ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടു വെച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പ് വരുത്തണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ജോയിന്റ് സെക്രട്ടറി അര്‍ച്ചന ശര്‍മ വ്യക്തമാക്കി.
ഒരു കുട്ടിയുടെ തലച്ചോറിന്റെ തൊണ്ണൂറ് ശതമാനവും ആറ് വയസ് ആകുമ്പോഴേക്കും വികസിക്കും എന്ന ശാസ്ത്രീയ പഠനത്തെ അടിസ്ഥാനമാക്കി ആണ് നിര്‍ദേശം. കുട്ടിയുടെ സാമൂഹിക വൈകാരിക പഠനം, സംഖ്യാ ശാസ്ത്രം, സാക്ഷരത, കല, വൈകാരിക നിയന്ത്രണം, സമപ്രായക്കാരുമായുള്ള ഇടപെടല്‍ എന്നിവയെല്ലാം ആറ് വയസ് ആകുമ്പോഴേക്കും വികസിക്കും.