Connect with us

health

കാൻസർ നിരക്ക് കൂടും, 2050 ആകുമ്പോഴേക്ക് 35ദശലക്ഷം പുതിയ രോ​ഗികളുണ്ടാകാം -ലോകാരോ​ഗ്യസംഘടന

Published

on

Share our post

ഇപ്പോഴും ഒരു ആരോ​ഗ്യഭീഷണിയായി തുടരുന്ന രോ​ഗമാണ് കാൻസർ. നേരത്തേ തിരിച്ചറിയാത്തതും മതിയായ ചികിത്സ ലഭ്യമാക്കാത്തതുമൊക്കെ കാൻസർ രോ​ഗികളെ അപകടാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആ​ഗോളതലത്തിൽ തന്നെ കാൻസറുണ്ടാക്കുന്ന ആഘാതങ്ങളേക്കുറിച്ച് ലോകാരോ​ഗ്യസംഘടനയുടെ ഭാ​ഗമായ ഐ.എ.ആർ.സി. ( International Agency for Research on Cancer) നടത്തിയ ​ഗവേഷണത്തിലും സമാനകണ്ടെത്തലുകളാണുള്ളത്.

കൂടുതലായി കാണപ്പെടുന്ന കാൻസറുകളേക്കുറിച്ചും മരണകാരണമാകുന്ന കാൻസറുകളേക്കുറിച്ചുമൊക്കെ ഐ.എ.ആർ.സി. ​ഗവേഷണം നടത്തുകയുണ്ടായി. തുടർന്നാണ് 2022-ൽ ഏറ്റവുമധികം കാണപ്പെട്ട കാൻസറുകൾ ശ്വാസകോശത്തേയും സ്തനത്തേയും മലാശയത്തേയും ബാധിക്കുന്നതാണെന്ന് കണ്ടെത്തിയത്. പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കണ്ടെത്തിയത് ശ്വാസകോശാർബുദം, മലാശയാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണ്. അതേസമയം സ്ത്രീകളിൽ സ്തനാർബുദം, ശ്വാസകോശാർബുദം, മലാശയാർബുദം എന്നിവയാണെന്നും കണ്ടെത്തി.

ആ​ഗോളതലത്തിൽ തന്നെ ശ്വാസകോശാർബുദം മൂലമുള്ള മരണനിരക്ക് ഉയർന്നുനിൽക്കുകയാണെന്നും ​ഗവേഷണത്തിലുണ്ട്. ഇരുപതുലക്ഷത്തോളം പേരെയാണ് ശ്വാസകോശാർബുദം ബാധിച്ചത്, പത്തുലക്ഷത്തിലേറെ പേരുടെ മരണത്തിനും കാരണമായി. മരണനിരക്കും രോ​ഗബാധാനിരക്കും ഏറ്റവും കൂടുതലായി കണ്ടെത്തിയത് ഏഷ്യയിലും യൂറോപ്പിലുമാണ്.

കാൻസർ രോ​ഗികളുടെ നിരക്കിൽ വരുംവർഷങ്ങളിലും വൻവർധനവ് രേഖപ്പെടുത്തുമെന്നും ​ഗവേഷണത്തിലുണ്ട്. 2050 ആകുമ്പോഴേക്ക് 77% കാൻസർ കേസുകളിലേക്കെത്തിച്ചേരുമെന്നാണ് പറയപ്പെടുന്നത്. അതായത് 35 ദശലക്ഷം പുതിയകേസുകൾ എന്ന നിലയിലേക്ക് കാൻസർ കേസുകൾ കുതിക്കുമെന്നാണ് ​ഐ.എ.ആർ.സി. വ്യക്തമാക്കുന്നത്.

മാനവവികസന സൂചികയിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലുള്ളവർ കാൻസർ രോ​ഗനിർണയം നടത്തുന്നത് വൈകിയാണെന്നും ​ഗുണനിലവാരമുള്ള ചികിത്സ ലഭിക്കാനുള്ള സാധ്യത ഇവരിൽ കുറവാണെന്നും ​ഗവേഷണത്തെ അടിസ്ഥാനമാക്കി ലോകാരോ​ഗ്യസംഘടന പറയുന്നു. കൂടാതെ രാജ്യങ്ങളിലുള്ള കാൻസർ സംബന്ധിച്ച ആരോ​ഗ്യപദ്ധതികളേക്കുറിച്ചും ലോകാരോ​ഗ്യസംഘടന പരാമർ‌ശിക്കുന്നുണ്ട്. 115 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ ​ഗവേഷണത്തിൽ 39ശതമാനം രാജ്യങ്ങൾ മാത്രമാണ് കാൻസറിനേയും അടിസ്ഥാന ആരോ​ഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ജീവിതരീതികളും പാരിസ്ഥിതികഘടകങ്ങളും കാൻസർനിരക്കുകളുടെ വർധനവിൽ പങ്കുവഹിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യസംഘടന പറയുന്നു. ഏഷ്യയിലെ പുകയില ഉപയോ​ഗവും ശ്വാസകോശാർബുദവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും പുകവലിക്കൊപ്പം മദ്യപാനം, അമിതവണ്ണം തുടങ്ങിയവയും കാൻസർ നിരക്കുകൾ വർധിപ്പിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു. വായുമലിനീകരണം വർധിക്കുന്നതും ശ്വാസകോശാർബുദം പോലുള്ളവയ്ക്ക് കാരണമാകുന്നുണ്ട്.

ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോ​ഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് ​രോ​ഗപ്രതിരോധത്തിന് ​ഗുണംചെയ്യുമെന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത്. കൂടാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാം. പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെ പ്രതിരോധിക്കാനാവും. ആരോ​ഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോ​ഗം കുറയ്ക്കുന്നതുമൊക്കെ ​ഗുണംചെയ്യും. കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദ​ഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു.


Share our post

health

ഈ പഴങ്ങൾ കഴിക്കു; ആർത്തവ സമയത്തെ വയറുവേദന പമ്പകടക്കും

Published

on

Share our post

സ്ത്രീകളിൽ ആർത്തവ സമയത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിൽ സാധാരണമാണ് വയറു വേദന. അസഹനീയമായ വയറു വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരോ നിങ്ങൾ? മരുന്നുകളും, പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിച്ച് മടുത്തോ? എന്നാൽ ഈ പഴങ്ങൾ കഴിച്ച് നോക്കു.

പഴം: ബോറോൺ, പൊട്ടാസ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങൾ പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് പഴം കഴിക്കുന്നത് നല്ലതാണ്. ഇത് വേദന കുറക്കുകയും, നല്ല ഉറക്കം കിട്ടുകയും , മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഗർഭാശയ പേശികൾക്ക് അയവ് ഉണ്ടാകും. ദിവസത്തിൽ ഒരിക്കെ ഇത് കഴിക്കാവുന്നതാണ്. ലഘു ഭക്ഷണമായോ, ജ്യൂസ് ആയോ കുടിക്കാം.

പപ്പായ: ആർത്തവ സമയങ്ങളിൽ സാധാരണമായി കഴിക്കാൻ നിർദ്ദേശിക്കുന്ന പഴവർഗമാണ് പപ്പായ. ഇത് വേദന കുറക്കുകയും, ഈസ്ട്രജൻ ഹോർമോണുകൾ വർധിപ്പിക്കുകയും ചെയ്യും. കൂടാതെ രക്തപ്രവാഹം കൂട്ടും, ദഹനശേഷി വർധിപ്പിക്കും. ഇത് കൃത്യമായ സമയങ്ങളിൽ ആർത്തവം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ പപ്പായ ജ്യൂസ് കുടിക്കാം.

ഓറഞ്ച്: വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ ഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കാൻ സഹായിക്കും. രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കും, മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കും, ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയും. ശരീരത്തിലെ അയണിന്റെ അളവ് വർധിപ്പിക്കും. ദിവസത്തിൽ ഒന്നോ രണ്ടോ ഓറഞ്ച് നേരിട്ടോ ജ്യൂസ് ആയോ കുടിക്കാം.

പൈനാപ്പിൾ: ഇതിൽ അടങ്ങിയിരിക്കുന്ന ബ്രൊമെലൈൻ എന്ന എൻസൈം ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ ശരീരത്തിൽ അയണിന്റെ അളവ് കൂട്ടുകയും നിങ്ങളുടെ മാനസികാവസ്ഥ നിയന്ത്രിക്കാനും സഹായിക്കും. പൈനാപ്പിളിൽ 86 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കും. നിങ്ങൾക്ക് ആവശ്യമനുസരിച്ച് കഴിക്കാം.

തണ്ണിമത്തൻ: വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന, തലവേദന, മാനസിക സമ്മർദ്ദം, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുകയും എപ്പോഴും ഹൈഡ്രേറ്റ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. നേരിട്ടോ, ജ്യൂസ് ആയിട്ടോ കുടിക്കാം. ദിവസത്തിൽ രണ്ട് കപ്പ് (300 ഗ്രാം) കുടിക്കാം.

സരസഫലങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നീ സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈബർ, ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ സി എന്നീ ഗുണങ്ങൾ ആർത്തവ സമയത്തെ ബുദ്ധിമുട്ടലുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. വേദന കുറക്കുകയും, രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ദഹനശേഷി, രക്തപ്രവാഹം എന്നിവ കൂട്ടും. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇത് കഴിക്കാവുന്നതാണ്.


Share our post
Continue Reading

health

പാവലിൽ പുതിയ ഹൈബ്രിഡുകൾ

Published

on

Share our post

മിക്ക ഏഷ്യൻ രാജ്യങ്ങളിലും വൻതോതിൽ കൃഷിചെയ്യുന്ന പാവൽ ഔഷധഗുണത്തിലും മുൻപന്തിയിലാണ്. പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ സമൃദ്ധമാണ്‌. ജീവകങ്ങളായ എ, ബി, സി, ഇയും പാവക്കായിൽ അടങ്ങിയിട്ടുണ്ട്. നൂറുകണക്കിന്‌ ഇനങ്ങൾ പാവലിലുണ്ട്‌. ഇടത്തരം വലുപ്പത്തിൽ ധാരാളം മുള്ളുകളോടുകൂടിയ ഇളം പച്ചനിറത്തിലോ വെളുത്ത നിറത്തിലോ ഉള്ള പാവൽ ഇനങ്ങളാണ്‌ കേരളത്തിൽ ആവശ്യക്കാരുള്ളത്‌. വാണിജ്യാടിസ്ഥാനത്തിൽ പാവൽ കൃഷിചെയ്യുന്ന കർഷകർക്ക്‌ ഹൈബ്രിഡ്‌ വിത്തുകളോടാണ്‌ പഥ്യം.

ഇനങ്ങൾ

കേരള കാർഷിക സർവകലാശാല വികസിപ്പിച്ച പ്രിയയും പ്രീതിയും പ്രിയങ്കയും കർഷകർക്ക് പ്രിയപ്പെട്ട ഇനങ്ങളാണ്. വെള്ളാനിക്കര കാർഷിക കോളേജിലെ, പച്ചക്കറിശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ വികസിപ്പിച്ച പ്രഗതിയും പ്രജനിയും അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ്പാവലുകളും. ആകർഷകമായ മുള്ളുകളോടുകൂടി, പച്ച നിറത്തിലുള്ള കായ്‌കൾ സമൃദ്ധമായുണ്ടാവുന്ന ഇനമാണ്‌ പ്രജനി. ഇളംപച്ച നിറത്തോടെയുള്ള പ്രഗതിയും ഗൈനീഷ്യസ്‌ (പെൺപൂക്കൾമാത്രം ഉണ്ടാകുന്ന ചെടികളുടെ പ്രജനനം) സാങ്കേതികവിദ്യ വഴിയാണ്‌ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അത്യപൂർവമായി പ്രയോഗിക്കപ്പെട്ട ഈ സാങ്കേതികവിദ്യ വഴി, കൂടുതൽ കായ്ഫലമുള്ള ഹൈബ്രിഡ്ഇനങ്ങൾ എളുപ്പത്തിൽ ഉൽപ്പാദിപ്പിക്കാനാകും. കക്കിരിയിൽ പ്രയോഗിച്ച്‌ വിജയിച്ച ഈ സാങ്കേതികവിദ്യ, തെക്കേ ഇന്ത്യയിൽ പാവലിൽ പ്രയോഗിച്ച്‌ വിജയിപ്പിക്കുന്നത്‌ ആദ്യമാണ്‌.

സാധാരണ ഹൈബ്രിഡ്‌ വിത്തുണ്ടാക്കുന്ന രീതിയിൽനിന്ന്‌ മാറി, തേനീച്ചകൾ വഴി പരാഗണം നടത്തി, ഹൈബ്രിഡ്‌ വിത്തുണ്ടാക്കുന്ന രീതിയാണിത്‌. തുറസായസ്ഥലത്ത്‌, ഒരുകിലോമീറ്റർ ചുറ്റളവിൽ മറ്റുപാവൽ ഇനങ്ങൾ ഇല്ലെന്നുറപ്പുവരുത്തും. പ്രത്യേകം വികസിപ്പിച്ച പെൺസസ്യങ്ങൾ മാതൃചെടികളായും ആൺപൂക്കളും പെൺപൂക്കളും ഇടകലർന്ന്‌ വിടരുന്ന സാധാരണ ഇനം പിതൃചെടികളായും 6:1 എന്ന അനുപാതത്തിൽ വളർത്തും. ഇതുവഴി തേനീച്ചകൾ പരാഗണംനടത്തി, മാതൃചെടികളിലെ പെൺപൂക്കൾ, കായായി വികസിക്കുകയും അവയിലെ എല്ലാവിത്തുകളും 100 ശതമാനം ഹൈബ്രിഡ്‌ വിത്തുകളാകുകയും ചെയ്യും. ഗുണമേന്മയുള്ള ഹൈബ്രിഡ്‌ വിത്തുകൾ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാൻ ഈ സാങ്കേതികവിദ്യവഴി കഴിയുന്നു.

പ്രത്യേകതകൾ

പ്രജനി: 22.4 സെന്റീമീറ്റർ നീളമുള്ള പച്ചകായ്കൾ, ശരാശരി തൂക്കം 197 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്കളുടെ എണ്ണം 48, ഒരു ചെടിയിൽനിന്നുമുള്ള ശരാശരിവിളവ് 7 .9 കിലോഗ്രാമാണ്‌. ഒരു ഹെക്ടറിൽനിന്നുമുള്ള ശരാശരി വിളവ് 30.8 ടണ്ണും.
പ്രഗതി: 23.2 സെന്റീമീറ്റർ നീളമുള്ള ഇളം പച്ചകായ്കൾ, ശരാശരി തൂക്കം 205 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്കളുടെ എണ്ണം 42. ഒരു ചെടിയിൽനിന്ന്‌ ശരാശരി വിളവ് 8.1 കിലോഗ്രാമും ഒരു ഹെക്ടറിൽനിന്ന്‌ ശരാശരി വിളവ് 37.3 ടണ്ണുമാണ്‌.


Share our post
Continue Reading

health

ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവരാണോ? കാത്തിരിക്കുന്നത് സ്‌ട്രോക്കും ഹൃദയാഘാതാവും

Published

on

Share our post

ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കാത്തവരാണ് നമ്മളിൽ പലരും. ഉറങ്ങാൻ പോകുന്നതിന് കൃത്യമായ ഒരു സമയം പാലിക്കാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണെന്നാണ് പുറത്തുവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവർക്ക് സ്‌ട്രോക്ക്, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെക്കാൾ 26% കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. യുകെ ബയോബാങ്ക് നടത്തിയ പഠനം ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിലാണ് പ്രസിദ്ധീകരിച്ചത്.

40 നും 79 നും ഇടയിൽ പ്രായമുള്ള 72,269 പേരിൽ നടത്തിയ ഗവേഷണത്തിന് ശേഷമാണ് ഉറക്കത്തിന് സമയക്രമം പാലിക്കാത്തവർക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് കണ്ടെത്തിയത്. ആരോഗ്യമുള്ള വ്യക്തികൾ 7 മുതൽ 9 മണിക്കൂർ സമയം ഉറങ്ങണമെന്നും പഠനം നിർദ്ദേശിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന വ്യക്തികൾക്ക് ഹൃദ്‌രോഗം വളരെ എളുപ്പത്തിൽ പിടിപെടും. സമയക്രമം പാലിക്കാത്ത വ്യക്തികൾ 8 മണിക്കൂർ ഉറങ്ങിയാലും ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ല.

ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം സ്ഥിരമായി ഉറങ്ങുന്ന സമയത്തില്‍ മാറ്റം വരുത്തുന്നവരെക്കുറിച്ചല്ല പറയുന്നത്. പകരം അഞ്ചോ ആറോ ദിവസങ്ങളിൽ ക്രമരഹിതമായ ഉറക്കമുള്ളവരെയാണ് ഹൃദ്‌രോഗം ബാധിക്കുകയെന്നും ഗവേഷകർ പറയുന്നു.

ഓരോ ദിവസവും രാവിലെ വ്യത്യസ്ത സമയങ്ങളിൽ ഉണരുന്നത് ആളുകളുടെ ബയോളജിക്കൽ ക്ലോക്കിനെ ബുദ്ധിമുട്ടിലാക്കും ഇതാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.
ഗവേഷണത്തിൽ പങ്കെടുത്തവർ അവരുടെ ഉറക്കം രേഖപ്പെടുത്താൻ ഏഴ് ദിവസത്തേക്ക് ഒരു ആക്റ്റിവിറ്റി ട്രാക്കർ ധരിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ ഉൾപ്പെടുത്തി വിദഗ്ധർ സ്ലീപ്പ് റെഗുലരിറ്റി ഇൻഡക്‌സ് (എസ്ആർഐ) സ്‌കോർ കണക്കാക്കുകയും ചെയ്തിരുന്നു. പൂജ്യം മുതൽ 100 വരെയായിരുന്നു ആളുകൾക്ക് നൽകിയ സ്‌കോർ.

ഉറക്കസമയം, ഉണരുന്ന സമയം, ഉറക്കത്തിന്റെ ദൈർഘ്യം, രാത്രിയിൽ ഉണർന്നിരിക്കൽ എന്നിവ കണക്കാക്കി ദൈനംദിന സ്‌കോർ റെക്കോർഡ് ചെയ്തു. എട്ട് വർഷത്തോളമാണ് ആളുകളെ പഠനത്തിന് വിധേയമാക്കിയത്.
ക്രമരഹിതമായി ഉറങ്ങുന്നവർക്ക് സ്ഥിരമായ സമയത്ത് ഉറങ്ങുന്നവരെ അപേക്ഷിച്ച് സ്‌ട്രോക്ക്, ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത 26% കൂടുതലാണെന്നും ഇടയ്ക്ക് ക്രമരഹിതമായി ഉറങ്ങുന്നവർക്ക് രോഗസാധ്യത 8% കൂടുതലാണെന്നും പഠനം കണ്ടെത്തുന്നു. പഠനം നടത്തിയവരിൽ 61 ശതമാനം ആളുകളും സ്ഥിരസമയത്ത് ഉറങ്ങുന്നവരാണെന്നും 48 ശതമാനം ക്രമരഹിതമായി ഉറങ്ങുന്നവരാണെന്നും പഠനം പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!