സെല്‍ഫിയെടുക്കാനായി സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ് സംഭവം. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ പ്രഹ്‌ളാദ് ഗുജ്ജര്‍ (38) ആണ് മരിച്ചത്. സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായാണ് ഇയാള്‍ കൂട്ടിലേക്ക് കയറിയതെന്നാണ് കരുതുന്നത്.
പൊതുജനങ്ങൾക്ക് പോകാൻ അനുമതിയില്ലാത്ത ഭാഗത്തുകൂടിയാണ് ഇയാൾ കൂട്ടിലേക്ക് കയറിയത്. മൃഗശാലാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച യുവാവ് കൂടിൻ്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞു കയറിയാണ് കൂട്ടിലേക്ക് ചാടിക്കടന്നത്. ജീവനക്കാർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ മദ്യപിച്ചാണോ മൃഗശാലയിലെത്തിയത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമേ അറിയാൻ സാധിക്കൂ. പ്രഹ്ളാദ് ഗുജ്ജർ ഒറ്റയ്ക്കാണ് മൃഗശാലയിലെത്തിയത്. ഇയാളുടെ കുടുംബവുമായി ബന്ധപ്പെടാൻ അധികൃതർ ശ്രമിക്കുകയാണെന്ന് മൃഗശാലാ ക്യൂറേറ്റർ സി. സെൽവം പറഞ്ഞു.
മൂന്ന് സിംഹങ്ങളാണ് തിരുപ്പതി മൃഗശാലയിൽ ഉള്ളത്. ദുംഗാർപുരിന് പുറമെ കുമാർ, സുന്ദരി എന്നിവയാണ് തിരുപ്പതി മൃഗശാലയിലെ മറ്റ് സിംഹങ്ങൾ. സംഭവത്തിന് ശേഷം ദുംഗാർപുരിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. സിംഹം ഇപ്പോൾ നിരീക്ഷണത്തിലാണ്.