Connect with us

Kerala

എൻജിനീയറിങ് -മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ ഒന്ന് മുതല്‍ കൈറ്റ് വിക്ടേഴ്സിൽ 

Published

on

Share our post

തിരുവനന്തപുരം: പൊതുപ്രവേശന പരീക്ഷാ പരിശീലന പ്രോഗ്രാം കൈറ്റ് വിക്ടേഴ്സിൽ 2024 ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. താൽപര്യവും, കഴിവും ഉണ്ടായിട്ടും പിന്തുണ ഇല്ലാത്തതുകൊണ്ട് പൊതുപ്രവേശന പരീക്ഷകളിൽ പിന്തള്ളപ്പെട്ടു പോകുന്ന ഒരു വലിയ വിഭാഗം കുട്ടികൾ കേരളത്തിലുണ്ട്. അവർക്ക് കോച്ചിംഗ് സെന്ററുകളിലോ മറ്റോ പോയി പരിശീലനം നേടാൻ കഴിയില്ല. അത്തരക്കാരെ പരീക്ഷകൾക്ക് സജ്ജരാക്കുന്നതിനുള്ള പിന്തുണ ഒരുക്കുകയാണ് കൈറ്റ് വിക്ടേഴ്സിലൂടെയെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനായാണ് പൊതുപ്രവേശന പരീക്ഷയിൽ അധിഷ്ഠിതമായ ഒരു പരിപാടി വിക്ടേഴ്സിൽ ആരംഭിക്കുന്നത്. പഠിച്ച ആശയങ്ങൾ ഉറപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും തൊഴിൽ പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാനാവും. ദേശീയ മത്സര പരീക്ഷകൾക്ക് നൽകുന്ന ചോദ്യങ്ങൾ കുട്ടി പഠിച്ച പാഠപുസ്തകത്തിൽ നിന്നുതന്നെയാണ് എന്ന് ഉറപ്പിക്കുകയും അതിലൂടെ അവരിൽ ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്യുന്ന തരത്തിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നൽകുന്ന ഓപ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങൾ കൂടി പഠിക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യപേപ്പറുകളുടെ ഉത്തരങ്ങൾക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുക. ടെലികാസ്ററ് ചെയ്യുന്നതോടൊപ്പം കുട്ടികൾക്ക് പരിശീലനത്തിനുള്ള പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും.

ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നതിന് ഈ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കാം. വരുന്ന വർഷം ഓൺലൈൻ മെന്റർഷിപ്പ് നൽകി കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കാനുള്ള രീതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ സയൻസ് വിഷയങ്ങളായ കണക്ക്, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ തയ്യാറാക്കുന്നത്. കേരളത്തിലെ ഈ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ഓരോ വിഷയത്തിനും ഒരു മണിക്കൂർ വീതമുള്ള 30 മണിക്കൂർ ക്ലാസുകളാണ് ടെലികാസ്റ്റ് ചെയ്യുക. അതിനെ തുടർന്ന് മോക്ക് ടെസ്റ്റും ഉണ്ടാകും.

2024 ഏപ്രിൽ ഒന്ന് മുതൽ 30 വരെയാണ് വിഷയാധിഷ്ഠിതമായ ക്ലാസുകൾ ടെലികാസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ മിക്ക യൂണിവേഴ്സിറ്റികളും പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി പ്രവേശനം നൽകുക. അപ്പോൾ സംസ്ഥാനത്തെ കുട്ടികൾ പിന്തള്ളപ്പെടാൻ പാടില്ല എന്ന ലക്ഷ്യവും ഈ പ്രോഗ്രാമിന് പിന്നിലുണ്ട്. വരും വർഷങ്ങളിൽ സോഷ്യൽ സയൻസ്, കോമേഴ്‌സ് വിഷയങ്ങളുടെ പ്രവേശന പരീക്ഷകൾക്കും ഇത്തരം പിന്തുണ സംവിധാനം ഒരുക്കാനും പദ്ധതിയിടുന്നുണ്ട്.

ടെലികാസ്റ്റ് ചെയ്യുന്ന ക്ലാസുകൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കോവിഡ് കാലത്ത് ചെയ്തപോലെ ഡിജിറ്റൽ ഉപകരണങ്ങളിലൂടെ പരീക്ഷാ പരിശീലന പരിപാടി എത്തിക്കാനുള്ള ശ്രമം പ്രാദേശികമായി നടത്തണം. ഇതിനായി സന്നദ്ധ സംഘടനകൾ, വായനശാലകൾ, കൈറ്റ് മാസ്റ്റർമാർ എന്നിവർ മുന്നിട്ടിറങ്ങണം. വരും അക്കാദമിക വർഷം സ്കൂളുകളിൽ തന്നെ ഈ പിന്തുണ സംവിധാനം ഉണ്ടാക്കാൻ കഴിയുമെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


Share our post

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Kerala

കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Published

on

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Continue Reading

Kerala

ലഹരിവേട്ട: പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ

Published

on

Share our post

തിരുവനന്തപുരം: ലഹരിവേട്ടയ്ക്കായി പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന ശുപാർശയാണ് പോലീസ് ആസ്ഥാനത്തുനിന്ന് സർക്കാരിനു നൽകിയത്. ഈ വിഭാഗത്തിന്റെ മേൽനോട്ടത്തിനായി ഒരു എൻഫോഴ്‌സ്‌മെന്റ് ഡിഐജിയുടെ തസ്തിക സൃഷ്ടിക്കാനും ശുപാർശയുണ്ട്.കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ലഹരി മാഫിയയ്ക്കു തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.

ജില്ലകളിൽ നിലവിലുള്ള ഡാൻസാഫിനു പുറമേയാണ് പ്രത്യേക സംഘം. ഡിവൈഎസ്‌പി അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മിഷണർക്കു കീഴിൽ വരുന്നതാണ് ഒരോ സബ് ഡിവിഷനും.ഒരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി പരിശോധനകൾ നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയിൽ വരും. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം വരുന്നതോടെ ലഹരിക്കെതിരേയുള്ള നടപടികൾ കൂടുതൽ ശക്തമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിയിടപാടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ലഹരികടത്തും ഉപഭോഗവും തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേർന്നിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരിയെത്തുന്നതു തടയാൻ അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായോ എഡിജിപിമാരുമായോ സംസ്ഥാന പോലീസ് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് ലഹരിവേട്ട നടത്തുന്നത്. ഇതു ഫലപ്രദമാണെന്നു കണ്ടതോടെയാണ് സംസ്ഥാനത്തും ഈ രീതി സ്വീകരിക്കാൻ ശ്രമിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!