മലയോരത്ത് പലയിടത്തും ഡെങ്കിപ്പനി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Share our post

ഇരിട്ടി∙ മലയോരത്തെ മിക്ക പ്രദേശങ്ങളിലും ഡെങ്കിപ്പനി  റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ പെയ്ത വേനൽ മഴ കൊതുകു വ്യാപനത്തിനു കാരണമായിട്ടുണ്ട്. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം ശേഖരിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളിലും കൊതുക് മുട്ടയിട്ട് വളരുന്നതായി ആരോഗ്യ പ്രവർത്തകർ കണ്ടെത്തി.

വീടിനകത്തും പുറത്തും അലങ്കാരച്ചെടികൾ വളർത്തു പാത്രങ്ങളിലും തടങ്ങളിലും വ്യാപകമായി കൊതുക് മുട്ടയിട്ടു വളരുന്നതായും ഇത്തരം സാഹചര്യം ഇല്ലാതാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. തോടുകളിലും ചെറിയ കുളങ്ങളിലും വേനലിൽ വെള്ളം വറ്റി രൂപപ്പെടുന്ന ചെറു കുഴികളിലും കൊതുക് മുട്ടിയിട്ടു വളരുന്നുണ്ട്.മഴക്കാലമാണു കൊതുകു വളർച്ചയുടെയും ഡെങ്കിപ്പനിയുടെയും സീസണെങ്കിലും വേനലിലും ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉളവാക്കുന്നതായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.

കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക, വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, കൊതുകിന്റെ കൂത്താടികളെ തിന്നുന്ന ഗപ്പി, ഗാംബൂസിയ, മാനത്ത് കണ്ണി തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക, കെട്ടി നിൽക്കുന്ന വെള്ളം ചോർത്തിക്കളയുക, മണ്ണെണ്ണ, കരിഓയിൽ എന്നിവ ജലോപരിതലത്തിൽ ഒഴിക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!