പേരാവൂരിൽ ലക്ഷങ്ങളുടെ നിർമാണ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു; മോഷ്ടാവിനെക്കുറിച്ച് സൂചന

പേരാവൂർ: തൊണ്ടിയിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിനുള്ളിൽ നിന്ന് ലക്ഷങ്ങളുടെ നിർമാണ സാമഗ്രികൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായാണ് മോഷണം. വയറിംഗിനും പ്ലംബിംഗിനും ഡോർ ഫിറ്റിങ്ങിനുമെത്തിച്ച സാമഗ്രികൾ കവറുകൾ ഒഴിവാക്കി തന്ത്രപൂർവം കടത്തി കൊണ്ടുപോവുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വില്ക്കുകയും ചെയ്തു.
പേരാവൂരിലെ ആക്രിക്കടയിൽ വില്ക്കാൻ ശ്രമിച്ചെങ്കിലും പുതിയ സാമഗ്രികൾ ആയതിനാൽ വാങ്ങിയില്ല. പിന്നീട് കേളകത്തെ ആക്രിക്കടയിലാണ് മോഷണ വസ്തുക്കൾ വിറ്റത്. കെട്ടിടത്തിൻ്റെ സൈറ്റ് സൂപ്പർവൈസർ എബിൻ റോബി നല്കിയ പരാതിയിൽ പേരാവൂർ എസ്.ഐ ആർ.സി. ബിജു കേസെടുത്ത് അന്വേഷണം തുടങ്ങി.
പേരാവൂരിലെ ആക്രിക്കടയിലെ നിരീക്ഷണ കാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യം വ്യക്തമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മോഷണ വസ്തുക്കൾ ആക്രിക്കടയിൽ എത്തിച്ച തൊണ്ടിയിൽ ടൗണിലെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.