Connect with us

Kerala

നാടക പ്രവർത്തകൻ കുപ്പുസ്വാമി അന്തരിച്ചു

Published

on

Share our post

അഗളി : ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ നാടക ഗവേഷകൻ കുപ്പുസ്വാമി മരുതൻ (39) അന്തരിച്ചു. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആസ്‌പത്രിയിൽ ചികിത്സയിലിരിക്കേ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ്‌ മരണം. തലയിലെ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഐ.സിയുവിലായിരുന്നു. ഷോളയൂർ ആനക്കട്ടിയിലെ പരേതരായ മരുതന്റെയും മണിയുടെയും മകനാണ്‌. സംസ്കാരം ഞായറാഴ്ച ആനക്കട്ടിയിലെ ഊര് ശ്മശാനത്തിൽ. ഭാര്യ: ജയന്തി. സഹോദരൻ: രാമസ്വാമി.

ഇനിയില്ല, അരങ്ങിലെ ഈ വെളിച്ചം

മാർച്ച്‌ 27, ലോകമെമ്പാടും നാടകദിനം ആചരിക്കുമ്പോൾ കുപ്പുസ്വാമി ഒരു യാത്രയിലായിരുന്നു. പതിവ്‌ പോലെ ആസ്‌പത്രിയിലേക്ക്‌. അതൊരിക്കലും പിൻമടക്കമില്ലാത്തതായിരുന്നുവെന്ന്‌ ആരുമറിഞ്ഞില്ല. ഏതുവീഴ്‌ചയിലും മടങ്ങി വരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു നാടകത്തെ അത്രമേൽ സ്‌നേഹിച്ച ആ കലാകാരൻ.
വൃക്കരോഗം ബാധിച്ച്‌ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ്‌ പെട്ടെന്ന്‌ തലച്ചോറിലെ രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയത്‌.

ശസ്‌ത്രക്രിയ നടത്തി ഐസിയുവിലിരിക്കേ ശനിയാഴ്‌ച വൈകിട്ട്‌ നാലിനായിരുന്നു അന്ത്യം. വൃക്ക മാറ്റിവയ്‌ക്കാനുള്ള സാമ്പത്തിക സമാഹരണത്തിലായിരുന്നു ‘നാടക്‌ ’ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. കാഴ്‌ച മങ്ങിയതിനെ തുടർന്ന്‌ ഒരു കണ്ണിന്‌ ശസ്‌ത്രക്രിയ നടത്തി. ‘പ്രിയപ്പെട്ടവർ കാണാൻ വരുമ്പോൾ ആരുടെയും മുഖം തെളിഞ്ഞിരുന്നില്ല. അതായിരുന്നു അസുഖത്തേക്കാൾ തന്റെ സങ്കട’മെന്ന്‌ വലിയ ചിരിയോടെ പറഞ്ഞുനിർത്തിയ കുപ്പുസ്വാമിയുടെ വാക്കുകൾ വേദനയാവുന്നു.

അഗളി സ്കൂളിൽ പത്താം ക്ലാസ്‌ പരീക്ഷയിൽ പരാജയപ്പെട്ടതാണ്‌ കുപ്പുസ്വാമിയുടെ ജീവിതം വഴി മാറ്റിയത്‌. തോറ്റവരെ പഠിപ്പിക്കാൻ ദാസന്നൂർ സ്വദേശി ഡി നാരായണൻ സ്ഥാപിച്ച “കാനക’ത്തിൽ എത്തിയതോടെ അരങ്ങ്‌ എന്ന സ്വപ്‌നം വളർന്നു. അട്ടപ്പാടിയിലെ 192 ഊരുകളിൽ നാടകങ്ങൾ അരങ്ങിലെത്തിച്ചു. മല്ലി, കൊങ്കത്തി, നൊന്ത് വെന്ത മനസ്സ്, എമുത് സമുദായ എന്നീ നാടകങ്ങൾ സംവിധാനം ചെയ്‌ത്‌ അഭിനയിച്ചു.
വീണ്ടും പഠിച്ച്‌ പത്താം ക്ലാസ്‌ ജയിച്ചു. സംവിധാനം മുഖ്യവിഷയമാക്കി ബിടിഎ പഠനം പൂർത്തിയാക്കി. അക്കാലത്ത്‌ അട്ടപ്പാടിയിൽനിന്ന്‌ പുറത്തുപോയി പഠിച്ചയാളെന്ന പേരും കുപ്പുസ്വാമിക്കായിരുന്നു.

തൃശൂർ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ രൂപീകരിക്കാൻ നേതൃത്വം നൽകി. കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ആദ്യ ട്രൈബൽ യൂണിയൻ ഭാരവാഹിയുമായി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ഇലക്‌ട്രോണിക്‌ മീഡിയയിൽ എം.എസ്‌.സിയും വിഷ്വൽ ഇഫക്‌ട്‌സിൽ സർട്ടിഫിക്കേഷൻ കോഴ്‌സും പൂർത്തിയാക്കി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പി.എച്ച്‌.ഡി ഗവേഷണം തുടരുകയായിരുന്നു. അഹാഡ്‌സിന്‌ വേണ്ടി “കറുമ്പ്ളി സെമ്പിളി’ എന്ന ഡോക്യുഫിക്ഷനിൽ അഭിനയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നാടക പ്രവർത്തനം നടത്തി. 2018 ൽ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ് ലഭിച്ചു. “നമുക്കുനാമെ കലാ സാംസ്കാരിക സമിതി’ രൂപീകരിച്ചു. ഗായിക നഞ്ചിയമ്മയെ സിനിമാലോകത്തിന്‌ പരിചയപ്പെടുത്തി.

ലോക് ഡൗൺ കാലത്ത്‌ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി വേറിട്ട രീതിയിൽ പഠനകൂട്ടായ്മ ഒരുക്കി. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ വിദൂരസ്ഥലങ്ങളായ ഊരുകളിൽ പുസ്തകസഞ്ചി എത്തിച്ചു. കുടുംബശ്രീയുടെ ഭാഗമായ ബ്രിഡ്ജ് സ്കൂളിൽ നാടക പരിശീലനം, ഐ.ടി.ഡി.പി അട്ടപ്പാടി, കില, സംസ്ഥാന ശിശു ക്ഷേമ വകുപ്പ്, അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റലുകളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി സംഘടിപ്പിച്ച നാടക പരിശീലന കളരി, എൻ.എസ്എസ് ക്യാമ്പ്, സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ നാടക പരിശീലനം നൽകി. “ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിൽ അഭിനയിച്ചു.

പ്രിയനന്ദനൻ സംവിധാനം ചെയ്ത “ദബാരിക്കുരുവി’ സിനിമയിലൂടെ അട്ടപ്പാടിയിലെ നിരവധി ഗോത്ര കലാകാരൻമാർക്ക് അവസരമൊരുക്കി. “ദബാരിക്കുരുവി’യുടെ തിരക്കഥ ഒരുക്കി, അഭിനയിച്ചു. “നാടക്’ അട്ടപ്പാടി മേഖല പ്രസിഡന്റായിരുന്നു.


Share our post

Kerala

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം;‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ 62 ബ്രാന്‍ഡുകള്‍

Published

on

Share our post

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം വ്യാപകമെന്ന് കേരഫെഡ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന എണ്ണകള്‍ക്ക് കേരഫെഡിന്റെ ‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ ഇറക്കി വില്‍പന നടത്തുന്നുണ്ട്. ഇങ്ങനെ 62 ബ്രാന്‍ഡ് വ്യാജവെളിച്ചെണ്ണകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ ശ്രീധരന്‍ എന്നിവര്‍ വ്യക്തമാക്കി.

2022 സെപ്തംബറില്‍ കിലോയ്ക്ക് 82 രൂപയായിരുന്ന കൊപ്രയ്ക്ക് 2025 ജനുവരിയിലെ വില 155 രൂപയാണ്. കൊപ്രവില വര്‍ധനയ്ക്ക് അനുസൃതമായി വെളിച്ചെണ്ണയുടെ വില വര്‍ധിക്കേണ്ട സാഹചര്യത്തിലും വ്യാജ വെളിച്ചെണ്ണ വില്പനക്കാര്‍ 200 മുതല്‍ 220 രൂപ വരെ മാത്രം വിലയിട്ടാണ് വില്പന നടത്തുന്നത്. കൃത്രിമം നടത്താതെയും മായം ചേര്‍ക്കാതെയും ഈ വിലയ്ക്ക് വെളിച്ചെണ്ണ വില്‍ക്കാനാവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും പദാര്‍ഥങ്ങളും കലര്‍ത്തി വില്‍ക്കുകയാണ്. വ്യാജ വെളിച്ചെണ്ണയ്ക്ക് മണം കിട്ടുന്നതിനായി നല്ല വെളിച്ചെണ്ണ കലര്‍ത്തുന്ന പതിവുമുണ്ട്.

വിപണിയില്‍ ആകെ വെളിച്ചെണ്ണ വില്‍പനയില്‍ 40 ശതമാനമാണ് കേരഫെഡിന്റെ വിഹിതം. കേരയ്ക്ക് സാദൃശ്യമുള്ള പേരുകളിലെ ബ്രാന്‍ഡുകള്‍ 20 ശതമാനത്തോളം വിപണി കയ്യടക്കിയിട്ടുണ്ട്. കേരയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഉപഭോക്താക്കള്‍ സാദൃശ്യമുള്ള ബ്രാന്‍ഡുകള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്നുണ്ട്. ഒരുലിറ്ററിന് പകരം 800 മില്ലി ലിറ്ററും 750 മില്ലി ലിറ്ററും വിപണിയിലിറക്കുന്ന പ്രവണതയുമുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇത്തരം ബ്രാന്‍ഡുകള്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളും പ്രാമുഖ്യം നല്‍കുന്നത്. ഇത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്നും കേരഫെഡ് പറഞ്ഞു.


Share our post
Continue Reading

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാ​ഗിങ് പരാതി;11 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികളുടെ പരാതി. പരാതിയിൽ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. തുടർ നടപടികൾക്കായി മെഡിക്കൽ കോളജ് പൊലീസിനു പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറി.


Share our post
Continue Reading

Kerala

കെ.രാധാകൃഷ്ണൻ എം.പി.യുടെ അമ്മ ചിന്ന അന്തരിച്ചു

Published

on

Share our post

പാലക്കാട്: മുൻമന്ത്രിയും എം.പി.യുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന(84) അന്തരിച്ചു. വാർധക്യസഹജമായ രോ​ഗങ്ങളേത്തുടർന്നായിരുന്നു അന്ത്യം. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.അമ്മയുടെ വിയോ​ഗവാർത്ത ഫേസ്ബുക്കിലൂടെ എം.പി. പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു- എന്നു കുറിച്ചാണ് അമ്മയ്ക്കൊപ്പമുളള ചിത്രം കെ.രാധാകൃഷ്ണൻ പങ്കുവെച്ചത്.പരേതനായ കൊച്ചുണ്ണിയാണ് ഭർത്താവ്. മറ്റുമക്കൾ:രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ്. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.


Share our post
Continue Reading

Trending

error: Content is protected !!