Connect with us

Kerala

ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലും ആൾമാറാട്ടം നടന്നതായി പൊലീസ്

Published

on

Share our post

തിരുവനന്തപുരം: സര്‍വ്വകലാശാല ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പിടിയിലായ സഹോദരങ്ങള്‍ ഇതേ പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ്. പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്തെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രതികളായ നേമം മണ്ണക്കല്‍ തേരി കൃഷ്ണഭവനില്‍ അമല്‍ജിത്ത്(31), സഹോദരന്‍ അഖില്‍ജിത്ത്(29) എന്നിവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ഇവരെ 23-ാം തീയതി വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

അമല്‍ജിത്തിനുവേണ്ടി സഹോദരന്‍ അഖില്‍ജിത്താണ് ആള്‍മാറാട്ടം നടത്തിയത്. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പോലീസിനെ വെട്ടിച്ചാണ് വെള്ളിയാഴ്ച വഞ്ചിയൂരിലെ കോടതിയിലെത്തി കീഴടങ്ങിയത്.

ഡിഗ്രി ജയിച്ചവര്‍ക്ക് ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ല. അമല്‍ജിത്തിന് ഡിഗ്രി യോഗ്യതയില്ല. എന്നാല്‍, അഖില്‍ജിത്ത് ഡിഗ്രി യോഗ്യതയുണ്ട്. ഇരുവരും ഒരുമിച്ചാണ് പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള അഖില്‍ജിത്ത്, സഹോദരനുവേണ്ടി ആള്‍മാറാട്ടം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പി.എസ്‌.സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്.
പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥന്‍ ക്ലാസുകളിലെത്തിയപ്പോള്‍ ആറാം നമ്പര്‍ മുറിയിലിരുന്ന ഉദ്യോഗാര്‍ഥിയായ ഇയാള്‍ ഹാള്‍ടിക്കറ്റുമായി പുറത്തേക്ക് ഓടുകയായിരുന്നു. സ്‌കൂള്‍ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ പുറത്തെത്തിയത്.

നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്റെതാണ്. അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. പരീക്ഷയെഴുതാനെത്തിയത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് അമല്‍ജിത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്.


Share our post

Kerala

മകളുടെ ഡബിൾ ബെൽ; വണ്ടി വിട്ടോ അച്ഛാ…കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ ഡ്രൈവറും കണ്ടക്ടറും

Published

on

Share our post

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്ഥിരം ബസ് യാത്രക്കാർക്ക് ഇവർ അച്ഛനും മകളുമെന്നതിനെക്കാൾ ഡ്രൈവറും കണ്ടക്ടറുമാണ്. അച്ഛൻ ഗുരുദേവനഗർ തൈപറമ്പത്ത് ഷൈൻ വളയം പിടിക്കുന്ന സ്വന്തം ബസിലെ കണ്ടക്ടറാണ് എം.കോം. വിദ്യാർഥിയായ മകൾ അനന്തലക്ഷ്മി. ഒന്നരവർഷമായി ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ രാമപ്രിയ ബസിലെ കണ്ടക്ടറാണ് അനന്തലക്ഷ്മി. പുലർച്ചെ 5.30-ന് അച്ഛനോടൊപ്പം ജോലിക്കുപോയാൽ രാത്രി 8.30-ഒാടെയാണ് തിരിച്ചെത്തുക. എം.കോം. കാരിയായ അനന്തലക്ഷ്മി തൃപ്രയാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സി.എം.എ.ക്കും പഠിക്കുന്നുണ്ട്.

അമ്മ നഗരസഭ 43-ാം വാർഡ് കൗൺസിലർ ധന്യാ ഷൈൻ പൂർണപിന്തുണയുമായി കൂടെയുണ്ട്.അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴേ അനന്തലക്ഷ്മി അച്ഛനൊപ്പം ബസിൽ പോകുമായിരുന്നു. ആദ്യമൊക്കെ കൊടുങ്ങല്ലൂരിൽനിന്ന്‌ പറവൂർ വരെ ബസിൽ ബാഗ് പിടിച്ചാണ് തുടങ്ങിയത്. കോവിഡിനെത്തുടർന്ന് ജീവനക്കാരെയും മറ്റും കിട്ടാതെവന്നപ്പോൾ അനന്തലക്ഷ്മി കണ്ടക്ടർ ലൈസൻസ് എടുത്തു. അതോടെ മുഴുവൻസമയ കണ്ടക്ടറായി. 22 വർഷം മുൻപേ ഷൈന് സ്വന്തമായി ബസുണ്ടായിരുന്നു. ആറ് ബസ് വരെയുണ്ടായിരുന്നെങ്കിലും കോവിഡ് വന്നതോടെ എണ്ണം കുറച്ചു. ഇവരുടെ വാർത്തയറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശനിയാഴ്ച രാവിലെ 8.30-ന് കൊടുങ്ങല്ലൂരിൽ ഇരുവരെയും ആദരിക്കും.


Share our post
Continue Reading

Kerala

ടൂറിസം പാക്കേജിന്റെ മറവിൽ തട്ടിപ്പ്; 60-ലധികം പേർക്ക് പണം നഷ്ടമായി

Published

on

Share our post

കൊച്ചി: ടൂറിസം പാക്കേജിന്റെ മറവിലും കൊച്ചിയിൽ വൻ തട്ടിപ്പ്. കൊച്ചിയിൽ 60-പേരാണ് നിലവിൽ പരാതിയുമായി രംഗത്തുവന്നത്. 50,000 മുതൽ 1.5 ലക്ഷം രൂപവരെ വാങ്ങി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഹോട്ടലുകളിൽ ഓഫറിൽ ബുക്കിങ് വാഗ്ദാനം നൽകിയാണ് തട്ടിപ്പിനിരയാക്കിയത്.അംഗങ്ങളാകുന്നവർക്ക് 50,000 രൂപയുടെ സൗജന്യ സ്റ്റേ വൗച്ചർ വാഗ്ദാനം ചെയ്തിരുന്നു. എളമക്കര പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസെടുത്തിരിക്കുന്നത്. ക്ലബ് ഡബ്ല്യു എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. നിശ്ചിത താരിഫിലുള്ള പാക്കേജ് എടുക്കുന്നവർക്ക് ഓഫറുകളും 50,000 രൂപവരെ സ്റ്റേ വൗച്ചറുമായിരുന്നു വാഗ്ദാനം. ഓൺലൈൻ ഹോട്ടൽ ബുക്കിങ് സൈറ്റുകളിലേതിനേക്കാൾ നിരക്ക് കുറവും വാഗ്ദാനം ചെയ്തിരുന്നു.

പാക്കേജിൽ അംഗങ്ങളായവർക്ക് പലർക്കും ഈ ആനുകൂല്യം കിട്ടിയില്ല. തുടർന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ അരവിന്ദ് ശങ്കർ, ഡയറക്ടർമാരായ മുബനീസ് അലി, പ്രണവ് എന്നിവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കി കേസെടുത്തു.കിഴക്കമ്പലം സ്വദേശി സി.ആർ. രജത് നൽകിയ പരാതിയിലാണ് നടപടി. സ്റ്റേ വൗച്ചർ നൽകാതെ വന്നപ്പോൾ കമ്പനിയിൽ അടച്ച പണം ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകിട്ടിയില്ല.ഒന്നാംപ്രതിയും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ശങ്കർ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയുമാണെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട ഡയറക്ടർമാരിലൊരാൾ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ എയര്‍ ഇന്ത്യ എക്സ്‍പ്രസ്

Published

on

Share our post

കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സെക്ടറില്‍ സർവിസുകള്‍ വീണ്ടും വെട്ടികുറച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്.മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ആകെ 14 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി ഒമ്ബത് മുതല്‍ പ്രാബല്യത്തില്‍ വരുന്ന റദ്ദാക്കലുകള്‍ ഇന്ത്യയിലെ തിരുവനന്തപുരം, മദ്രാസ് (ചെന്നൈ), തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രക്കാരെ ബാധിക്കും.ഫെബ്രുവരി ഒമ്ബതിന് രാവിലെ 8.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിലെത്തുന്ന വിമാനവും അന്നേ ദിവസം മസ്കത്തില്‍നിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്തെത്തുന്ന വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ മാർച്ച്‌ 16 വരെയുമുള്ള ഞായറാഴ്ചകളിലെ മസ്കത്ത്-തിരുവനന്തപുരം സർവിസുകളും ഒഴിവാക്കിയിട്ടുണ്ട്.

ഫെബ്രുവരി ഒമ്ബത്, 17ലെ മസ്കത്ത്-മംഗലാപുരം, ഫെബ്രുവരി 11 മുതല്‍ മാർച്ച്‌ 25 വരെയുള്ള തീയതികളില്‍ മസ്കത്ത്-ചെന്നൈ (ചൊവ്വ ദിവസം), ഫെബ്രുവരി 17 മുതല്‍ മാർച്ച്‌ 17 വരെ മസ്കത്ത്-തിരിച്ചിറപ്പള്ളി (തിങ്കള്‍), ഫെബ്രുവരി 24 മുതല്‍ മാർച്ച്‌ 24 വരെ (ഞായർ, തിങ്കള്‍ ദിവസങ്ങളില്‍) മസ്കത്ത്-മംഗലാപുരം റൂട്ടുകളിലുമാണ് സർവിസ് റദ്ദാക്കിയത്. ഓഫ് സീസണായതിനാലാണ് സർവിസുകള്‍ വെട്ടികുറച്ചിരിക്കുന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവർ പറയുന്നത്.

ഫെബ്രുവരിയില്‍ മസ്കത്തില്‍നിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകള്‍ എയർ ഇന്ത്യ നേരത്തെ വെട്ടിക്കുറച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് അനുസരിച്ച്‌ ഫെബ്രുവരിയില്‍ കോഴിക്കോട്ടേക്കുള്ള ഒമ്ബത് സർവിസുകളാണ് കുറച്ചിട്ടുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവിസാണ് നിലച്ചിരിക്കുന്നത്.

ഈ മാസം ഒമ്ബത്, 12,15,17,19,20,24,26,27 തീയതികളില്‍ വെബ്സൈറ്റ് പരിശോധിച്ചാല്‍ സർവിസ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്.കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസുകള്‍ കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതല്‍ മസ്കത്തില്‍നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ നാല് സർവിസുകള്‍ മാത്രമാണുള്ളത്. ബാക്കി മൂന്ന് ദിവസം സർവിസുകളില്ല. നേരത്തെ ആഴ്ചയില്‍ ആറ് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഈ മാസം 17 മുതല്‍ കൊച്ചിയിലേക്കും നാല് സർവീസുകള്‍ മാത്രമാണ് നടത്തുന്നത്.

എത്ര അപാകതകളുണ്ടെങ്കിലും സാധാരണക്കാർ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്. മറ്റു വിമാന കമ്ബനികളെക്കാള്‍ ടിക്കറ്റ് നിരക്കുകള്‍ കുറവായതാണ് സാധാരക്കാരെ ആകർഷിക്കുന്നത്.നിരക്കിനൊപ്പം കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോവാൻ കഴിയുന്നതും സാധാരണക്കാർക്ക് സൗകര്യമാണ്. മറ്റു വിമാന സർവിസുകളെ അപേക്ഷിച്ച്‌ നൂലാമാലകള്‍ കുറവായതും സധാരണക്കാർക്ക് അനുഗ്രഹമാണ്.


Share our post
Continue Reading

Trending

error: Content is protected !!