രതിചിത്ര നടി സോഫിയാ ലിയോണിനെ മരിച്ചനിലയിൽ കണ്ടെത്തി

രതിചിത്ര നടി സോഫിയാ ലിയോൺ (26) അന്തരിച്ചു. അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോഫിയയെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നടിയുടെ മരണം കുടുംബം സ്ഥിരീകരിച്ചു. സംഭവം പോലീസ് അന്വേഷിക്കുകയാണ്.
മാര്‍ച്ച് ഒന്നിനാണ് കുടുംബാംഗങ്ങള്‍ അവസാനമായി സോഫിയയോട് സംസാരിച്ചത്. ‘‘അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാർത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്‌ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേർപാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തു’’ – സോഫിയുടെ രണ്ടാനച്ഛൻ മൈക്ക് റൊമേറോ അറിയിച്ചു. നടിയുടെ സംസ്കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്‌മീ’ എന്ന വെബ്സൈറ്റ് വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
1997- ജൂൺ പത്തിന് മയാമിയിലായിരുന്നു സോഫിയാ ലിയോണിന്റെ ജനനം. 18-ാം വയസിലാണ് സോഫിയ രതിചിത്ര മേഖലയിലേക്ക് കടന്നുവന്നത്. ഒരു മില്ല്യൺ ഡോളറായിരുന്നു ( 8.24 കോടി രൂപ)
അവരുടെ പ്രതിഫലം.
അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മേഖലയിലെ നടികൾ മരിക്കുന്നതു സംബന്ധിച്ച് വലിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. മൂന്നു മാസത്തിനിടെ നാലാമത്തെ രതിചിത്ര നടിയാണ് മരണത്തിനു കീഴടങ്ങുന്നത്. ഈ വർഷം ജനുവരിയിൽ നടിയ ജെസ്സി ജെയ്നിനെ കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറിനൊപ്പം ഒക്‌ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെറു നടി തൈന ഫീൽഡ്സും ജനുവരിയിൽ അന്തരിച്ചു. കഴിഞ്ഞ മാസമാണ് നടി കാഗ്നി ലിൻ കാർട്ടർ മരണമടഞ്ഞത്.