Connect with us

Kerala

പഠിക്കാതെ പരീക്ഷയെഴുതാമെന്നത് ഇനി സ്വപ്‌നം മാത്രം; ‘അടവ്’ കാണിച്ചാൽ പത്ത് വർഷം ജയിലിൽ കിടക്കണം, പിഴ ഒരു കോടി

Published

on

Share our post

സ്കൂൾ കാലം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ഒന്നാണ് പരീക്ഷകൾ. കോളേജ് എൻട്രൻസ്, ജോലിക്ക് വേണ്ടിയുള്ള പരീക്ഷകൾ, ഇനി ജോലിയുള്ളവരാണെങ്കിൽ പ്രൊമോഷന് വേണ്ടിയുള്ള പരീക്ഷകൾ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിരവധി തവണ പരീക്ഷകൾ എഴുതി പാസാകേണ്ട സന്ദ‌ർഭങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, കുറച്ച് നാളുകളായി പരീക്ഷയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകൾ നമ്മൾ കേട്ടുവരികയാണ്.

ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷയിൽ കൃത്രിമം കാട്ടുക, ഉത്തര കടലാസുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആത്മാർത്ഥമായി പഠിച്ച് പരീക്ഷ എഴുതുന്നവരെ ഇത് വലിയ രീതിയിലാണ് ബാധിക്കുന്നത്. ഇക്കാരണത്താൽ തന്നെ അന്യായമായ മാർഗങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ബില്ല് കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട കൃത്രിമങ്ങൾ തടയാൻ ബീഹാർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ചില നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇതിന് പുറമേ കേന്ദ്രം ഇക്കാര്യത്തിൽ ശക്തമായ നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

കരട് ബില്ലിൽ ഉൾപ്പെടുന്ന കാര്യങ്ങൾ

ചോദ്യപേപ്പർ ചോർത്തുന്നത് വ്യക്തികളോ വിദ്യാർത്ഥികളോ ആണെങ്കിൽ അവർക്ക് ഏറ്റവും കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ബില്ലിൽ പറഞ്ഞിട്ടുള്ളത്. കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് പരമാവധി പത്ത് വർഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. കൂടാതെ ഒരു കോടി രൂപ പിഴയടക്കേണ്ടിയും വരും.

 

ഇനി പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ അവർക്ക് ഒരു കോടി രൂപയും, നടത്തിയ പരീക്ഷയ്‌ക്ക് ചെലവായ മുഴുവൻ തുകയും ഇവരിൽ നിന്നും ഈടാക്കുന്നതുമാണ്. നാല് വർഷത്തേക്ക് പൊതു പരീക്ഷ നടത്തുന്നതിൽ നിന്ന് ആ സ്ഥാപനത്തെ വിലക്കുകയും ചെയ്യും.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), റെയിൽവേ, ബാങ്കിംഗ്, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇറ്റി), നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് ടെസ്റ്റ് (ജെഇഇ), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) തുടങ്ങി എല്ലാ പരീക്ഷകളും ഈ ബില്ലിന് കീഴിൽ വരും. ”പൊതു പരീക്ഷാ സമ്പ്രദായങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരാനും യുവാക്കളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് ഫലം കണ്ട് അവരുടെ ഭാവി സുരക്ഷിതമാക്കാനും ഈ ബില്ല് സഹായിക്കും.”- ബില്ല് അവതരിപ്പിച്ചുകൊണ്ട് ശാസ്ത്ര സാങ്കേതിക മന്ത്രാലയ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

പരീക്ഷകളിൽ സുതാര്യത മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത

ബില്ല് പ്രകാരം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനും പ്രവേശനത്തിനും വേണ്ടിയുള്ള പരീക്ഷകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചിലർ കൃത്രിമം കാണിച്ചതിന്റെ പേരിൽ പല സംസ്ഥാനങ്ങൾക്കും അവർ നടത്തിയ പൊതു പരീക്ഷാ ഫലങ്ങൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ചില ചോദ്യപേപ്പർ ചോർന്ന സംഭവങ്ങൾക്ക് പിന്നിൽ വലിയ മാഫിയ തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. നമ്മുടെ രാജ്യത്തുള്ള ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ളവരെ തടയാനും ഈ നിയമം വരുന്നതിലൂടെ സാധിക്കുമെന്നും ബില്ലിൽ പറയുന്നു.

ബില്ലിന്റെ പ്രസക്തി

രാജസ്ഥാനിൽ വ്യാപകമായ പരീക്ഷാ പേപ്പർ ചോർച്ച ഉണ്ടായത് തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. ഇതോടെ ക്രമക്കേടുകൾ തടയാൻ പുതിയ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പത്ത് വർഷം തടവ് എന്നതിൽ നിന്ന് ഇവർക്കുള്ള ശിക്ഷ ജീവപര്യന്തം വരെയാക്കി ഉയർത്തുന്നതിനുള്ള ബില്ല് 2023 ജൂലായിൽ നിയമസഭ പാസാക്കി. അതുപോലെ, ഗുജറാത്ത്, യു പി സർക്കാരുകളും കഴിഞ്ഞ വർഷം കർശനമായ ശിക്ഷയും ഒരു കോടി രൂപ പിഴയും എന്ന നിയമം കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ നിയമം ശക്തമാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള മാറ്റമാണ് ഈ സംസ്ഥാനങ്ങളിൽ വന്നിട്ടുള്ളത്. അതിനാൽ തന്നെ രാജ്യത്തുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകും എന്ന നിലയിൽ പരീക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കേന്ദ്രം ശക്തമായ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.


Share our post

Kerala

ജീവനക്കാര്‍ തുണയായി; യുവതി ആംബുലന്‍സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകി

Published

on

Share our post

പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.

പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.

പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കി.

നിത പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് സിജോ രാജ് ആംബുലന്‍സുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രി ലേബര്‍ റൂമില്‍വെച്ചാണ് യുവതി രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മൂവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Share our post
Continue Reading

Kerala

മതത്തെ ദുരുപയോഗം ചെയ്ത് നിക്ഷേപകരെ പറ്റിച്ചു; അല്‍ മുക്തദിര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

Published

on

Share our post

കൊല്ലം: മതവും ദൈവത്തിന്റെ പേരും ദുരുപയോഗം ചെയ്ത് അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വന്‍ നിക്ഷേപക തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ ആളുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര്‍ തട്ടിപ്പിനിരായായതായാണ് പരാതി.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്ന് നിക്ഷേപകര്‍ അറിയിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിര്‍ ഇന്‍ വെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.

മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതി കൊടുത്താല്‍ ഒരിക്കലും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെടുന്നുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി പോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയായിരുന്നുവെന്നും പിന്നീട് തട്ടിപ്പിനിരയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. ആദ്യം ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണെന്നും നിക്ഷേപകര്‍ പറയുന്നു.


Share our post
Continue Reading

health

പെട്ടെന്നുള്ള തീവ്രമായ പനിയും തലവേദനയും ശ്രദ്ധിക്കണം, കോവിഡിനേക്കാൾ കരുതൽ വേണം ഡെങ്കിപ്പനിക്ക്

Published

on

Share our post

എല്ലാവർഷവും മെയ് പതിനാറ് ഡെങ്കിപ്പനി അവബോധ ദിനമായി ആചരിച്ചുവരുന്നു. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഈ രോ​ഗത്തേക്കുറിച്ചുള്ള അവബോധം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

കോവിഡിനേക്കാൾ കരുതലോടെ സമീപിക്കേണ്ട രോ​ഗം എന്നാണ് ​ഗവേഷകർ ഡെങ്കിപ്പനിയെ വിശേഷിപ്പിക്കുന്നത്. കോവിഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണ് ഡെങ്കിപ്പനിയെ ജാ​ഗ്രതയോടെ സമീപിക്കണമെന്ന് വിദ​ഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ​ഗവേഷകർ വിശദമായ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.

എന്താണ് ഡെങ്കിപ്പനി ?

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

തുരത്താം, കൊതുകിനെ

 

  • കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
  • ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
  • ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
  • കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
  • ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.

Share our post
Continue Reading

Trending

error: Content is protected !!