കെ.എസ്.ആർ.ടിസി ബസ് ഉൾപ്പടെയുള്ള റോഡ് അപകടങ്ങൾ; സമഗ്ര കർമപദ്ധതി രൂപീകരിക്കാൻ നിർദേശിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ
ഉയർന്നുവരുന്ന വാഹനാപകടങ്ങളുടെ സാഹചര്യത്തിൽ സമഗ്ര കർമപദ്ധതി രൂപീകരിക്കാൻ നിർദേശിച്ച് മന്ത്രി കെ. ബി ഗണേഷ് കുമാർ. കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്‍റെ അപകട മരണത്തിന് പിന്നാലെ കെ.എസ്.ആർ.ടിസി ഡ്രൈവറെ പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയിൽ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിടിച്ച് കോട്ടയം കളത്തിപ്പടിയിൽ വെച്ചാണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്.
ഇതിനു പിന്നാലെയാണ് റോഡപകടങ്ങൾ ഒഴിവാക്കാനുള്ള കർമപദ്ധതി രൂപീകരിക്കാൻ നിർദേശം നൽകിയത്.റോഡപകങ്ങൾ കുറയ്ക്കാൻ ചില മുൻകരുതലുകളെടുക്കാൻ തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടിസിയിലെ മുഴുവൻ കണ്ടക്ടർ ഡ്രൈവർ വിഭാഗങ്ങൾക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കും.
റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാൻ വാഹനങ്ങൾക്കുണ്ടോ എന്ന് സർവ്വീസ് തുടങ്ങുന്നതിന് മുൻപ് തന്നെ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി തുടരും. ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലായൂണിറ്റുകളിലെയും മുഴുവൻ ബസുകളും സൂപ്പർ ചെക്ക് ചെയ്ത് കുറ്റമറ്റതാക്കും. ഫ്രണ്ട് ഗ്ലാസ് വിഷൻ, റിയർ വ്യൂ മിറർ, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.