കിഫ്‌ബി കേസിൽ ഇ.ഡി.ക്ക് തിരിച്ചടി രണ്ടാം തവണ

കൊച്ചി : മുൻധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിനുമുമ്പേ ചോദ്യംചെയ്യാൻ വിളിപ്പിച്ച് അവഹേളിക്കാനുള്ള ഇ.ഡി.യുടെ രാഷ്‌ട്രീയ ലക്ഷ്യത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ഇതേ കേസിൽ ഇ.ഡി പ്രതിക്കൂട്ടിലാകുന്നത് രണ്ടാം തവണ. പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പുസമയത്ത് ശല്യം ചെയ്യേണ്ടതില്ല എന്നാണ് ചൊവ്വാഴ്‌ച ഹൈക്കോടതി പറഞ്ഞത്. വ്യക്തമായ കാരണമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (റോവിങ് എൻക്വയറി) വേണ്ടെന്ന് 2023 ഡിസംബറിൽ ഹൈക്കോടതി എടുത്തു പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചശേഷവും പ്രതിപക്ഷ പാർടികളെയും നേതാക്കളെയും വേട്ടയാടാൻ ഏജൻസികളെ പറഞ്ഞുവിടുന്ന കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ് കോടതിയുടെ ഇടപെടൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്തതും സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് അകാരണമായി മരവിപ്പിച്ചതുമുൾപ്പെടെ രാഷ്‌ട്രീയ നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
കിഫ്‌ബി മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമ (ഫെമ) ലംഘനമുണ്ടോ എന്ന അന്വേഷണത്തിൽ ഏഴാംതവണയാണ് തോമസ് ഐസക്കിനും കിഫ്‌ബിക്കും ഇ.ഡി സമൻസ് അയക്കുന്നത്. ഈ വിഷയത്തിൽ സമൻസ് തടഞ്ഞ് ജസ്‌റ്റിസ് വി.ജി. അരുൺ 2022ൽ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഭേദഗതി ചെയ്‌ത്, പുതിയ സമൻസ് അയക്കാൻ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നവംബർ 24ന് ഇടക്കാല ഉത്തരവിട്ടു. ഇത് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് അയച്ചു. വ്യക്തമായ കാരണമുണ്ടെങ്കിൽ അതു കാണിച്ചുമാത്രം സമൻസ് അയക്കാമെന്ന് സിംഗിൾ ബെഞ്ച് തീർപ്പാക്കി.
പ്രചാരണത്തിനിടയ്‌ക്ക് ഹാജരാകാനാവശ്യപ്പെട്ട് തോമസ് ഐസക്കിന് രണ്ടുതവണ സമൻസ് നൽകി. എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി ബോധ്യപ്പെടുത്തണമെന്നും ഇ.ഡി ഹാജരാക്കിയ രേഖകൾ വിശദമായി പിന്നീട് പരിശോധിക്കേണ്ടതുണ്ടെന്നും ജസ്‌റ്റിസ് ടി.ആർ. രവി വ്യക്തമാക്കിയിട്ടുണ്ട്.