Kerala
വേനൽ കടുക്കുന്നു; പശുക്കൾക്ക് വേണം സംരക്ഷണം

വേനൽ കടുക്കുകയാണ്. ഇത് വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി അവയുടെ ശ്വസന നിരക്കും വിയർപ്പും വർധിക്കും. നിർജലീകരണം പശുക്കളെ രോഗാവസ്ഥയിലേക്ക് എത്തിക്കും. നിർജലീകരണം രണ്ട് ശതമാനം സാധാരണവും നാല് ശതമാനത്തിൽ മുകളിൽ മാരകവുമാണ്. സൂര്യാഘാതവും ശ്രദ്ധിക്കണം.
ലക്ഷണങ്ങൾ
മൂക്ക്, മോണ, കൺപോള എന്നിവ വരളുക, ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റ് കിടക്കുക, തീറ്റ കുറയുക തുടങ്ങിയവയാണ് നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
പ്രാഥമിക ചികിത്സ
ശരീരത്തിൽനിന്ന് നഷ്‌ടമായ ജലം ഉടൻ നിശ്ചിത അളവിൽ തിരികെ നൽകുക എന്നതാണ് പ്രാഥമിക ചികിത്സ. നിർജലീകരണ ശതമാനം 8 ശതമാനത്തിനുമുതൽ സിരകളിൽ കൂടി ഇലക്ട്രോളിറ്റ് ലായനികൾ നിർബന്ധമായും കുത്തിവയ്ക്കണം. 100 കിലോഗ്രാം ഭാരമുള്ള ഒരു മൃഗത്തിന് 8 ശതമാനം നിർജലീകരണം ഉണ്ടെങ്കിൽ അതിന് ഉടൻ 8 ലിറ്റർ വെള്ളം നൽകണം. നിർജലീകരണം തടയുന്നതിന് ലവണ മിശ്രിതവും ലായനികളും (ഇലക്‌ട്രോലൈറ്റുകൾ) ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലർത്തി നൽകാം. ചൂടിനെ അതിജീവിക്കാൻ 6 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് മണിക്കൂർ ഇടവിട്ട് പകൽ സമയത്ത് കൊടുക്കണം. അല്ലെങ്കിൽ 6 ടീസ്പൂൺ അഞ്ച് കിലോഗ്രാം തീറ്റയിൽ ഇടവിട്ട് നൽകണം. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവിൽ ഒന്നുമുതൽ രണ്ട് മടങ്ങുവരെ പശുക്കൾക്ക് ആവശ്യം വരുന്നതായി കണക്കാക്കുന്നു.
ഒരു ദിവസം നൽകേണ്ട വെള്ളം
5 മാസം പ്രായം – 12 ലിറ്റർ.
1 ½ വയസ്സ് – 24 ലിറ്റർ.
2 വയസ്സ് – 32 ലിറ്റർ.
ദിവസം 15 ലിറ്റർ പാൽ തരുന്ന പശുവിന് 60 ലിറ്റർ, 25 ലിറ്റർ പാൽ തരുന്നതിന് 100 ലിറ്റർ, കറവ വറ്റിയവയ്ക്കും ഗർഭിണികൾക്കും 40 ലിറ്റർ എന്ന അളവിൽ വേണം വെള്ളം നൽകേണ്ടത്.
പ്രതിരോധ മാർഗങ്ങൾ
തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കണം. തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം.
* വേനൽകാലത്ത് പകൽ പത്ത് മുതൽ മൂന്നുവരെ വെയിലത്ത് കെട്ടിയിടരുത്. ഈ സമയത്ത് മേയാൻ വിടരുത്.
* വേനൽക്കാലത്ത് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം. മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവുകൂട്ടണം. നാരിന്റെ അംശം കുറയ്‌ക്കണം.
* ഖരാഹാരം രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ചയോല തുടങ്ങിയവയും നൽകാം. അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപാസ് പ്രോട്ടീനുകളും ബൈപാസ് ഫാറ്റുകളും നൽകാം. 100 ഗ്രാം ധാതുലവണം, 50 ഗ്രാം ഉപ്പും 25 ഗ്രാം അപ്പക്കാരവും വൈറ്റമിൻ എ, ഡി, ഇ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
* പേൻ, ചെള്ള്, ഈച്ച എന്നിവ പെരുകുന്നത് തടയണം. ശുദ്ധജലം യഥേഷ്ടം കുടിക്കാൻ കൊടുക്കണം.
* എരുമകളെ ചൂടുമൂലമുള്ള സമ്മർദം കുറയ്ക്കുന്നതിന് വെള്ളത്തിൽ കുറേനേരം കിടത്തുന്നതോ, വെള്ളം നിരവധി തവണ ദേഹത്തൊഴിക്കുന്നതോ നല്ലതാണ്.
* തൊഴുത്തിൽ മുഴുവൻ സമയവും ശുദ്ധജല ലഭ്യത ഉറപ്പാക്കണം.
* തീറ്റ നൽകുമ്പോൾ വൈക്കോൽ രാത്രികാലങ്ങളിലും പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നൽകണം.
*അരി, കഞ്ഞി, ധാന്യങ്ങൾ, കപ്പ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളിൽ നൽകുന്നത് ഒഴിവാക്കണം.
* വേനൽക്കാലത്തിന് മുമ്പേ ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്‌പ്പുകളും നൽകിയിരിക്കണം.
* പച്ചപ്പുല്ലിന് ക്ഷാമമുള്ള സമയത്ത് സൈലേജ് ഉപയോഗിക്കാം. ഒരു പശുവിന് ഒരു ദിവസം പത്ത് കിലോ സൈലേജ് കൊടുക്കാം. പച്ചപ്പുല്ലിനോളം തന്നെ പോഷകഗുണവും വൈക്കോലിനേക്കാൾ ഗുണമേന്മയിൽ ഏറെ മുന്നിലുമാണ് സൈലേജ്.
* പോഷകക്കുറവ് പരിഹരിക്കാൻ അസോള ഒരു പരിധിവരെ സഹായിക്കും. ദിവസവും രണ്ടുകിലോ വീതം അസോള കാലിത്തീറ്റയിൽ കലർത്തി നൽകുന്നതിലൂടെ പത്ത് ശതമാനംവരെ തീറ്റച്ചെലവ് ലാഭിക്കാം.
Kerala
ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ,ശനിയാഴ്ച പ്രവൃത്തിദിനം വേണ്ട

തിരുവനന്തപുരം: ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ. സ്‌കൂൾ പരീക്ഷ രണ്ടാക്കിച്ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി നിർദേശിച്ചു. ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടെന്നും വേണമെങ്കിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തവിധം മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം.ഓണം, ക്രിസ്മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്നു പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറിൽ അർധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷികപരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം.എൽപിയിലും യുപിയിലും ക്ലാസ്‌സമയം കൂട്ടേണ്ട. ഹൈസ്‌കൂളിൽ ദിവസവും അരമണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്തുമിനിറ്റാക്കണം. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസവിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി.
Kerala
25 ശനിയാഴ്ചകൾ പ്രവൃത്തിദിനം: വിദഗ്ധസമിതിക്ക് എതിർപ്പ്

തിരുവനന്തപുരം: ഇരുപത്തിയഞ്ച് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തിന് വിദഗ്ധ സമിതിയുടെ തിരുത്ത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂളുകളിലെ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയുടേതാണ് ശുപാർശ. ഇതനുസരിച്ച് യു.പി., ഹൈസ്കൂൾ തലത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരാത്തവിധത്തിൽ മാസത്തിൽ ഒരു ശനിയാഴ്ച മാത്രമേ പ്രവൃത്തിദിനമാക്കാനാവൂ. ആഴ്ചയിൽ ഒരു അവധിദിനം വന്നാൽ ആ ശനിയാഴ്ച പ്രവൃത്തിദിനമാക്കാം. എന്നാൽ മാസത്തിൽ ഒരു ശനിയാഴ്ചയേ ഇങ്ങനെ പ്രവൃത്തിദിനമാക്കാനാവൂ.ചില പ്രധാനശുപാർശകൾടേം പരീക്ഷകൾ രണ്ടായി ചുരുക്കുക. പാത വാർഷിക പരീക്ഷ ഒഴിവാക്കി അർദ്ധ വാർഷിക പരീക്ഷ ഒക്ടോബറിലും വാർഷിക പരീക്ഷ മാർച്ചിലും നടത്തുക.
എൽ.പി ക്ലാസുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചുള്ള മണിക്കൂറുകൾ എൽ.പി ക്ലാസുകൾക്ക് ലഭിക്കുന്നുണ്ട്.
ഹൈസ്കൂൾ ക്ളാസുകളിൽ വെള്ളിയാഴ്ച ഒഴികെ നിലവിലെ അദ്ധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർദ്ധിപ്പിക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇന്റർവെൽ സമയം അഞ്ച് മിനിട്ടിൽ നിന്ന് പത്ത് മിനിട്ടായി ഉയർത്തണം. ഇതിനായുള്ള അഞ്ച് മിനിട്ട് ഉച്ചഭക്ഷണ ഇടവേളയിൽ നിന്ന് കണ്ടെത്താം
സ്കൂളുകളിലെ കലാ- കായിക മത്സരങ്ങൾ ശനിയാഴ്ചകളിലേക്ക് മാറ്റണം.വിദഗ്ധസമിതി അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്സ് തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കുന്നതിനെ ശക്തമായി എതിർത്തെന്നാണ് അറിയുന്നത്. റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷം വരുന്ന അക്കാഡമിക് വർഷം തന്നെ കലണ്ടർ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രൊഫ.വി.പി ജോഷിത്, ഡോ.അമർ എസ്.ഫെറ്റിൽ, ഡോ.ദീപ ഭാസ്‌കരൻ, ഡോ.പി.കെ ജയരാജ്, ഡോ.എൻ.പി നാരായണനുണ്ണി എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
Kerala
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോൻസൺ മാവുങ്കലിന് ഇടക്കാല ജാമ്യം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. വ്യാഴാഴ്ച നടക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പോക്‌സോ കേസിലും പ്രതിയായ മോൻസണിന് ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. 2021 സെപ്റ്റംബർ 25 മുതൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വർഷം ഏപ്രിലിൽ മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഒരു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടുപേരുടെയും ആൾജാമ്യത്തിന്‍റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും 11ന് ചേർത്തല പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചതിനാണ് മോൻസണിനെതിരെ പോക്‌സോ കേസ് നിലവിലുള്ളത്. ഇടക്കാല ജാമ്യം ഒരു കാരണവശാലും നീട്ടി നൽകില്ലെന്നും വിയ്യൂർ ജയിലിൽ 14ന് വൈകീട്ട് അഞ്ചിനുമുമ്പ് റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും 19ന് പരിഗണിക്കാൻ മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്