Connect with us

Kerala

ഒറ്റകാൻവാസിലെ ആടുജീവിതം; ഒരു റിൻഷാ ഫാത്തിമ ചിത്രം വെെറൽ

Published

on

Share our post

കല്പറ്റ: ആടുജീവിതം സിനിമയിലെ കഥാപാത്രമായ നജീബിന്റെ കഠിനമായ ജീവിതത്തിന്റെ ഭാവങ്ങൾ സിനിമയിൽ മാത്രമല്ല കാൻവാസിലുമുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ സിനിമയിലും സിനിമയുടെ പോസ്റ്ററിലും നമ്മൾകണ്ടരൂപം തെല്ലിട വ്യത്യാസമില്ലാതെയാണ് മേപ്പാടി കുന്നമ്പറ്റ സ്വദേശി റിൻഷാ ഫാത്തിമ കാൻവാസിൽ പകർത്തിയത്. സിനിമയിലെ നജീബെന്ന കഥാപാത്രത്തിന്റെ മൂന്നു വ്യത്യസ്തഭാവങ്ങളാണ് റിൻഷയുടെ കരവിരുതിൽ ഒറ്റകാൻവാസിലെ ജീവൻതുടിക്കുന്ന ചിത്രങ്ങളായി മാറിയത്.

ആടുജീവിതം സിനിമ കണ്ടതിനുശേഷമാണ് ചിത്രംവരച്ചത്. ചിത്രവും ചിത്രംവരയ്ക്കുന്ന വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ വൈറലായി. ചിത്രത്തെ അഭിനന്ദിച്ച് കമന്റുകളെത്തി, കുറേപേർ ചിത്രം ഷെയർചെയ്തു. ഇതോടെ ആടുജീവിതം കാൻവാസിൽ പകർത്തിയ റിൻഷാ ഫാത്തിമയും ഫെയ്മസായി.

നേരത്തേയും സിനിമാതാരങ്ങളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ റിൻഷ വരച്ചിട്ടുണ്ടെങ്കിലും നജീബെന്ന കഥാപാത്രത്തെ വരച്ചതാണ് കൂടുതൽ പ്രശംസ ഏറ്റുവാങ്ങിയത്. സിനിമാതാരം മമ്മൂട്ടി, പ്രേമലു സിനിമയിലെ കഥാപാത്രങ്ങളായ സച്ചിന്റെയും റീനുവിന്റെയും ചിത്രങ്ങൾ, സായി പല്ലവി, ഉമ്മൻ ചാണ്ടി, ഫുട്ബോൾ താരം മെസ്സി, തുടങ്ങിയവരുടെയെല്ലാം മികച്ച പോർട്രേറ്റ് ചിത്രങ്ങൾ റിൻഷയുടെ റിൻഷാർട്ട് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്.

പാഷനിലൂടെ വരുമാനം

ജീവൻതുടിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതോടെ ചിത്രങ്ങൾ വരച്ചു നൽകണമെന്നാവശ്യപ്പെട്ട് ആളുകളും എത്തിത്തുടങ്ങി. പിറന്നാൾ ആഘോഷം, വിവാഹ വാർഷികം തുടങ്ങിയവയ്ക്കാണ് ചിത്രങ്ങൾ വരച്ചുനൽകണമെന്നാവശ്യപ്പെട്ട് കൂടുതൽപ്പേരെത്തുന്നത്. വിടപറഞ്ഞ പ്രിയപ്പെട്ടവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വരച്ച് നൽകാനും ആവശ്യക്കാർ വരുന്നുണ്ടെന്നും റിൻഷ പറഞ്ഞു. ഇവയെല്ലാം വരച്ചു നൽകുന്നതിലൂടെ ചെറിയൊരു വരുമാനവും റിൻഷയ്ക്ക് കിട്ടുന്നുണ്ട്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിനിയാണ് റിൻഷാ ഫാത്തിമ. കുന്നമ്പറ്റ വള്ളുവക്കാടൻ ഇക്ബാലിന്റെയും ഫൗസിയയുടെയും മകളാണ്. മിൻഹ ഷെറിൻ, ഇഷ മെഹറിൻ എന്നിവർ സഹോദരങ്ങളാണ്.

പെൻസിൽ പിന്നെ പോർട്രേറ്റ്

ചിത്രംവരയോട് ചെറുപ്പംമുതലേ കൂട്ടുകൂടിയതാണ് റിൻഷ. പക്ഷേ ചിത്രം വരയ്ക്കുമെന്നതിലുപരി ചിത്രരചനയെ റിൻഷ ഗൗരവത്തിലെടുത്തിരുന്നില്ല. റിൻഷയുടെ മാതാവ് ഫൗസിയയ്ക്കും ചിത്രരചനയിൽ താത്പര്യമുണ്ടായിരുന്നു, വരയ്ക്കുകയും ചെയ്യും. ഉമ്മയിൽനിന്നാണ് റിൻഷ ചിത്രംവരയുടെ ബാലപാഠങ്ങൾ പഠിച്ചത്. പത്താംക്ലാസ് പരീക്ഷകഴിഞ്ഞുള്ള അവധിക്കാലത്താണ് റിൻഷ ചിത്രരചനയെ ഗൗരവമായി എടുത്തത്. അവധിക്കാലത്ത് പോർട്രേറ്റ് ചിത്രങ്ങൾ വരച്ചുപഠിക്കാനും തുടങ്ങി. തുടക്കത്തിൽ പോർട്രേറ്റ് ചിത്രങ്ങൾ വരയ്ക്കുമ്പോൾ ചിത്രത്തിന്റെ രൂപം ശരിയാവുമെങ്കിലും കുറച്ചധികം സമയമെടുത്താണ് ഷെയ്ഡിങ് പഠിച്ചെടുത്തതെന്നും റിൻഷ പറഞ്ഞു. ഇപ്പോൾ പോർട്രേറ്റ് ചിത്രങ്ങൾ കുറഞ്ഞസമയംകൊണ്ട് വരയ്ക്കും. വാട്ടർ കളർ, അക്രലിക്ക് പെയിന്റിങ് എല്ലാം ചെയ്തിട്ടുണ്ടെങ്കിലും പെൻസിൽ ഡ്രോയിങ്ങാണ് കൂടുതൽ വഴങ്ങുന്നതെന്നും റിൻഷ പറഞ്ഞു.


Share our post

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Kerala

ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

Published

on

Share our post

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ‍ജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.

അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ. 

തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.

കടപ്പാട്

ജോയ് ജോസഫ്


Share our post
Continue Reading

Trending

error: Content is protected !!