തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ രഹസ്യഅറയിൽ 150-ഓളം കിലോ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്നു നൂറ്റമ്പത് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തൃശ്ശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തെക്കെനടയിലെ കുരുംബയമ്മയുടെ നടക്ക് സമീപമാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി രജിസ്ട്രേഷനിലുള്ള ലോറി പിടികൂടിയത്.
ഒഡീഷയിൽ നിന്നും നിരവധി ചെക്ക് പോസ്റ്റുകൾ താണ്ടിയാണ് ലോറി ഇവിടെ വരെ എത്തിയത്. റൂറൽ എസ്.പി. നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. എം. സന്തോഷ് കുമാർ, ഡാൻസാഫ് എസ്.ഐമാരായ സി.ആർ. പ്രദീപ്, ജയകൃഷ്ണൻ, സ്റ്റീഫൻ, സതീശൻ, ഷൈൻ, എ.എസ്.ഐ. മൂസ, എസ്.സി.പി.ഒ. സൂരജ്, ലിജു ഇയ്യാനി, എം.ജെ ബിനു, ഷിജോ, മാനുവൽ, സോണി സേവ്യർ, സി.പി.ഒ നിഷാന്ത്, സൈബർ സെൽ ഉദ്യോഗസ്ഥരായ സിൽജോ, ലാലു, കൊടുങ്ങല്ലൂർ എസ്.ഐമാരായ സജിനി, ഉണ്ണികൃഷ്ണൻ, സെബി, പ്രീജു, സി.പി.ഒ അബീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.