IRITTY
പായത്തെ 5639 വീടുകളിൽ അടുത്ത മാസം ശുദ്ധജലം എത്തിക്കും

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ മുഴുവൻ കുടുംബങ്ങളിലും പൈപ്പ് വഴി വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 410 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. പായം പഞ്ചായത്തിൽ അടുത്ത മാസവും കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ മേയ് മാസവും ശുദ്ധജല വിതരണ പദ്ധതികൾ കമ്മിഷൻ ചെയ്യും. പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിടുന്നതായും ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ പ്രവൃത്തികൾ റീടെൻഡർ ചെയ്യേണ്ടി വന്നതിനാൽ 2025 മാർച്ച് വരെ സമയം എടുത്തേക്കുമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സണ്ണി ജോസഫ് എം.എൽ.എ വിളിച്ച നിയോജക മണ്ഡലംതല ജല അതോറിറ്റി, മരാമത്ത്, കെ.ആർ.എഫ്ബി അവലോകന യോഗത്തിലാണ് പദ്ധതികൾ കമ്മിഷൻ ചെയ്യുന്നതു സംബന്ധിച്ച സമയക്രമം അധികൃതർ വ്യക്തമാക്കിയത്.
8 പഞ്ചായത്തുകളിലെ 37,214 കുടുംബങ്ങൾക്കാണു ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ കുടിവെള്ളം എത്തിക്കുന്നത്. എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), ടി.ബിന്ദു (മുഴക്കുന്ന്), സി.ടി.അനീഷ് (കേളകം), റോയി നമ്പുടാകം (കൊട്ടിയൂർ), പി.പി.വേണുഗോപാൽ (പേരാവൂർ), പി.രജനി (പായം), കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ കെ.സന്ദീപ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഹനീസ്, അസിസ്റ്റന്റ് എൻജിനീയർ പി.വി.ഷാജി, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ, കെ.ആർ.എഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത് എന്നിവർ പ്രസംഗിച്ചു.
‘സംയുക്ത പരിശോധന വേണം’
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കീറേണ്ടി വരുന്നതു സംബന്ധിച്ചുള്ള പ്രതിസന്ധികൾ പരമാവധി ലഘൂകരിക്കാനായി ജല അതോറിറ്റി പഞ്ചായത്ത്, മരാമത്ത് അധികൃതരുമായി ആശയ വിനിമയം നടത്തണമെന്നും നിലവിൽ പ്രശ്‌നങ്ങൾ പറഞ്ഞിടത്ത് സംയുക്ത പരിശോധന നടത്തി പരിഹാരം ഉണ്ടാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.
പഞ്ചായത്തുകളിൽ പദ്ധതി പ്രവർത്തനം ഇങ്ങനെ:
പായം
92.51 കോടി ചെലവ്. 5639 ഗാർഹിക കണക്‌ഷൻ നൽകും. 70 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇതിനകം 5205 കണക്ഷൻ നൽകി. അടുത്ത മാസം പൂർത്തീകരിച്ചു കമ്മിഷൻ ചെയ്യാൻ ലക്ഷ്യം. പദ്ധതിയിൽ എണ്ണം കൂടിയതിനാൽ 7000 കുടുംബങ്ങളെ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ചു 3 പഞ്ചായത്തുകളിലെ പ്രവൃത്തികൾ ഒരുമിച്ചാണ് ഏകോപനം. 65 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു. കണിച്ചാറിൽ 41.41 കോടി രൂപ ചെലവിൽ 3953 കുടുംബങ്ങൾക്കും കേളകത്ത് 41.53 കോടി രൂപ ചെലവിൽ 3964 കുടുംബങ്ങൾക്കും കൊട്ടിയൂരിൽ 45.64 കോടി രൂപ ചെലവിൽ 4347 കുടുംബങ്ങൾക്കും ഗാർഹിക കണക്ഷനുകൾ ലഭ്യമാക്കും. മേയ് മാസം കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ കൊട്ടിയൂരിൽ 870, കേളകത്ത് 900, കണിച്ചാർ 1750 എന്നിങ്ങനെ കണക്‌ഷൻ നടപടികൾ പൂർത്തീകരിച്ചതാണ്.
മുഴക്കുന്ന്
63.45 കോടി രൂപ അടങ്കൽ. 4999 ഗാർഹിക കണക്ഷൻ. പ്രവൃത്തി പൂർത്തീകരിച്ചത് 10 ശതമാനം. 2024 ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യം.
പേരാവൂർ
67.21 കോടി രൂപ അടങ്കൽ, 5295 ഗാർഹിക കണക്ഷൻ. പ്രവൃത്തി പൂർത്തീകരിച്ചത് 10 ശതമാനം. ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യം.
ആറളം, അയ്യൻകുന്ന്
ആറളം പഞ്ചായത്തിൽ 55.8 കോടി രൂപ ചെലവിൽ 4396 ഗാർഹിക കണക്‌ഷൻ ലഭ്യമാക്കുന്നതിനും അയ്യൻകുന്ന് പഞ്ചായത്തിൽ 58.65 കോടി രൂപ ചെലവിൽ 4621 ഗാർഹിക കണക്‌ഷൻ ലഭ്യമാക്കുന്നതിനും ഉള്ള പദ്ധതികൾ ടെൻഡർ നടത്തിയിരുന്നെങ്കിലും കരാർ എടുത്തവർ പണി തുടങ്ങിയില്ല. ഇപ്പോൾ റീടെൻഡർ വിളിച്ചു. 28ന് തുറക്കും. ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ട ഈ പദ്ധതികൾ 3 മാസം കൂടി വൈകുമെന്ന് അധികൃതർ.
ഇരിട്ടിയിൽ പേരാവൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി ചേർന്ന പഞ്ചായത്ത് അധ്യക്ഷരുടെയും ജല അതോറിറ്റി, മരാമത്ത്, കെ.ആർ.എഫ്ബി പ്രതിനിധികളുടെ യോഗത്തിൽ സണ്ണി ജോസഫ് എം.എൽ.എ പ്രസംഗിക്കുന്നു.
IRITTY
കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.
IRITTY
ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
IRITTY
ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന് പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന് മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.
സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല
വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ് പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക് ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന് ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന് എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക് മുൻപ് വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്