Connect with us

Kerala

വാഹനവായ്പ കെണിയാകരുത്; എടുക്കുന്നതിനു മുൻപ് ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കുക

Published

on

Share our post

പലരും ഇഷ്ട മോഡൽ സ്വന്തമാക്കുന്നതിനു മുഴുവൻ പണം നൽകാതെ വാഹന‌വായ്പയെ ആശ്രയിക്കുന്നവരാണ്. വലിയൊരു തുക പെട്ടെന്നു കണ്ടെത്തേണ്ടതില്ല, മാസാമാസം തവണകളായി അടച്ചാൽമതി. വാഹനവിലയുടെ 90–95 ശതമാനംവരെ തുക നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാണ് എന്നതൊക്കെ വാഹന‌വായ്പയുടെ ആകർഷണമാണ്. ധനകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം ഉള്ളതിനാൽ ആകർഷകമായ പലിശ‌നിരക്കിൽ വായ്പ ലഭിക്കും. ഇലക്ട്രിക് കാർ ആണു വാങ്ങുന്നതെങ്കിൽ പലിശ അൽപം കുറയും.

ഏതു തരത്തിലുള്ള വാഹന‌വായ്പ ആണെങ്കിലും നിങ്ങളുടെ ബജറ്റിനെ ബാധിക്കാത്തതരത്തിലായിരിക്കണം. ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ നൽകാമെന്നു ബാങ്കുകൾ അവകാശപ്പെടുമെങ്കിലും അതു നിശ്ചയിക്കുന്നതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്.
വായ്പ എടുക്കുന്നതിനു മുൻപ് ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കുക

പുതിയ കാർവായ്പ എടുക്കുന്നതിനു മുൻപ് കാർ‌ ലോൺ എന്താണെന്നു മനസ്സിലാക്കുക. വാഹനവായ്പ‌തന്നെ പലതരത്തിലുണ്ട്.

ന്യൂ കാർ ലോൺ: പുതിയ കാർ വാങ്ങുന്നതിനുള്ള വായ്പയാണിത്. സാധാരണയായി എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഇതു നൽകുന്നുണ്ട്.

യൂസ്ഡ് കാർ ലോൺ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനുള്ള വായ്പയാണിത്. പുതിയ കാർ വായ്പയെക്കാൾ പലിശനിരക്കു കൂടുതലായിരിക്കും.

സെക്വേഡ് കാർ ലോൺ: എന്തെങ്കിലും ഗാരന്റിയുടെ പുറത്ത് അനുവദിക്കുന്ന വായ്പകളാണ് സെക്വേഡ് കാർ‌ലോൺ. അതു ചിലപ്പോൾ വാങ്ങുന്ന കാർ ആകാം അല്ലെങ്കിൽ ബാങ്കിലെ സ്ഥിര‌നിക്ഷേപമാകാം.

അൺസെക്വേഡ് കാർ ലോൺ: അത്ര സുരക്ഷിതമല്ലാത്ത വാഹനവായ്പകളാണ് അൺസെക്വേഡ് കാർ ലോൺ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സാധാരണ ബാങ്കുകൾ ഇത്തരം വായ്പകൾ അനുവദിക്കാറില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് ഈ വായ്പകൾ നൽകുന്നത്. ഉയർന്ന പലിശനിരക്കായിരിക്കും ഇത്തരം വായ്പകൾക്ക്.

പ്രീ അപ്രൂവ്ഡ് കാർ‌ ലോൺ: ചില ബാങ്കുകൾ അവരുടെ വിശ്വസ്തരായ കസ്റ്റമേഴ്സിനു മുൻകൂറായി അനുവദിക്കുന്ന വായ്പയാണ് പ്രീ അപ്രൂവ്ഡ് കാർ ലോൺ. ഉപയോക്താവിനു കാര്യമായ നൂലാമാലകളില്ലാതെ ഈ വായ്പ പുതിയ കാർ വാങ്ങുമ്പോൾ പ്രയോജനപ്പെടുത്താം.

ഫിക്സഡ് വേണോ? ഫ്ലോട്ടിങ് വേണോ?

രണ്ടു രീതിയിൽ വായ്പകൾ അനുവദിക്കാറുണ്ട് ഫിക്സഡ് റേറ്റും ഫ്ലോട്ടിങ് റേറ്റും. ഫിക്സഡ് റേറ്റ് ആണെങ്കിൽ വായ്പ എടുക്കുന്ന മാസം മുതൽ അവസാനിക്കുന്ന മാസംവരെ ഒരേ പലിശനിരക്കായിരിക്കും. അതിനാൽ ഇഎംഐയിൽ വ്യത്യാസം വരുന്നില്ല. എന്നാൽ ഫ്ലോട്ടിങ് റേറ്റ് ആണെങ്കിൽ പലിശ‌നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും. റിസർവ് ബാങ്ക് റിപ്പോ റേറ്റ് വർധിപ്പിച്ചാൽ പലിശ‌നിരക്കു കൂടും. കുറച്ചാൽ കുറയും. ഫിക്സഡ് റേറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലോട്ടിങ് റേറ്റിന്റെ പലിശ ചില സമയങ്ങളിൽ വളരെ കുറഞ്ഞിരിക്കും. ഹ്രസ്വ കാലയളവാണെങ്കിൽ ഫിക്സഡ് റേറ്റ് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

കാലാവധി

സാധാരണയായി ബാങ്കുകൾ 5 മുതൽ 7വർഷംവരെ തിരിച്ചടവ് കാലാവധി അനുവദിക്കാറുണ്ട്. 7വർഷം ആണെങ്കിൽ വായ്പ വീട്ടാൻ കൂടുതൽ സമയം കിട്ടും. എന്നാൽ, ദീർഘകാല വായ്പകൾക്ക് ഉയർന്ന പലിശ നൽകണം. അതുവഴി കൂടുതൽ സാമ്പത്തികബാധ്യതയുമുണ്ടാവും. അതേസമയം, ഇഎംഐ കുറയും.

കാലാവധി കുറയുമ്പോൾ ഇഎംഐ തുക കൂടുതലായിരിക്കും. എന്നാൽ, പലിശയുൾപ്പെടെ തിരിച്ചടയ്ക്കുന്ന മൊത്തം തുക ദീർഘ കാലയളവിനെക്കാൾ കുറവായിരിക്കും. ഹ്രസ്വകാല വായ്പകളെ അപേക്ഷിച്ച് 50 ബേസിക് പോയിന്റ് (ബിപിഎസ്) ഉയർന്ന പലിശനിരക്കാണ് ദീർഘകാല വായ്പകളിൽ ഈടാക്കുന്നത്.

ഉദാഹരണത്തിന്, 9.5% പലിശനിരക്കിൽ 8 ലക്ഷം രൂപ വായ്പ എടുത്തെന്നിരിക്കട്ടെ. നാലു വർഷത്തേക്കാണെങ്കിൽ ഇ.എം.ഐ 20,099 രൂപയും എട്ടു വർഷത്തേക്കാണെങ്കിൽ 11,929 രൂപയുമാണ്. ദീർഘകാലത്തേക്കാണെങ്കിൽ പ്രതിമാസ ഇ.എം.ഐയിൽ പകുതിയോളം കുറവു ലഭിക്കും. എന്നാൽ 4 വർഷത്തേക്കുള്ള പലിശ 1.64 ലക്ഷം രൂപയാണ്. അതേസമയം 8 വർഷത്തേക്കാണെങ്കിൽ പലിശയായി 3.45 ലക്ഷം രൂപയാണ് അധികം അടയ്ക്കേണ്ടി‌വരിക. കഴിയുമെങ്കിൽ ഹ്രസ്വകാലയളവു തിരഞ്ഞെടുക്കുന്നതാണു നല്ലത്.

ഡിപ്രീസിയേഷൻ കണക്കിലെടുക്കണം

കാലം കഴിയുന്തോറും കാറിന്റെ മൂല്യം കുറഞ്ഞുവരും. ഒരു കാറിന്റെ ശരാശരി ഉപയോഗ കാലയളവായി കണക്കാക്കുന്നത് 5 വർഷമാണ്. അതു കഴിഞ്ഞാൽ യൂസ്ഡ് കാറിന്റെ വിലയേ ലഭിക്കൂ. പലരും 5 വർഷം കഴിയുമ്പോൾ മോഡൽ മാറ്റാറുണ്ട്. ഒരുപക്ഷേ, അപ്പോഴും വായ്പ തീർന്നിട്ടുണ്ടാകില്ല. കാർ വിറ്റശേഷവും കുടിശികയുള്ള വായ്പ അടയ്ക്കേണ്ടിവരും.

വാഹന‌വായ്പ ബാധ്യതയാകുന്നതെപ്പോൾ?

ഏതു വായ്പയായാലും എടുക്കുന്നതിനു മുൻപ് വരുംവരായ്കകൾ അറിഞ്ഞിരിക്കുക. എല്ലാ മാസവും കൃത്യമായി തിരിച്ചടയ്ക്കാൻ ശേഷിയുണ്ടെങ്കിൽ മാത്രം വായ്പയെ ആശ്രയിച്ചാൽ മതി. പറഞ്ഞ തീയതിക്കു മുൻപുതന്നെ ഇഎംഐ അടയ്ക്കണം. തിരിച്ചടവു മുടങ്ങിയാൽ പിഴ നൽകേണ്ടിവരും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയും. ഇതു ഭാവിയിൽ ബാങ്കിനെ ആശ്രയിക്കുമ്പോൾ തിരിച്ചടിയായേക്കാം.

സർവീസ്

പുതിയ കാറാണെങ്കിൽ ആദ്യ മൂന്നു സർവീസ് സൗജന്യമായിരിക്കും. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണി വന്നാൽ നല്ലൊരു തുക ചെലവാകും. ഇതുകൂടി കണക്കിലെടുത്തുവേണം വായ്പാതുക തീരുമാനിക്കാൻ.

പലിശ‌നിരക്ക്

വാഹന‌വായ്പ നൽകാൻ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഒട്ടേറെ ഓഫറുകൾ ഉപയോക്താക്കൾക്കു കൊടുക്കാറുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽനിന്നു മാത്രം വായ്പയെടുക്കുക. പ്രധാന ബാങ്കുകളുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യുക. പ്രത്യക്ഷത്തിൽ പലിശ കുറഞ്ഞതുകൊണ്ടായില്ല. പ്രോസസിങ് ചാർജ്, ഹിഡൻ ചാർജുകൾ എന്നിവയുണ്ടോയെന്നു നോക്കുക.

ക്രെഡിറ്റ് സ്കോർ

മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മികച്ച പലിശ‌നിരക്കിൽ വായ്പ ലഭിക്കും. അമിതമായ പല ചാർജുകൾ എഴുതിത്തള്ളാനും ബാങ്കുമായി വിലപേശാം. സ്കോർ കുറവാണെങ്കിൽ പലിശ‌നിരക്ക് കൂടുതലായേക്കാം. നിങ്ങൾ സ്ഥിരമായി ഇടപാട് നടത്തുന്ന ബാങ്ക് ആണെങ്കിൽ, അവരുടെ ഗുഡ് കസ്റ്റമർ ലിസ്റ്റിൽ ഉണ്ടെങ്കിൽ നിരക്കിളവു ലഭിക്കും. വായ്പയെടുക്കുന്ന വ്യക്തിയുടെ ജോലി, തിരിച്ചടവുശേഷി എന്നിവയും പലിശ‌നിരക്കു നിശ്ചയിക്കുമ്പോൾ കണക്കിലെടുക്കാറുണ്ട്. സ്വകാര്യ ബാങ്കുകളാണെങ്കിൽ 90-95% വരെ വായ്പ അനുവദിക്കാറുണ്ട്. പൊതുമേഖലാ ബാങ്കുകൾ സാധാരണയായി 80% വരെയേ നൽകാറുള്ളൂ. കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കാൻ ബാങ്കിന് അധികാരമുണ്ട്. ചില ഡീലർഷിപ്പുകൾ ബാങ്ക് അല്ലാത്ത ധനകാര്യ സ്ഥാപനങ്ങൾ മുഖേന വായ്പാസൗകര്യം ഏർപ്പെടുത്താറുണ്ട്. ഫിക്സഡ് റേറ്റിൽ ബാങ്കുകളെക്കാൾ ഉയർന്ന പലിശ അവർ ഈടാക്കിയേക്കാം. അത്തരം വായ്പകൾ എടുക്കുന്നതിനു മുൻപ് വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കുക.

സീറോ ഡൗൺപേയ്മെന്റ് കെണി

ഇതിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. വാഹനത്തിന്റെ മുഴുവൻ തുകയും വായ്പയായി അനുവദിക്കുകയാണെങ്കിൽ വൻ തുക ഉയർന്ന പലിശനിരക്കിൽ തിരിച്ചടയ്ക്കേണ്ടിവരും. വലിയ ബാധ്യതയിലേക്ക് ഇതു നയിക്കും. അതിനാൽ വാഹന‌വിലയുടെ ഒരു ഭാഗം ഉപയോക്താവുതന്നെ വഹിക്കുന്നതാണു നല്ലത്. ബാങ്ക് അല്ലാത്ത ഇതര ധനകാര്യ സ്ഥാപനങ്ങളും വാഹന‌വായ്പ നൽകാറുണ്ട്.

വായ്പ മുൻകൂട്ടി തിരിച്ചടച്ചാൽ പിഴ നൽകണോ?

അഞ്ചു വർഷത്തെ കാലാവധിയിൽ വാഹന‌വായ്പ എടുത്തെന്നിരിക്കട്ടെ. രണ്ടു വർഷം കഴിഞ്ഞപ്പോൾ വായ്പ മുഴുവൻ തിരിച്ചടച്ചാൽ ചില ബാങ്കുകൾ പിഴ ചുമത്താറുണ്ട്. വായ്പ എടുക്കുന്നതിനുമുൻപ്, തുക മുൻകൂറായി തിരിച്ചടച്ചാൽ പ്രീ പേയ്മെന്റ് ചാർജ് ഈടാക്കുന്നുണ്ടോ എന്നു മനസ്സിലാക്കുക. ആർ.ബി.ഐ

നിയമപ്രകാരം, ബിസിനസ് ആവശ്യങ്ങൾക്ക് അല്ലാത്ത വ്യക്തിഗത വായ്പകൾക്ക് ഫ്ലോട്ടിങ് റേറ്റിന് ഫോർ‌ക്ലോഷർ ചാർജ് ഈടാക്കാൻ പാടില്ല. ചില ബാങ്കുകൾ ഫിക്സഡ് റേറ്റിലാകും വായ്പ നൽകുക. ഒരു വർഷത്തിനുള്ളിൽ വായ്പ അടച്ചുതീർത്താൽ തുകയുടെ 2% വരെ (ജിഎസ്ടി ഉൾപ്പെടെ) നിരക്കിൽ ഫോർക്ലോഷർ ചാർജ് ഈടാക്കിയേക്കും.

ആക്സസറീസ് വേണോ?

പുതിയ കാർ വാങ്ങിയാൽ മിക്കവരും പലതരം ആക്സസറികൾ ഫിറ്റ് ചെയ്യാറുണ്ട്. ഇത് അധിക ബാധ്യതയാണ്. ആക്സസറീസ് ഫിറ്റ് ചെയ്യുന്നതിനു മുൻപ് രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക:

1. ടയർ‌സൈസ്, വീൽസൈസ് അപ്‌ഗ്രേഡ്, ബംപർ, അനുവദനീയമായ പരിധിയിലും കൂടുതൽ വാട്സ് ഉള്ള ഹെഡ്‌ലൈറ്റ്, ഉയർന്ന ഡെസിബലോടുകൂടിയ ഹോൺ, ക്യാമറ തുടങ്ങിയവ ഘടിപ്പിച്ചാൽ വാഹന രൂപമാറ്റത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിന്റെ പിടി‌വീഴാം.

2. വാഹനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റം മാറ്റുന്നത് ഉദ്യോഗസ്ഥർക്കു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അവനവനുതന്നെ വിനയാകും. കഴിഞ്ഞ വർഷം ആറിടങ്ങളിൽ, ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു നശിച്ചതിന്റെ പ്രധാന കാരണം വാഹന രൂപമാറ്റമാണെന്ന് സർക്കാർ നിയോഗിച്ച പഠന‌സമിതി കണ്ടെത്തിയിരുന്നു. കൂടിയ വാട്സിൽ ലൈറ്റുകൾ പിടിപ്പിച്ച് ഗേജ് കുറഞ്ഞ വയറിങ് ഉപയോഗിക്കുന്നത് തീപിടിത്തത്തിനു കാരണമാകും. രൂപമാറ്റം‌മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്ടപ്പെടാം.

ഹൈപ്പോത്തിക്കേഷൻ ഓൺലൈനായി മാറ്റാം

വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷൻ മാറ്റുന്നതിന് വണ്ടി റജിസ്റ്റർ ചെയ്തിരിക്കുന്ന ആർടി ഓഫിസിലാണ് അപേക്ഷ കൊടുക്കേണ്ടത്. ഇത് പരിവഹൻ സൈറ്റ് വഴി ചെയ്യാം. അപേക്ഷയോടൊപ്പം വായ്പാബാധ്യത തീർന്നതിന്റെ ബാങ്കിൽ ധനകാര്യ സ്ഥാപനത്തിൽനിന്നുള്ള ഫോം 35, എൻഒസി, ആർസി ബുക്ക് എന്നിവയുടെ കോപ്പികൾ അപ്‌ലോഡ് ചെയ്യുക. ഓൺലൈനായി ഫീസ് അടയ്ക്കുക. ആർസി ബുക്ക് നേരിട്ട് ഹാജരാക്കേണ്ടതില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷ പരിശോധിച്ചശേഷം അപ്രൂവ് ചെയ്താൽ പുതിയ ആർസി ബുക്ക് റജിസ്റ്റേഡ് പോസ്റ്റിൽ വീട്ടിലെത്തും. ആർടി ഓഫിസ് സേവനങ്ങൾ ആധാർ അധിഷ്ഠിതമായതിനാൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാത്രമേ നൽകാവൂ.

10 ലക്ഷം എഫ്ഡി ഉണ്ട് ഫുൾ ക്യാഷ് കൊടുക്കണോ? അതോ, വായ്പ എടുക്കണോ?

പത്തുലക്ഷം രൂപയുടെ കാർ വാങ്ങണം. റെഡി ക്യാഷ് കൊടുത്ത് എടുക്കണോ? അതോ, വായ്പയെ ആശ്രയിക്കണോ? ‌പലർക്കും ഉണ്ടാകുന്ന സംശയമാണിത്. പല രീതിയിൽ ഉത്തരം നൽകാം:

ഒന്നാമത്തേത്

നിങ്ങൾ ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ വാഹന വായ്പയെടുക്കുന്നതാണു നല്ലത്. വായ്പയുടെ പലിശ നിങ്ങളുടെ ബാലൻസ്‌ഷീറ്റിൽ ചെലവിനത്തിൽ ഉൾപ്പെടുത്താം. വരുമാനത്തിൽനിന്ന് അതു കുറയും. നികുതി അത്രയും കുറച്ചു കൊടുത്താൽ മതി.

രണ്ടാമത്തേത്

സ്ഥിരനിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ വായ്പയെടുക്കുക. സ്ഥിരനിക്ഷേപത്തിന്റെ 90% വരെ വായ്പ ലഭിക്കും. സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശയുടെ 1% മുതൽ 2% വരെ വായ്പയ്ക്ക് അധികം നൽകണമെന്നു മാത്രം.

ഇങ്ങനെ ചെയ്യുമ്പോൾ വായ്പയ്ക്കുള്ള പ്രോസസിങ് ചാർജ് ഇല്ല. വണ്ടി ബാങ്കിന് ഈട് നൽകേണ്ടതില്ല. വണ്ടിയുടെ ആർസി ബുക്കിൽ ബാധ്യതയുള്ള കാര്യം രേഖപ്പെടുത്തില്ല. സിബിൽ സ്കോർ നോക്കേണ്ട. വേണമെങ്കിൽ വായ്പാ കാലാവധി പൂർത്തിയാവും‌മുൻപേ പണം അടച്ച് ക്ലോസ് ചെയ്യാം. അതിനു പെനൽറ്റി വരുന്നില്ല. എപ്പോൾ വേണമെങ്കിലും വണ്ടി വിൽക്കാം. ശ്രദ്ധിക്കേണ്ട കാര്യം വായ്പ അടഞ്ഞു‌തീരും‌വരെ സ്ഥിരനിക്ഷേപം പിൻവലിക്കാനാകില്ല. അല്ലെങ്കിൽ ബാങ്ക് ബാധ്യത തീർത്ത് ബാക്കിയുള്ള തുക മാത്രം കിട്ടും.
മൂന്നാമത്തേത്

വാഹന‌വായ്പ അതേ ബാങ്കിൽനിന്നു‌തന്നെ എടുക്കുക. സ്ഥിര‌നിക്ഷേപത്തിന് 6.5%–7.5% വരെ പലിശ കിട്ടുന്നുണ്ട്. മുതിർന്ന പൗരനാണെങ്കിൽ അര ശതമാനം കൂടുതലും കിട്ടും. വാഹന‌വായ്പയ്ക്ക് 8.5% മുതൽ മുകളിലേക്കു പലിശ വരും. അതായത് എഫ്ഡി പലിശയെക്കാൾ 2% കൂടുതൽ. മാസം തോറുമുള്ള വായ്പാ തിരിച്ചടവ് സ്ഥിരനിക്ഷേപ പലിശയിൽ നിന്നു തനിയെ നടന്നോളും. അധികം വേണ്ട തുക മാത്രം കണ്ടെത്തിയാൽ മതി.

വാഹനവായ്പാ തുകയെക്കാൾ കൂടുതൽ തുകയ്ക്കു സ്ഥിര നിക്ഷേപം ഉണ്ടെങ്കിൽ അതിന്റെ പലിശയിൽനിന്നുതന്നെ മാസത്തവണ അടയുകയും ചെയ്യും. എപ്പോൾ വേണമെങ്കിലും സ്ഥിരനിക്ഷേപം പിൻവലിക്കാം. വായ്പാ പലിശ മാസം‌തോറും കൊടുക്കാൻ വേറേ വഴി കണ്ടെത്തണമെന്നു മാത്രം. മറ്റു നടപടി‌ക്രമങ്ങളെല്ലാം (സിബിൽ സ്കോർ, ഹൈപ്പോത്തിക്കേഷൻ, പ്രോസസിങ് ഫീസ് തുടങ്ങിയവ) ഈ വായ്പയ്ക്കും വേണ്ടി‌വരും. ഏതു രീതിയിലായാലും എഫ്ഡി ബാങ്കിൽ സുരക്ഷിതമായിരിക്കും.


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!