത സംഘടനകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്.


Share our post
Continue Reading

India

പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

Published

on

Share our post

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!