കണ്ണൂരിൽ സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി

കണ്ണൂർ:പോസ്റ്റ് ഓഫീസ് പാർസൽ ട്രാക്ക് ചെയ്യുന്നതിന് വേണ്ടി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടതിനെ തുടർന്ന് കണ്ണൂർ സൈനികന് 99,500 രൂപ നഷ്ടമായതായി പരാതി.ടോൾ ഫ്രീ നമ്പറിൽ വിളിച്ച സൈനികനെ തെറ്റിദ്ധരിപ്പിച്ച് ഫോണിൽ ഒരു സ്ക്രീൻ ഷെയർ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പറയുകയായിരുന്നു. അതിനായി ഒരു ലിങ്ക് തട്ടിപ്പുകാർ ഫോണിലേക്ക് അയച്ചു നൽകുകയും ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു.
മറ്റൊരു പരാതിയിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകിയ പരാതിക്കരന് കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന ഒരു ഫോൺ കാൾ വരികയും കെ.വൈ.സി വിവരങ്ങൾ വെരിഫിക്കേഷൻ ചെയ്യണമെന്നും അതിനായി ഫോണിന്റെ സ്ക്രീൻ ഷെയർ ചെയ്യണമെന്നും പറയുകയായിരുന്നു. സമാന രീതിയിൽ ഒരു ലിങ്ക് അയച്ചു നൽകുകയും ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയായിരുന്നു.തുടർന്ന് യുവാവിന്റെ അക്കൗണ്ടിൽ നിന്നും 10000 രൂപ നഷ്ടമായി.
ഇതിനായി ഫോൺ സ്ക്രീൻ ഷെയർ ചെയ്യണമെന്നും അക്കൗണ്ടിൽ നിന്നും 10000 രൂപ നഷ്ടമാവുകയായിരുന്നു.അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ ആപ്പുകളെന്ന് സൈബർ പൊലിസ് അറിയിച്ചു. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
ഇതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരികയാണ് പതിവ്. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സ്ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.
ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തി വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ പൂർണമായും അവഗണിക്കണമെന്ന് പൊലിസ് പറഞ്ഞു.ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്ന് പൊലിസ് പറഞ്ഞു.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പണം നഷ്ടപ്പെട്ടവർപരാതി റിപ്പോർട്ട് ചെയ്യണമെന്നും കണ്ണൂർ സൈബർ സി. ഐ സനൽകുമാർ പറഞ്ഞു.