Connect with us

MATTANNOOR

ടൂറിസം, റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു: സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ അഞ്ചരക്കണ്ടിയും

Published

on

Share our post

അഞ്ചരക്കണ്ടി: സ്ട്രീറ്റ് ടൂറിസം മേഖലയിലേക്ക് പുതിയ കാൽവെപ്പിന് ഒരുങ്ങുകയാണ് അഞ്ചരക്കണ്ടി. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് അഞ്ചരക്കണ്ടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മൂഴിക്കര പ്രദേശം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

ജില്ലയിൽ അഞ്ചരക്കണ്ടി, പിണറായി പഞ്ചായത്തുകളാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ടൂറിസം സാധ്യതകളെക്കുറിച്ച് സർവേ നടത്തി. ഇതിന് മുന്നോടിയായി പ്രത്യേക ടൂറിസം ഗ്രാമസഭ, ടൂറിസം റിസോഴ്സ് ഡയരക്ടറി രൂപവത്‌കരണം എന്നിവയും പഞ്ചായത്തിൽ നടത്തി.

അഞ്ചരക്കണ്ടി-പാളയം റോഡിൽ അഞ്ചരക്കണ്ടിപ്പുഴയോടും മാമ്പത്തോടിനോടും ചേർന്നുനിൽക്കുന്ന മൂഴിക്കര പ്രദേശം, പലേരി അമ്പലം മഹാശിവക്ഷേത്രം, മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രം, മാമ്പ സിയാറുത്തുങ്കര മഖാം, വിദേശ ആധിപത്യ കാലത്തിന്റെ സ്മരണകളുണർത്തുന്ന കറപ്പത്തോട്ടം, വിവിധ ആരാധനാലയങ്ങൾ, അനുഷ്ഠാന കലാരൂപങ്ങളായ തെയ്യം കെട്ടിയാടുന്ന പാലക്കീഴ് ഭഗവതി ക്ഷേത്രം, തിറകൾ നടക്കുന്ന ക്ഷേത്രങ്ങൾ, ജൈവ കാർഷിക കേന്ദ്രങ്ങൾ, കർഷകരിൽനിന്ന് നേരിട്ട് തേങ്ങ ശേഖരിച്ച് വിവിധ ഉത്‌പന്നങ്ങൾ ഉണ്ടാക്കുന്ന നാളികേര സംസ്കരണ ഫാക്ടറി, ക്ഷീരോത്‌പാദക രംഗത്തെ സംരഭമായ അഞ്ചരക്കണ്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഫാക്ടറി, അമ്പനാട് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം തുടങ്ങി ഒട്ടനവധി കേന്ദ്രങ്ങളെ ടൂറിസവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

നാടിന്റെ സാംസ്കാരവും ജൈവ സംസ്കൃതിയും നിലനിൽക്കുന്ന കേന്ദ്രങ്ങളെയും ടൂറിസവുമായി ബന്ധിപ്പിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയും മറ്റും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.

പഞ്ചായത്തിലെ വയലേലകളും അഞ്ചരക്കണ്ടിപ്പുഴയോരവും സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽപ്പെടും. ഹോം സ്റ്റേകൾ, നവീകരിച്ച തെരുവുകൾ, മൂഴിക്കര ഭാഗത്ത് തയ്യാറാക്കുന്ന പാർക്കുകൾ തുടങ്ങി ഈ മേഖലയിൽ ഒട്ടനവധി മാറ്റങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.

സ്ട്രീറ്റ് ടൂറിസം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് പഞ്ചായത്ത് പരിധിയിലെ താത്‌പര്യമുള്ള വ്യക്തികൾക്ക് കുമരകത്ത് മൂന്നുദിവസത്തെ റസിഡൻഷ്യൽ പരിശീലനവും നൽകുന്നുണ്ട്.

ഏപ്രിൽ, മേയ് മാസത്തിനുള്ളിൽ പരിശീലനം നടക്കും. നാടിന്റെ പൈതൃക മൂല്യങ്ങളെയും പ്രാദേശിക ഉത്പന്നങ്ങളെയും ടൂറിസവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരത്തിലും മാറ്റം വരും.


Share our post

MATTANNOOR

കൃഷിക്കൂട്ടായ്‌മയിൽ 
‘മട്ടന്നൂർ ചില്ലി ’ വിപണിയിലേക്ക്‌

Published

on

Share our post

മട്ടന്നൂർ: കൃഷിക്കൂട്ടങ്ങളിലൂടെ ‘ മട്ടന്നൂർ ചില്ലി ’ മുളകുപൊടി വിപണിയിലേക്ക്‌. ‘ഒരു തദ്ദേശ സ്ഥാപനം ഒരു ഉൽപ്പന്നം’ പദ്ധതിയിൽ മട്ടന്നൂർ നഗരസഭയിലെ 15 കൃഷിക്കൂട്ടങ്ങളുടെ ഗ്രൂപ്പ്‌ സംരംഭം വഴിയാണ്‌ മുളക്‌ ഉൽപ്പാദിപ്പിച്ചത്‌. കൃഷിക്കൂട്ടങ്ങൾക്ക്‌ അത്യുൽപ്പാദനശേഷിയുള്ള 4,500 തൈകളും ജൈവവളവും നൽകിയായിരുന്നു പദ്ധതിക്ക്‌ തുടക്കം. വിവിധ ഗ്രൂപ്പുകൾ നട്ടുനച്ചുവളർത്തിയ 15 പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വിളവെടുപ്പ്‌ തുടങ്ങി. വിളവെടുത്തവ ഉണക്കി മുളക്‌ പൊടിയാക്കി കുടുംബശ്രീ മുഖേന വിപണിയിലിറക്കാനാണ്‌ തീരുമാനം. അടുത്ത വർഷം കൂടുതൽ പ്രദേശങ്ങളിലേക്ക്‌ കൃഷി വ്യാപിപ്പിച്ച്‌ സ്വയം പര്യാപ്‌തതയിലെത്തിക്കാനും നഗരസഭാ കാർഷിക വികസന സമിതി തീരുമാനിച്ചിട്ടുണ്ട്‌. ഇടവേലിക്കൽ കാനം ഗ്രൂപ്പിൽ വിളവെടുപ്പ്‌ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു.


Share our post
Continue Reading

MATTANNOOR

ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകി മട്ടന്നൂര്‍ എം.സി.ആര്‍.സി

Published

on

Share our post

മട്ടന്നൂര്‍: ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിലെ ന്യൂനതകളെ വിദഗ്ധ പരിചരണത്തിലൂടെ മേന്മകളായി ഉയര്‍ത്താനും പുനരധിവാസത്തിനുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ആരംഭിച്ച മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകുന്നു. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംസിആര്‍സിയുടെ മൂന്ന് നിലകളിലേക്കും റാമ്പുകള്‍, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, വെര്‍ച്വല്‍ റീ ഹാബിലിറ്റേഷന്‍, വൊക്കേഷണല്‍ ട്രെയിനിങ്ങ്, സ്പെഷ്യല്‍ എഡ്യുക്കേഷന്‍, തൊഴില്‍ പരിശീലനം, നൈപുണ്യ വികസന പരിശീലനം തുടങ്ങി എല്ലാ മേഖലയിലുമുള്ള പരിചരണവും ശ്രദ്ധയും സേവനങ്ങളും കുട്ടികള്‍ക്ക് ഇവിടെ ലഭിക്കുന്നുണ്ട്. ഒരേ സമയം നൂറ് കുട്ടികള്‍ക്കുള്ള സൗകര്യം ഇവിടെയുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായുള്ള ജെന്‍ഡര്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ഷെല്‍ട്ടര്‍ ഹോമാണിത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീ ഹാബിലിറ്റേഷന്‍ മാതൃകയിലുള്ള സ്ഥാപനമാക്കി പുനരധിവാസ കേന്ദ്രത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
നഗരസഭ കെ എസ് എസ് എമ്മിന് കൈമാറിയ 48 സെന്റ് സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. മൂന്നര കോടി രൂപ ചെലവില്‍ 17000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 2016 ലാണ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണം ആരംഭിച്ചത്. ആധുനിക സംവിധാനങ്ങളോടുകൂടി പഴശ്ശി കന്നാട്ടും കാവില്‍ നിര്‍മിച്ച പഴശ്ശിരാജ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂള്‍ മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

MATTANNOOR

വധശ്രമ കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി പോലീസുകാരനെ ആക്രമിച്ചു

Published

on

Share our post

മട്ടന്നൂർ: വധശ്രമ കേസിൽ റിമാന്റിൽ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി സ്റ്റേഷനിൽ വെച്ച് പോലീസുകാരനെ ആക്രമിച്ചു. പ്രതി അറസ്റ്റിൽ. ചാവശേരി ആവിലാട് സ്വദേശി എം.അനീഷിനെ (42)യാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്‌തു. ഇന്നലെ ഉച്ചക്ക് 1.40 മണിക്കായിരുന്നു പരാതിക്കാസ്‌പദമായ സംഭവം. സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സി.
വിനോദിനെ (44) ചീത്തവിളിച്ച് മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട്
തലക്ക് പിന്നിൽ പരിക്കേൽപ്പിച്ച് പരാതിക്കാരന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു‌. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി.


Share our post
Continue Reading

Trending

error: Content is protected !!