പുതിയ വാഹനത്തിന് രണ്ടുദിവസത്തിനകം രജിസ്ട്രേഷന്‍; അന്യസംസ്ഥാനക്കാരെയും വട്ടംചുറ്റിക്കരുത്

Share our post

വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷലഭിച്ചാല്‍ പുതിയ വാഹനങ്ങള്‍ക്ക് രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷന്‍നമ്പര്‍ അനുവദിക്കണമെന്ന് ഗതാഗത കമ്മിഷണറുടെ നിര്‍ദേശം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കും. രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ടിവന്നാല്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം.

പുതുതായി വാഹനം രജിസ്റ്റര്‍ചെയ്യുന്നതിനായി വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുമ്പോള്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടത്തിലെ ചട്ടം 47-ല്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തണം. അധികരേഖകള്‍ ആവശ്യപ്പെടാന്‍ പാടില്ല.

വാഹനം ഒരുസ്ഥാപനത്തിന്റെ മേധാവിയുടെപേരില്‍ രജിസ്റ്റര്‍ചെയ്യുവാന്‍ അപേക്ഷിക്കുമ്പോള്‍ ആ വ്യക്തികളുടെ വ്യക്തിഗത ആധാര്‍, പാന്‍വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധിക്കരുത്. പകരം ഈ സ്ഥാപനങ്ങളുടെ പാന്‍, ടാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കണം. രജിസ്ട്രേഷനുള്ള അപേക്ഷയില്‍ നോമിനിയുടെ പേര് നിര്‍ബന്ധമില്ല. പേര് വെക്കുകയാണെങ്കില്‍ മാത്രമേ നോമിനിയുടെ തിരിച്ചറിയില്‍ കാര്‍ഡ് ആവശ്യപ്പെടാവൂ.

അന്യസംസ്ഥാനത്ത് സ്ഥിരമേല്‍വിലാസമുള്ളതും സംസ്ഥാനത്ത് സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യന്നതുമായ വ്യക്തികള്‍ക്ക് വാഹനം രജിസ്റ്റര്‍ചെയ്യന്നതിന് സ്ഥിരമേല്‍വിലാസം തെളിയിക്കുന്നതിനുള്ള ആധാറിന്റെ പകര്‍പ്പിനോടൊപ്പം താത്കാലിക മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകള്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ അനുവദിക്കണം.

സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് (തസ്തിക, വിലാസം, നല്‍കിയ തീയതി രേഖപ്പെടുത്തിയത്) അല്ലെങ്കില്‍ ഓഫീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിലെ ലെറ്റര്‍പാഡില്‍ (സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍നമ്പര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം) ഉള്ള സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ ശമ്പളസര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പേസ്ലിപ് എന്നിവ ഹാജരാക്കണം. ഈ നിര്‍ദേശങ്ങള്‍ മാര്‍ച്ച് ഒന്നുമുതല്‍ നിലവില്‍വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!