സൗജന്യ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് തരുമെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ്. രാഷ്ട്രീയപാർട്ടികൾ സൗജന്യമായി മൂന്ന് മാസത്തെ മൊബൈൽ ഫോൺ റീചാർജ് നൽകുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വിശ്വസിക്കരുതെന്നും മറ്റാർക്കും അയക്കരുതെന്നും സൈബർ സെൽ അധികൃതർ നിർദേശിച്ചു.
സൗജന്യ റീചാർജ് സ്ക്രാച്ച് കാർഡുകൾ എന്ന പേരിലാണ് ലിങ്കുകൾ പ്രചരിക്കുന്നത്. ‘ബി.ജെ.പി ഫ്രീ റീചാർജ് യോജന’ എന്ന പേരിലുള്ള സന്ദേശമാണ് കൂടുതൽ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും.
അത് നൽകിയാൽ റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതൽ പേർക്ക് ഈ സന്ദേശം അയക്കണമെന്ന് അറിയിക്കും. ആർക്കും റീചാർജ് കിട്ടില്ല. പക്ഷേ, സന്ദേശം കൂടുതൽ പേരിലേക്ക് എത്തുന്നതിലൂടെ അത്രയും ഫോൺ നമ്പറുകൾ തട്ടിപ്പുകാർക്ക് ലഭിക്കും.