KELAKAM
ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥതയെച്ചൊല്ലി വനംവകുപ്പും കേളകം പഞ്ചായത്തും തമ്മിൽ തർക്കം

കേളകം: ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ആറളം വന്യജീവിസങ്കേതവും കേളകം ഗ്രാമപഞ്ചായത്തും തമ്മിൽ തർക്കം.
വനത്തിൽക്കൂടി ഒഴുകുന്നതിനാൽ പുഴ വന്യജീവിസങ്കേതത്തിന് അവകാശപ്പെട്ടതാണെന്ന് പഴയ ബ്രിട്ടീഷ് രേഖകൾ ഉദ്ധരിച്ച് വനംവകുപ്പധികൃതരും പുഴ ഒഴുകുന്ന പ്രദേശം തദ്ദേശസ്ഥാപനത്തിന് അവകാശപ്പെട്ടതാണെന്ന് കേരള പഞ്ചായത്തീരാജ് ചട്ടങ്ങൾ ഉദ്ധരിച്ച് പഞ്ചായത്ത് അധികൃതരും വാദിക്കുന്നു. 1905-ൽ ബ്രിട്ടീഷുകാർ ഇറക്കിയ വിജ്ഞാപനപ്രകാരം പുഴകൾ വനത്തിന്റെ ഭാഗമാണ്. പഴയ കൂർഗ്, കോട്ടയം താലൂക്കുകളുടെ പരിധികളിലൂടെയാണ് ചീങ്കണ്ണിപ്പുഴ ഒഴുകുന്നത്. വന്യജീവിസങ്കേതത്തോട് ചേർന്ന് ആറളം, കേളകം പഞ്ചായത്തുകളാണുള്ളത്. ആറളം പഞ്ചായത്ത് അവകാശത്തെക്കുറിച്ച് തർക്കം ഉന്നയിച്ചിട്ടില്ല.
നേരത്തേയുള്ള തർക്കം രൂക്ഷമായത് ബഫർസോൺ പ്രഖ്യാപനത്തെത്തുടർന്നാണ്. പുഴ ഉൾപ്പെടെ 50 മീറ്റർ ബഫർസോണായി ആറളം വൈൽഡ് ലൈഫ് വാർഡൻ പ്രഖ്യാപിച്ചത് കേളകം പഞ്ചായത്ത് ചോദ്യംചെയ്തു. അത് കെട്ടടങ്ങിയപ്പോൾ, ഡിജിറ്റൽ സർവേയെച്ചൊല്ലി വീണ്ടും തർക്കം വന്നു. പുഴയോരം സർവേ ചെയ്യാൻ കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ സംഘത്തെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും തടഞ്ഞു. തർക്കം കളക്ടറുടെ മുന്നിലെത്തുകയും സർവേ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.
പ്രശ്നം പരിഹരിക്കുന്നതിന് 23-ന് സബ് കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 55 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ആറളം വന്യജീവിസങ്കേതം 1984-ലാണ് തുടങ്ങിയത്.കേളകം പഞ്ചായത്തിന്റെ വടക്കെ അതിർത്തിയാണ് ചീങ്കണ്ണിപ്പുഴ. വന്യജീവിസങ്കേതത്തിന്റെ തെക്കെ അതിരും വളയംചാൽമുതൽ രാമച്ചിവരെ 13 കിലോമീറ്റർ ദൂരവും പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്നു.
പഞ്ചായത്തിന്റെ വാദം
1994-ലെ കേരള പഞ്ചാത്തീരാജ് ചട്ടത്തിലെ സെക്ഷൻ 218 പ്രകാരം പുഴകളും തോടുകളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലാണെന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് വ്യക്തമാക്കി. 2023-ലെ ജലസേചന-ജലസംരക്ഷണനിയമവും ഇക്കാര്യം അടിവരയിടുന്നു. ബ്രിട്ടീഷുകാലത്തെ രേഖകൾ ഉദ്ധരിച്ച് പുഴയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്-അദ്ദേഹം പറഞ്ഞു.
പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആറളം വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് പറഞ്ഞു. വിഷയം കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തിരുന്നതായും അദ്ദേഹം അറിയിച്ചു.
KELAKAM
കേളകം പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു


കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ “ഹരിത-ശുചിത്വ പഞ്ചായത്ത്” ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.കേളകം വ്യാപാരഭവൻ ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഷാന്റി അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി രാജശേഖരൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്,പേരാവൂർ ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ മൈഥിലി രമണൽ, ബ്ലോക്ക് അംഗം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് റജീഷ് ബൂൺ, യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.
KELAKAM
ഈ സ്നേഹത്തിന് കാൽ നൂറ്റാണ്ട്


കേളകം: ഇരുപത്തിയഞ്ചിലധികം വർഷമായി അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നോമ്പുകാർക്കായി നോമ്പ് കഞ്ഞിയൊരുക്കി അടക്കാത്തോട് സ്വദേശി മുളംപൊയ്കയിൽ ഷറഫുദ്ദീൻ. തന്റെ പിതാവ് മുളംപൊയ്കയിൽ മുസ്തഫയിൽനിന്ന് പഠിച്ച പാചക വൈഭവമാണ് നാട്ടിലെ നോമ്പുകാർക്ക് അനുഗ്രഹമായത്.ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിലെ നോമ്പുതുറക്കാർക്ക് മാത്രമല്ല എത്തുന്ന എല്ലാവർക്കും പാർസലായും നൽകും. ഷറഫുദ്ദീന്റെ നോമ്പുകഞ്ഞി കൂടി രുചിക്കുമ്പോഴാണ് നാട്ടുകാർക്ക് നോമ്പു തുറയുടെ സംതൃപ്തി ലഭിക്കുന്നത്.കഞ്ഞി തയാറാക്കാൻ ഷറഫുദ്ദീനെ സഹായിക്കാനായി ഉച്ചമുതൽ ഭാര്യ പാത്തുമ്മയും കർമനിരതയാവും. കഞ്ഞിയും ചായയും പലഹാരങ്ങളും പഴവർഗങ്ങളും നോമ്പ് തുറക്കാർക്കായി തയാറാക്കാനായി ലഭിച്ച അവസരത്തിന് സർവശക്തനെ സ്തുതിക്കുകയാണിവർ.നോമ്പുകഞ്ഞി തയാറാക്കുന്നതിൽ മാത്രമല്ല, മഹല്ലിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നണിയിലാണ് ഈ എഴുത്തഞ്ച്കാരൻ. പള്ളിയുടെ പരിസരങ്ങളിലും ഖബർസ്ഥാനിലും കാട് തെളിക്കുന്നത് തന്റെ ഉത്തരവാദിത്വമെന്നോണം സൗജന്യ സേവനമാക്കിയിട്ടുണ്ട് ഷറഫുദ്ദീൻ. അന്നന്നത്തെ ഉപജീവനത്തിന് കൂലിപ്പണിയാണ് മാർഗമെങ്കിലും നന്മയുടെ മാർഗത്തിൽ മാർഗ ദർശികൂടിയാണ് ഈ കറുത്ത തൊപ്പിക്കാരൻ.
KELAKAM
യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റി കേളകം പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തി


കേളകം : യു.എം.സി. കേളകം യൂണിറ്റ് കേളകം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി സജി ജോസഫ്, ജോ. സെക്രട്ടറി സൈജു ഗുജറാത്തി, എക്സിക്യൂട്ടീവ് അംഗം ജെ. ദേവദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും സമർപ്പിച്ചു.
2024-25 വർഷത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വർധിച്ചുവരുന്ന അനധികൃത ഫുട്പാത്ത് വ്യാപാരത്തിനെതിരെയുള്ള വിയോജിപ്പും സർക്കാറിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുവാനാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്