ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് വിറ്റാല്‍ ലൈസൻസ് റദ്ദാക്കും

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വിറ്റാല്‍ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയില്‍ ഇ.ചന്ദ്രശേഖരന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ആന്‍റിബയോട്ടിക് വിതരണം പരിശോധിക്കാനായി ഓപ്പറേഷൻ അമൃത് നടത്തുന്നുണ്ട്. ശാസ്ത്രീയമായ ആന്‍റിബയോട്ടിക് ഉപയോഗം ആസ്പത്രികള്‍ ഉറപ്പാക്കണം.
അല്ലാത്തവയുടെ വിവരങ്ങള്‍ സർക്കാർ പ്രസിദ്ധീകരിക്കും. 2024ഓടെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്‍റിബയോട്ടിക് സ്മാർട്ട് ആസ്പത്രികളാക്കും. ആന്‍റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം കാരണം രോഗാണുക്കള്‍ക്ക് പ്രതിരോധ ശേഷിയുണ്ടാവുന്ന ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ് മൂലം 2050 ആവുമ്പോള്‍ ലോകത്ത് ഒരു കോടി ആളുകള്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
നിശബ്ദ മഹാമാരി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്പത്രികളിലും മാസത്തിലൊരിക്കല്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് നടത്തും. ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ശാസ്ത്രീയമായി സംസ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.