THALASSERRY
ലഹരിയിൽ പുതഞ്ഞ് തലശ്ശേരി കടൽത്തീരം

തലശ്ശേരി: നഗരത്തിലെ പ്രധാന ടൂറിസം വിനോദ കേന്ദ്രമാണ് കടൽപാലവും പരിസരവും. പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഇവിടെ സിനിമാക്കാരുടെ പ്രധാന ലോക്കേഷൻ കേന്ദ്രമായും മാറി. എന്നാൽ, ഇവിടെ നടക്കുന്ന അസാന്മാർഗിക പ്രവർത്തനങ്ങളും മയക്കുമരുന്ന് വിപണനവും തടയാൻ ആരുമില്ല. പട്ടാപകലും മയക്കുമരുന്ന് മാഫിയ സംഘം അടക്കി വാഴുകയാണിവിടെ.
ടൂറിസ്റ്റുകളുടെ സുരക്ഷക്കായി കടൽപാലം പരിസരത്ത് പൊലീസ് എയ്ഡ് പോസ്റ്റും നിരീക്ഷണ കാമറയും സജ്ജമാക്കിയിട്ടുണ്ടെങ്കിലും എല്ലാം നോക്കുകുത്തിയായി. എയ്ഡ് പോസ്റ്റ് പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. രാത്രിയിലും പൊലീസ് സേവനമില്ല. ബ്രൗൺ ഷുഗർ, കഞ്ചാവ്, ഉൾപ്പെടെയുളള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വിൽക്കുന്നവരും ഉപയോഗിക്കുന്നവരും ഇവിടം പിടിമുറുക്കുകയാണ്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള മയക്കുമരുന്ന് വിപണനം വ്യാപകമായിട്ടും പൊലീസോ, എക്സൈസ് വിഭാഗമോ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയാറാവുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കാൻ കൈയിൽ പണമില്ലെങ്കിൽ അക്രമസ്വാഭാവം കാണിക്കുന്ന ഒരുപറ്റം യുവാക്കൾ ഇവിടെ അടക്കിവാഴുകയാണ്.
തദ്ദേശീയർക്ക് പുറമെ കടലോരത്തെ ചില ലോഡ്ജുകളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിൽ ചിലരും മയക്കുമരുന്നിന് അടിമകളാണ്. ശനിയാഴ്ച വൈകീട്ട് കടൽപാലത്തിന് സമീപം മധ്യവയസ്കനായ ഒരാൾ ആക്രമിക്കപ്പെട്ടത് ഞെട്ടലുളവാക്കുകയാണ്. പാലത്തിന് മുന്നിൽ ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ വിൽപന നടത്തുന്ന മട്ടാമ്പ്രം സി.കെ ഹൗസിൽ കെ. റഷീദിനെ (62) അക്രമിച്ചത് മയക്കുമരുന്ന് വിൽപനയുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് പറഞ്ഞത്. ചോദിച്ച പണം നൽകാൻ തയ്യാറാകാത്തതിനാലാണ് റഷീദിനെ കുത്തിപ്പരിക്കേൽപിച്ചത്. കൈക്ക് ഗുരുതരമായി മുറിവേറ്റ ഇദ്ദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
കടൽപാലവും ചുറ്റുവട്ട പ്രദേശങ്ങളും മയക്കുമരുന്ന് മാഫിയക്കാർ അടക്കി വാഴാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇത്തരക്കാർക്കെതിരെ നടപടി ചെറിയ ശിക്ഷയിൽ മാത്രമൊതുങ്ങുകയാണ്. തലശ്ശേരി വീനസ് കോർണറിലെ കോഓപ്പറേറ്റിവ് ഹോസ്പിറ്റൽ പരിസരത്ത് നെട്ടൂർ സ്വദേശികളും ബന്ധുക്കളുമായ രണ്ടു പേരെ കുത്തിക്കൊന്നതും ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണ്.
ലഹരി ഉൽപന്നങ്ങൾ എത്തുന്നത് ട്രെയിൻ മാർഗം
കഞ്ചാവ്, ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ തലശ്ശേരിയിൽ അധികവും എത്തുന്നത് ട്രെയിൻ മാർഗമാണ്. ഇതരസംസ്ഥാന തൊഴിലാളികൾ വഴിയാണ് ഇവ കൂടുതലും നഗരത്തിലെത്തുന്നത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പലപ്പോഴും കഞ്ചാവ് പിടികൂടിയിട്ടുമുണ്ട്. തലശ്ശേരി, മുഴപ്പിലങ്ങാട്, എടക്കാട് എന്നിവിടങ്ങളിൽ വ്യാപകമായ തോതിൽ ലഹരി ഉത്പന്നങ്ങൾ അതീവരഹസ്യമായി കടത്തിക്കൊണ്ടുവരുന്ന സംഘം തന്നെയുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന രഹസ്യസന്ദേശം വഴിയാണ് കടത്തുകാരായ ചിലരെങ്കിലും പൊലീസിന്റെയോ, എക്സൈസ് സംഘത്തിന്റെയോ വലയിലാകുന്നത്. മയക്കുമരുന്നിന് അടിമകളായ ചില യുവാക്കൾ അടുത്തകാലത്ത് ദുരൂഹസാചര്യത്തിൽ മരിച്ച സംഭവങ്ങളുണ്ടായിട്ടും ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കാൻ അധികൃതർ വേണ്ടത്ര താൽപര്യമെടുക്കുന്നില്ല.
വിദ്യാർഥികളുൾപ്പെടെയുളളവരെ വശീകരിച്ച് ലഹരിക്കടിമകളാക്കുന്ന സംഘം നഗരത്തിൽ അടുത്തകാലത്തായി സജീവമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും ഇതിനെതിരെ ശക്തമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് വിൽപനക്കാരെ കണ്ടെത്തി പിടികൂടാൻ ഉദ്യോഗസ്ഥർ മുതിരുന്നില്ല. തലശ്ശേരി നഗരത്തിലെ ആൾതാമസമില്ലാത്ത ക്വാർട്ടേഴ്സുകൾ, അടച്ചിട്ട വീടുകൾ, കടൽപാലം എന്നിവിടങ്ങളാണ് ലഹരി വിൽപന സംഘം താവളമാക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വരുന്ന ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതും ഈ കേന്ദ്രങ്ങളിൽ വെച്ചാണ്.
മാന്യമായ വസ്ത്രങ്ങൾ ധരിച്ച് ആഡംബര വാഹനങ്ങളിൽ എത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. തലശ്ശേരി മത്സ്യമാർക്കറ്റ് പരിസരം, നഗരത്തിലെ സ്കൂൾ പരിസരം, തലശ്ശേരി കോട്ട തുടങ്ങിയ സ്ഥലങ്ങളിലും ലഹരി ഉൽപന്നങ്ങളുടെ വിപണനം സജീവമാണ്. പ്രലോഭനങ്ങൾ നൽകി വിദ്യാർഥികളെയും മയക്കുമരുന്ന് കടത്തുകാർ കരിയർമാരാക്കുന്നതായി വിവരമുണ്ട്.
THALASSERRY
കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും


തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി
THALASSERRY
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ


തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.
THALASSERRY
കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും


തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്ജ്ജുന് എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്