Kerala
റബ്ബറില്‍ തുറുപ്പുചീട്ടിറക്കി മുന്നണികള്‍; കേരളം പിടിക്കാന്‍ പ്രധാന ചേരുവ

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വലിഞ്ഞുമുറുകി റബ്ബര്‍രാഷ്ട്രീയം. കര്‍ഷകന്റെ കണ്ണീരുകണ്ടിട്ടും ഇതേവരെ പ്രതികരിക്കാതിരുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ മാര്‍ച്ച് 16-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതോടെ റബ്ബര്‍മരങ്ങളിലേക്ക് കണ്ണുവെച്ചു. ഇക്കാര്യത്തില്‍ കേന്ദ്രവും കേരളവും മോശമായില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് താങ്ങുവിലയിലെ സംസ്ഥാനത്തിന്റെ ഇടപെടല്‍. ബജറ്റില്‍ പറഞ്ഞ 180 രൂപയെന്ന താങ്ങുവില ഏപ്രില്‍ ഒന്നിന് നിലവില്‍വരുത്താനുള്ള ഉത്തരവിറക്കി. സാധാരണ വിലസ്ഥിരതാ ഫണ്ടിന്റെ ഒരു സീസണ്‍ തുടങ്ങുന്നത് ജൂലായ് ഒന്നുമുതലാണ്. ശനിയാഴ്ചത്തെ ഉത്തരവോടെ ഇത് ഏപ്രില്‍ ഒന്നുമുതലായി.
വിലസ്ഥിരതാ ഫണ്ടില്‍ കുടിശ്ശികയുള്ള 24.48 കോടിയും അനുവദിച്ചു. റബ്ബര്‍ബോര്‍ഡ് അംഗീകരിച്ച 1.50 ലക്ഷം ബില്ലുകളുടെ തുകയാണിതെന്നാണ് ധനവകുപ്പ് പറയുന്നത്. നവംബര്‍വരെയുള്ള ബില്ലുകളാണ് സര്‍ക്കാരിലേക്ക് പോയത്. മാര്‍ച്ചുവരെയുള്ള കുടിശ്ശികയായ 30 കോടി നവംബറില്‍ അനുവദിച്ചിരുന്നു. ശേഷമുള്ള ബില്ലിന്റെ പണം കാത്തിരിക്കേയാണ് തിരഞ്ഞെടുപ്പുകാലം വന്നതും പണം അനുവദിച്ചതും. ഡിസംബര്‍മുതലുള്ള പണം ഇനിയും ബാക്കിയുണ്ട്. ബില്ലുകള്‍ ബോര്‍ഡിന്റെ ഫീല്‍ഡ് ഓഫീസിന്റെ അംഗീകാരം കാത്തിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനു മുന്നേ ഓടിയ കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച കയറ്റുമതിക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് സഹായം പ്രഖ്യാപിച്ചു. ഒരു കിലോഗ്രാം കയറ്റുമതിക്ക് അഞ്ചുരൂപയാണ് കിട്ടുക. ജൂണ്‍ 30 വരെയാണ് ഈ ആനുകൂല്യം. ആഭ്യന്തരവില അന്താരാഷ്ട്ര വിലനിലവാരത്തിലേക്ക് എത്തിക്കാനാണ് ഈ സഹായം. റബ്ബറില്‍ മറ്റു ചില ആനുകൂല്യങ്ങള്‍ കേന്ദ്രം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കേരളം പിടിക്കാന്‍ റബ്ബറും ചേരുവയാണെന്ന് ബി.ജെ.പി.ക്ക് ബോധ്യപ്പെട്ടതോടെയാണ് റബ്ബറിലെ ബജറ്റുവിഹിതം പൊടുന്നനെ കൂട്ടിയത്.
കേന്ദ്രത്തിന്റെ നിസ്സഹകരണമാണ് താങ്ങുവില കൂട്ടാന്‍ തടസ്സമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വിലസ്ഥിരതയിലേക്ക് അനുവദിച്ച കോടികളുടെ കണക്കും മുന്നോട്ടുവെച്ചു. വില 250 രൂപയാക്കാന്‍ ഉറപ്പുകിട്ടിയാലേ താന്‍ മത്സരിക്കൂ എന്നാണ് ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞത്. ഉറപ്പ് കിട്ടിയെന്ന് അദ്ദേഹം ശനിയാഴ്ച അവകാശപ്പെട്ടു.
250 രൂപ താങ്ങുവില എത്തിക്കുമെന്ന കഴിഞ്ഞതിരഞ്ഞെടുപ്പിലെ വാഗ്ദാനം ആവര്‍ത്തിച്ച് കോണ്‍ഗ്രസും റബ്ബറിലെ മത്സരത്തില്‍ സാന്നിധ്യമുറപ്പിച്ചു.
Kerala
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.വി. ശ്രീധരന്‍ അന്തരിച്ചു


കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.വി. ശ്രീധരന്‍ (76) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര ചോമ്പാല സ്വദേശിയാണ്.ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കലാകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതി അംഗമായിരുന്നു. രണ്ടുവർഷം വീക്ഷണം പത്രത്തിന്റെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചു. മദ്രാസിൽ എം.ഗോവിന്ദന്റെ സമീക്ഷയിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. കേരളകൗമുദിയിലും മറ്റ് പത്രങ്ങളിലും കോളമിസ്റ്റായിരുന്നു. കഥകൾ എഴുതുന്നതിന് പുറമെ പുതിയ കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിച്ച് എഴുത്തിന്റെ വഴിയിലേക്ക് നയിച്ചു. ഒട്ടേറെ കഥാസമാഹാരങ്ങളും നോവലും നോവലൈറ്റും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമയിലും ഒരു വിഷു, ലബോറട്ടറിയിലെ പൂക്കൾ, എന്റെ മിനിക്കഥകൾ തുടങ്ങിയവയാണ് പ്രധാനാ കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നീ നോവലുകളും എഴുതി. എങ്ങുനിന്നോ ഒരു പെണ്ണ്, കുഞ്ഞാന എന്നിവ നോവലൈറ്റുകളാണ്. ആസുരമായ നമ്മുടെ കാലം, തേന്മുള്ളുകൾ, നമുക്കെന്തിനാണിത്രയേറെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ, കേരള കമ്മ്യൂണിസത്തിന്റെ പ്രശ്‌നങ്ങൾ, മനുഷ്യൻ എത്ര സുന്ദരപദം എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ചോമ്പാലയിലെ പാഞ്ചാംപറമ്പത്ത് പരേതരായ ഗോപാലന്റെയും മാതുവിന്റെയും മകനാണ്. സഹോദരി: സരോജിനി. സംസ്‌കാരം ഇന്ന് രാത്രി (ബുധൻ) എട്ടുമണിക്ക് വള്ളിക്കാടിലെ വടവത്തുംതാഴെപ്പാലം വീട്ടിൽ.
Kerala
പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡം; റെയില്‍വേയിലെ മാറ്റങ്ങള്‍ തുടരുന്നു


ഇന്ത്യന്‍ റെയില്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. കെട്ടിലും മട്ടിലും സുരക്ഷയുടെ കാര്യത്തിലും പുതിയ രീതികളാണ് റെയില്‍വേ നടപ്പിലാക്കിവരുന്നത്. ഇപ്പോഴിതാ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ഒരു യാത്രക്കാരന്റെ പ്രവേശനം എപ്പോള്‍, എങ്ങനെ എന്ന കാര്യത്തിലും മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഇനിമുതല്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കണമെങ്കില്‍ കണ്‍ഫോം ആയ ടിക്കറ്റ് കൂടി കാണിക്കേണ്ടി വരും. പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്തെ തിരക്കേറിയ 60 സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ അമിതമായ ജനത്തിരക്ക് കുറച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ടയര്‍ 1 മെട്രോ നഗരങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും പുതിയ രീതി ആദ്യം നടപ്പിലാക്കുക. കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം എന്നതിനൊപ്പം ജനറല്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്കും പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ സാധിക്കും. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കൈവശമുള്ളവര്‍ എന്ത് ചെയ്യുമെന്നതാണ് പ്രധാനമായും ഉയരുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ പ്രത്യേകം തയ്യാറാക്കിയ വെയ്റ്റിംഗ് റൂമുകളിലേക്ക് മാറണം. എന്നാല്‍ എല്ലാ സ്റ്റേഷനുകളിലും മുഴുവന്‍ യാത്രക്കാരേയും ഉള്‍പ്പെടുത്താന്‍ സൗകര്യം ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയില്‍ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നില്‍ക്കണം എന്നാണ് പുതിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളില്‍ സീനിയര്‍ ഓഫീസറെ സ്റ്റേഷന്‍ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി/ ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേര്‍ക്കു സ്റ്റേഷനില്‍ പ്രവേശിക്കാം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം സ്റ്റേഷന്‍ ഡയറക്ടര്‍ക്കായിരിക്കും.
Kerala
കോഴിക്കോട് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി


കോഴിക്കോട്: വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളേയും ദില്ലി നിസാമൂദീന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തി. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 5.30 ഓടെ മൂവരെയും കണ്ടെത്തിയത്. യുവതിയെയും മക്കളെയും കണ്ടെത്തിയെങ്കിലും ഇവര്‍ വീട് വിട്ട് പോകാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലെത്തിയിരുന്നു. യുവതിയുടെ ഇരുചക്രവാഹനം വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിരുന്നു. വളയം പൊലീസിന്റെ അന്വേഷണത്തില്‍ യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്ത കാര്യവും വ്യക്തമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്