കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് രക്ഷപ്പെട്ടയാൾ പിടിയിൽ; വലയിലായത് ഒരു മാസത്തിനുശേഷം മധുരയിൽ നിന്ന്

Share our post

മധുര: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട് മധുരയില്‍ ശിവഗംഗയില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇയാൾ പിടിയിലായത്. ഹർഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കും.

ഹർഷാദിനെ ജയിൽചാടാൻ സഹായിച്ച സുഹൃത്തിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹർഷാദിന് തമിഴ്നാട്ടിൽ സഹായങ്ങൾ നൽകുന്ന സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹർഷാദിനെ മധുരയില്‍ നിന്ന് പോലീസ് സംഘം പിടികൂടിയത്.

ജനുവരി 14-നായിരുന്നു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹർഷാദ് ജയിൽചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഇയാൾ ഗാന്ധിപ്രതിമയ്ക്ക് സമീപത്തെ ഗേറ്റിലെത്തിയപ്പോൾ പാറാവുകാരന്റെ കണ്ണുവെട്ടിച്ച് പടികളിറങ്ങി റോഡിലേക്ക് ഓടുകയായിരുന്നു. ഈ സമയം റോഡരികിൽ ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാളുടെ ബൈക്കിന്റെ പിറകിൽ കയറി ഇയാൾ രക്ഷപ്പെട്ടു.

കണ്ണവം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിലാണ് വടകര കോടതി ഹർഷാദിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!