Connect with us

IRITTY

പായത്തെ മൾട്ടിപ്ലക്‌സ് തിയേറ്ററും ഷോപ്പിങ്‌ കോംപ്ലക്‌സും: എന്ന് യാഥാർഥ്യമാകും

Published

on

Share our post

ഇരിട്ടി : പായം പഞ്ചായത്തിലെ മാടത്തിൽ കല്ലുമുട്ടിയിൽ ആധുനികരീതിയിലുള്ള ഷോപ്പിങ് കോംപ്ലക്‌സും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിൽ മൾട്ടി പ്ലക്‌സ് തീയേറ്ററും സ്ഥാപിക്കുന്നതായുള്ള വാർത്ത ഏറെ പ്രതീക്ഷയോടെയാണ് മലയോര ജനത കണ്ടത്.

ആ പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കുന്നരീതിയിലുള്ള നടപടികളും പ്രവർത്തനങ്ങളുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കിഫ്ബിയിൽനിന്നും കോടികൾ മുടക്കി സ്ഥാപിച്ച ഷോപ്പിങ് കോംപ്ലക്‌സ് ഏറ്റെടുക്കാൻ പോലും സംരംഭകർ മുന്നോട്ടുവരാത്ത സാഹചര്യം.

മൾട്ടിപ്ലക്‌സ് തിയേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി രണ്ട് വർഷത്തോടുത്തിട്ടും ടെൻഡർ പോലും നടക്കാത്ത അവസ്ഥ. ആറുമാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിക്ക് ഒച്ചിന്റെ വേഗം പോലും ഇല്ല. പദ്ധതിക്കായി മുന്നിട്ടിറങ്ങിയവർക്ക് പഴയ ആവേശവും കാണുന്നില്ല. പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പഞ്ചായത്ത് ആശങ്ക അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് കെ.എസ്.എഫ്.ഡി.സി. പ്രോജക്ട് മാനേജർ സ്ഥലം സന്ദർശിച്ചത് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

പദ്ധതിച്ചെലവ് കോടികളിൽ നിന്ന് കോടികളിലേക്ക്

സർക്കാർ ഫണ്ട് അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കിഫ്ബി ബോർഡ് യോഗം ചേർന്ന്‌ അംഗീകാരം നൽകാത്തതാണ് ടെൻഡർ നടപടികളിലേക്കു നീങ്ങാൻ തടസ്സമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. തലശ്ശേരി-കുടക് അന്തസ്സംസ്ഥാന പാതയിൽ പൂർത്തിയാക്കിയ ബഹുനില കെട്ടിട സമുച്ചയം ഇപ്പോൾ നോക്കുകുത്തിയായി മാറി. 2022 മേയ് 18-ന് മന്ത്രി സജി ചെറിയാനാണ്‌ തിയേറ്റർ നിർമാണം ഓൺലൈനായി ഉദ്ഘാടനം നടത്തിയത്. കിഫ്ബിയിൽപ്പെടുത്തി ആദ്യ ഘട്ടത്തിൽ 5.88 കോടി രൂപയാണ് അനുവദിച്ചത്. അടങ്കൽ തയാറാക്കിയപ്പോൾ 7.22 കോടി രൂപയായി വർധിച്ചു.

ഇതിന് സർക്കാർ അനുമതി നൽകിയെങ്കിലും കിഫ്ബി നടപടിക്രമങ്ങൾ വൈകുകയാണ്. ആധുനിക നിലവാരത്തിലുള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ക്രമീകരണങ്ങളും ആയി 150 സീറ്റുകൾ വീതം ഉള്ള രണ്ട് തിയേറ്ററുകളാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്. തിയേറ്ററിന്റെ രൂപരേഖ മുംബൈയിൽനിന്നുള്ള ആർകിടെക്ട് രാഹുൽ ജാവെരി സ്ഥലം സന്ദർശിച്ച് 20 മാസം മുൻപ് തയ്യാറാക്കിയതാണ്.

വകുപ്പുതലത്തിലും കിഫ്ബി അധികൃതരുടെയും ചലച്ചിത്ര വികസന കോർപറേഷൻ അധികൃതരുടെയും ഭാഗത്തു നിന്നും ഉള്ള മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ മാറ്റവും ഉൾപ്പെടെയാണ്‌ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പായം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 80 സെന്റിൽ ഏഴു കോടി രൂപ ചെലവിട്ടാണ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഒരുക്കുന്നതിനായി പഞ്ചായത്ത് അഞ്ചുനില കെട്ടിടം പണിതത്.

താഴത്തെ നിലയിൽ പാർക്കിങ്, രണ്ട് നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ, മൂന്നും നാലും നിലകൾ ഉൾപ്പെടുത്തി രണ്ട് തിയേറ്ററുകൾ എന്നിവയാണ്‌ പദ്ധതിയിൽ ഉണ്ടായിരുന്നത്. തിയേറ്റർ പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ വ്യാപാരസ്ഥാപനങ്ങൾക്കുള്ള സ്ഥലം ഏറ്റെടുക്കാനും ആരും തയ്യാറാകുന്നില്ല.


Share our post

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!