ജവാൻ റമ്മിൽ തരി; വിൽപ്പന വിലക്കി എക്‌സൈസ്

കൊച്ചി : ഗുണനിലവാരമില്ലാത്തതിനാൽ ജവാൻ റമ്മിന്റെ വിൽപന നിർത്തി എക്സൈസ്. തരി കണ്ടെത്തിയതിനെ തുടർന്ന് പതിനേഴ് ബാച്ച് ജവാൻ റമ്മിന്റെ വിൽപ്പനയാണ് എക്‌സൈസ് നിർത്തിവെച്ചത്. വരാപ്പുഴ വാണിയക്കാട് വിൽപനക്ക് എത്തിച്ച മദ്യ കുപ്പികളിലാണ് ആദ്യം നിലവാര പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ ഈ ഷോപ്പിലെ എട്ട് ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി.
വരാപ്പുഴ ഷോപ്പിലും ഒമ്പത് ബാച്ച് മദ്യത്തിൽ തരികൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് മറ്റു വിൽപന കേന്ദ്രങ്ങളിലെയും ജവാൻ റം പരിശോധിക്കാൻ നിർദേശം നൽകി. ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികൾ കാണാറുള്ളത്. ബോട്ട്‌ലിങ്ങിലെ അപാകവും ഇതിന് ഇടയാക്കും. ആവശ്യക്കാർ ഏറെയുള്ളതിനാൽ ജവാൻ റം പെട്ടെന്ന് വിറ്റ് തീരാറുണ്ട്.
കുപ്പിയിൽ നിറച്ച സമയത്തെ വീഴ്ചയാണോ എന്നും പരിശോധിക്കുന്നുണ്ട്. സാമ്പിൾ പരിശോധനക്ക് അയച്ചു. പൊതു മേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസാണ് ജവാൻ റം നിർമിക്കുന്നത്.