ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥതയെച്ചൊല്ലി വനംവകുപ്പും കേളകം പഞ്ചായത്തും തമ്മിൽ തർക്കം

Share our post

കേളകം: ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ആറളം വന്യജീവിസങ്കേതവും കേളകം ഗ്രാമപഞ്ചായത്തും തമ്മിൽ തർക്കം.

വനത്തിൽക്കൂടി ഒഴുകുന്നതിനാൽ പുഴ വന്യജീവിസങ്കേതത്തിന് അവകാശപ്പെട്ടതാണെന്ന് പഴയ ബ്രിട്ടീഷ് രേഖകൾ ഉദ്ധരിച്ച് വനംവകുപ്പധികൃതരും പുഴ ഒഴുകുന്ന പ്രദേശം തദ്ദേശസ്ഥാപനത്തിന് അവകാശപ്പെട്ടതാണെന്ന്‌ കേരള പഞ്ചായത്തീരാജ് ചട്ടങ്ങൾ ഉദ്ധരിച്ച് പഞ്ചായത്ത് അധികൃതരും വാദിക്കുന്നു. 1905-ൽ ബ്രിട്ടീഷുകാർ ഇറക്കിയ വിജ്ഞാപനപ്രകാരം പുഴകൾ വനത്തിന്റെ ഭാഗമാണ്. പഴയ കൂർഗ്, കോട്ടയം താലൂക്കുകളുടെ പരിധികളിലൂടെയാണ് ചീങ്കണ്ണിപ്പുഴ ഒഴുകുന്നത്. വന്യജീവിസങ്കേതത്തോട് ചേർന്ന് ആറളം, കേളകം പഞ്ചായത്തുകളാണുള്ളത്. ആറളം പഞ്ചായത്ത് അവകാശത്തെക്കുറിച്ച് തർക്കം ഉന്നയിച്ചിട്ടില്ല.

നേരത്തേയുള്ള തർക്കം രൂക്ഷമായത് ബഫർസോൺ പ്രഖ്യാപനത്തെത്തുടർന്നാണ്. പുഴ ഉൾപ്പെടെ 50 മീറ്റർ ബഫർസോണായി ആറളം വൈൽഡ് ലൈഫ് വാർഡൻ പ്രഖ്യാപിച്ചത് കേളകം പഞ്ചായത്ത് ചോദ്യംചെയ്തു. അത് കെട്ടടങ്ങിയപ്പോൾ, ഡിജിറ്റൽ സർവേയെച്ചൊല്ലി വീണ്ടും തർക്കം വന്നു. പുഴയോരം സർവേ ചെയ്യാൻ കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ സംഘത്തെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും തടഞ്ഞു. തർക്കം കളക്ടറുടെ മുന്നിലെത്തുകയും സർവേ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

പ്രശ്നം പരിഹരിക്കുന്നതിന് 23-ന് സബ് കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 55 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ആറളം വന്യജീവിസങ്കേതം 1984-ലാണ് തുടങ്ങിയത്.കേളകം പഞ്ചായത്തിന്റെ വടക്കെ അതിർത്തിയാണ് ചീങ്കണ്ണിപ്പുഴ. വന്യജീവിസങ്കേതത്തിന്റെ തെക്കെ അതിരും വളയംചാൽമുതൽ രാമച്ചിവരെ 13 കിലോമീറ്റർ ദൂരവും പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്നു.

പഞ്ചായത്തിന്റെ വാദം

1994-ലെ കേരള പഞ്ചാത്തീരാജ് ചട്ടത്തിലെ സെക്ഷൻ 218 പ്രകാരം പുഴകളും തോടുകളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലാണെന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് വ്യക്തമാക്കി. 2023-ലെ ജലസേചന-ജലസംരക്ഷണനിയമവും ഇക്കാര്യം അടിവരയിടുന്നു. ബ്രിട്ടീഷുകാലത്തെ രേഖകൾ ഉദ്ധരിച്ച് പുഴയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്-അദ്ദേഹം പറഞ്ഞു.

പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആറളം വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് പറഞ്ഞു. വിഷയം കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തിരുന്നതായും അദ്ദേഹം അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!