ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡ്: എന്നുതീരും നവീകരണം

ചിറ്റാരിപ്പറമ്പ് : ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡിന്റെ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം. 100 വർഷം പഴക്കമുള്ള ഈ റോഡ് പുനരുദ്ധീകരിച്ച് മെക്കാഡം ടാറിങ് നടത്തുന്ന പ്രവൃത്തിക്ക് വേഗംപോരെന്നാണ് നാട്ടുകാരുടെ പരാതി.
.58 കോടി രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്. ചിറ്റാരിപ്പറമ്പ് ടൗണിൽനിന്ന് ആരംഭിക്കുന്ന വട്ടോളി റോഡിന്റെ ഒന്നര കിലോമീറ്റർ ദൂരമാണ് നവീകരിച്ച് അഞ്ചര മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്തുക. റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്ന ആറ് സ്ഥലങ്ങളിൽ നിർമിക്കുന്ന കൾവർട്ടുകളുടെയും ഓവുചാലുകളുടെയും നിർമാണമാണ് നടക്കുന്നത്.
കൾവർട്ടറുകൾ നിർമിച്ച് റോഡിലെ താഴ്ന്ന സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തി മന്ദഗതിയിൽ നടക്കുന്നതിനാൽ സമീപവാസികളായ വീട്ടുകാർ കഴിഞ്ഞ നാല് മാസമായി പൊടിയിൽ മുങ്ങി ദുരിതമനുഭവിക്കുകയാണ്.
റോഡിലെ പല സ്ഥലത്തും മണ്ണ് കൂട്ടിയിട്ടതിനാൽ വാഹനയാത്ര ദുരിതമാണ്. റോഡരികിലുള്ള വീടുകളുടെ മുൻവശം ഓവുചാൽ നിർമാണത്തിന്റെ ഭാഗമായി ഒരു മീറ്ററോളം ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയതോടെ വീട്ടിലേക്കുള്ള പ്രവേശനമാർഗം തടസ്സപ്പെട്ടിട്ട് മാസങ്ങളായി. റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റാതെയാണ് പല സ്ഥലങ്ങളിലും നവീകരണം നടത്തുന്നത്.
സ്കൂൾ കുട്ടികൾ കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. നിർമാണ പ്രവൃത്തികൾക്ക് വേഗംകൂട്ടിയില്ലെങ്കിൽ മഴക്കാലം തുടങ്ങിയാൽ ഇതുവഴി യാത്രചെയ്യാൻ കഴിയില്ലന്ന അവസ്ഥയാണ്.