പരിഷ്‌കാരങ്ങള്‍ വെല്ലുവിളിയായി; മണ്‍റോത്തുരുത്തില്‍ സഞ്ചാരികള്‍ കുറയുന്നു

Share our post

മണ്‍റോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക. സീസണ്‍ തുടങ്ങാന്‍തന്നെ ഏറെ വൈകി. ഇപ്പോള്‍ സീസണ്‍ അവസാനിക്കുന്ന സമയമായി. അടിസ്ഥാനസൗകര്യം ഒരുക്കിയും തുരുത്തിനെ കൂടുതല്‍ മനോഹരമാക്കിയും പ്രചാരണം നടത്തിയാല്‍ അടുത്തവര്‍ഷം കുടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.

മുന്നൂറോളം കുടുംബങ്ങളുടെ നേരിട്ടുള്ള ഉപജീവനമാര്‍ഗമാണ് ഇവിടത്തെ വിനോദസഞ്ചാരമേഖല. ആയിരത്തോളം കുടുംബങ്ങള്‍ക്ക് പരോക്ഷമായും വരുമാനം ലഭ്യമാക്കുന്നു. വരുമാനം 99 ശതമാനവും മണ്‍റോത്തുരുത്തിലെ ജനങ്ങള്‍ക്കുതന്നെ ലഭിക്കുന്നു എന്നൊരു പ്രത്യേകതകൂടിയുണ്ട്. തദ്ദേശീയരുടെ ഒട്ടേറെ പുതിയ വ്യാപാരസ്ഥാപനങ്ങള്‍ വരുന്നുണ്ട്. ഇതിനൊപ്പംതന്നെ പ്രകൃതിഭംഗി നശിപ്പിക്കുന്ന നിര്‍മാണങ്ങള്‍ പലയിടത്തും നടക്കുന്നു.

അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ ശക്തമായ നടപടിയുണ്ടാകണം. ചെമ്പരത്തി, തെച്ചി തുടങ്ങിയ ചെടികള്‍ വശങ്ങളില്‍ വേലികളായി വച്ചുപിടിപ്പിക്കുന്നത് അഴക് കൂട്ടും. മലിനീകരണം നിയന്ത്രിക്കുന്നതിനും ശക്തമായ നടപടി വേണം. ശബ്ദമലിനീകരണവും വിനോദസഞ്ചാരികളെ അകറ്റുന്നുണ്ട്.

പരിഷ്‌കാരങ്ങള്‍ വെല്ലുവിളി

:നാട്ടുകാരായ സഞ്ചാരികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കായല്‍യാത്രയാണ്. വിദേശികള്‍ക്ക് ചെറുതോടുകള്‍ താണ്ടുന്ന യാത്രയോടാണ് ഇഷ്ടം. ചെറുതോടുകള്‍ താണ്ടിയുള്ള യാത്രയില്‍ തുരുത്തിലെ ഗ്രാമീണജീവിതം അടുത്തുകാണാനാകും. തോടുകളിലേക്കുചാഞ്ഞ തെങ്ങുകളും ചീലാന്തിമരങ്ങളും ചെമ്പരത്തിച്ചെടികളുമെല്ലാം ഒരുക്കുന്ന പ്രകൃതിരമണീയത വിദേശികള്‍ക്ക് പ്രിയങ്കരമാണ്. ചെറുതോടുകളിലൂടെയുള്ള സഞ്ചാരത്തിന് വലിയ വള്ളങ്ങള്‍ ഉപയോഗിക്കാനാകില്ല. വേലിയേറ്റമുണ്ടെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടാകും.

കായലില്‍ അപകടങ്ങള്‍ വര്‍ധിച്ചതോടെ സഞ്ചാരികളെ കയറ്റാന്‍ മൂന്ന് ടണ്ണിലധികം കേവുഭാരമുള്ള വള്ളങ്ങള്‍ വേണമെന്നാണ് കനാല്‍ ഓഫീസറുടെ ഉത്തരവ്. ഇതു നടപ്പാക്കിയാല്‍ വിദേശസഞ്ചാരികളുമായി ചെറുതോടുകള്‍ താണ്ടിയുള്ള യാത്ര അവസാനിപ്പിക്കേണ്ടിവരും. തുരുത്തിലെത്തുന്നവരെ തുരത്തിയോടിക്കുന്ന നടപടികളില്‍നിന്ന് അധികൃതര്‍ പിന്മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

വിനോദസഞ്ചാരമേഖലയില്‍ പുതിയ സൊസൈറ്റി

:വിനോദസഞ്ചാര മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ക്കായി മണ്‍റോ ഐലന്‍ഡ് ടൂറിസം ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീമവ് സൊസൈറ്റി രൂപവത്കരിച്ചിട്ടുണ്ട്. മണ്‍റോത്തുരുത്തില്‍ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവര്‍ക്കാണ് അംഗത്വം.

ടൂറിസം രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ധനസഹായം നല്‍കുക, ചാര്‍ട്ടേഡ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനു കരുണാകരന്റെ നേതൃത്വത്തിലാണ് സംഘം ആരംഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!