Connect with us

Kerala

ബിരുദ വിദ്യാർത്ഥികൾക്ക് കേന്ദ്ര പോലീസിൽ സബ് ഇന്‍സ്‌പെക്ടറാവാന്‍ അവസരം

Published

on

Share our post

കേന്ദ്ര സായുധ പോലീസ് സേനകളിലെയും ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വനിതകൾക്കും അപേക്ഷിക്കാം. സായുധ പോലീസ് സേനകളിൽ 4001 ഒഴിവും (പുരുഷൻ-3693, വനിത-308) ഡൽഹി പോലീസിൽ 186 ഒഴിവുമാണ് (പുരുഷൻ-125, വനിത-61) ഉള്ളത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 9, 10, 13 തീയതികളിൽ നടക്കും.

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദം/ തത്തുല്യം. അവസാനവർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. 01.08.2024-നകം യോഗ്യത നേടിയാൽമതി. ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാർഥികൾ ശാരീരികക്ഷമതാ പരീക്ഷയ്ക്ക്‌ മുൻപായി എൽ.എം.വി. ലൈസൻസ് നേടണം.

പ്രായം: 01.08.2024-ന് 20-25 വയസ്സ് (അപേക്ഷകർ 02.08.1999-നുമുൻപോ 01.08.2004-നുശേഷമോ ജനിച്ചവരായിരിക്കരുത്). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഡൽഹി പോലീസിലെ നിയമനത്തിന് വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40 വയസ്സുവരെ) അപേക്ഷിക്കാം.

ശാരീരികയോഗ്യത: പുരുഷന്മാർക്ക് 170 സെ.മീ.യും (എസ്.ടി. വിഭാഗം-162.5 സെ.മീ.) വനിതകൾക്ക് 157 സെ.മീ.യും (എസ്.ടി. വിഭാഗം-154 സെ.മീ.) ഉയരം ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് 80 സെ.മീ. നെഞ്ചളവും (വികാസം 82 സെ.മീ.) വേണം. അപേക്ഷകർക്കെല്ലാം ഉയരത്തിനനുസരിച്ച ശരീരഭാരം ഉണ്ടായിരിക്കണം. മികച്ച കാഴ്ചശക്തിയും ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്: പേപ്പർ-1, പേപ്പർ-II എന്നിങ്ങനെ രണ്ട് പരീക്ഷകളും ശാരീരികക്ഷമതാപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഒന്നാം പേപ്പർ പരീക്ഷയിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ശാരീരികക്ഷമതാ പരീക്ഷയുണ്ടാവും. അതിലും യോഗ്യത നേടിയാലാണ് രണ്ടാംപേപ്പർ അഭിമുഖീകരിക്കേണ്ടത്.
പരീക്ഷ പേപ്പർ-1, പേപ്പർ-II പരീക്ഷകൾ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും. രണ്ടുമണിക്കൂറാണ് സമയം. ഒന്നാംപേപ്പറിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ നോളജ് ആൻഡ് ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയാണ് വിഷയങ്ങൾ. ചോദ്യങ്ങളുടെ എണ്ണം, മാർക്ക് തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക. ജനറൽ വിഭാഗക്കാർക്ക് 30 ശതമാനവും ഒ.ബി.സി./ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 25 ശതമാനവും മറ്റ്‌ വിഭാഗങ്ങൾക്ക് 20 ശതമാനവുമാണ് പാസാവാൻവേണ്ട മാർക്ക്. രണ്ടാംപേപ്പറിന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷനായിരിക്കും വിഷയം.

പരീക്ഷാകേന്ദ്രങ്ങൾ: ബെംഗളൂരു ആസ്ഥാനമായുള്ള കർണാടക-കേരള റീജന് (കെ.കെ.ആർ.) കീഴിലാണ് കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഓരോ ഉദ്യോഗാർഥിക്കും ഒരു റീജനുള്ളിൽ മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റാനാവില്ല.

ശാരീരികക്ഷമതാപരീക്ഷ: പുരുഷന്മാർക്ക് 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, 6.5 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 3.65 മീറ്റർ ലോങ് ജംപ്, 1.2 മീറ്റർ ഹൈ ജംപ്, 16 Lbs ലോങ് ജംപ് എന്നിവയായിരിക്കും ഇനങ്ങൾ. വനിതകൾക്ക് 18 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, നാല് മിനിറ്റിൽ 800 മീറ്റർ ഓട്ടം, ലോങ് ജംപ് (2.7 മീറ്റർ), ഹൈ ജംപ് 0.9 മീറ്റർ എന്നിവയായിരിക്കും ഇനങ്ങൾ.

അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. മാർച്ച് 29 വരെ ഫീസ് അടയ്ക്കാം ഓൺലൈനായി അപേക്ഷിക്കണം. വൺ ടൈം രജിസ്‌ട്രേഷനുശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28. ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് മാർച്ച് 30, 31 തീയതികളിൽ സമയമനുവദിച്ചിട്ടുണ്ട്.


Share our post

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!