രാത്രി സര്‍വീസ് നടത്താത്ത സ്വകാര്യബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യും

ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വീണ്ടും നിർണായകമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് . രാത്രി സർവീസ് നടത്താത്ത സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പെർമിറ്റുണ്ടായിട്ടും സ്വകാര്യബസുകള്‍ രാത്രികളില്‍ സർവീസ് നടത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.ഇത്തരത്തില്‍ കൃത്യമായി സർവീസ് നടത്താത്ത ബസുകള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്താൻ ആർ.ടി.ഒ.മാർക്ക് നിർദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു .
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംസംരക്ഷണസമിതി ജീവനക്കാരൻ പാക്കം സ്വദേശി വെള്ളച്ചാലില്‍ പോളിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം, കെ.എസ്.ആർ.ടി.സി.യുടെ പെരിക്കല്ലൂരില്‍ നിന്നുള്ള ചില ദീർഘദൂര ബസുകള്‍ റദ്ദ് ചെയ്തത് സർവീസ് നഷ്ടത്തിലായതിനാലാണെന്നാണ് . ടിക്കറ്റ് മെഷീൻ പരിശോധിക്കുമ്പോള്‍ സുല്‍ത്താൻബത്തേരിക്കും പെരിക്കല്ലൂരിനുമിടയില്‍ കളക്ഷൻ വളരെ കുറവാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു .
സൂപ്പർഫാസ്റ്റും എക്സ്പ്രസും അടക്കമുള്ള ബസുകളില്‍ നാലും അഞ്ചും യാത്രക്കാരാണുള്ളത്. ഇത് വലിയ നഷ്ടമുണ്ടാക്കുന്നതുകൊണ്ടാണ് സർവീസ് കട്ട് ചെയ്തത്. വയനാട്ടിലെ വന്യമൃഗശല്യത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വയനാട്ടില്‍ നേരിട്ട് സന്ദർശനം നടത്തും. വന്യമൃഗശല്യം തടയാൻ കാടിനുള്ളില്‍ മൃഗങ്ങള്‍ക്കാവശ്യമായ വെള്ളവും തീറ്റയും ലഭ്യമാക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. വയനാട്ടില്‍ ചൂട് കൂടിവരുകയാണ്.