കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഏഴ് മുതൽ പത്ത് വരെ കണ്ണൂരിൽ

കണ്ണൂർ : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) 33-ാം സംസ്ഥാന സമ്മേളനം ഏഴ് മുതൽ പത്ത് വരെ കണ്ണൂരിൽ നടക്കും. ബർണശേരി ഇ.കെ. നായനാർ അക്കാദമിയിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ ഏഴിന് രാവിലെ 9.30ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. ‘മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം.
ഏഴിന് പകൽ രണ്ടിന് സംസ്ഥാന കൗൺസിൽ ചേരും. എട്ടിന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം. 11.30ന് ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. സുജാതയും ഒമ്പതിന് രാവിലെ ഒമ്പതിന് വിദ്യാഭ്യാസ–സാംസ്‌കാരിക സമ്മേളനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഉദ്‌ഘാടനം ചെയ്യും. പകൽ 12ന് സാമ്പത്തിക രംഗത്തെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഭാഷണം. മൂന്നിന് കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന അധ്യാപക പ്രകടനം പൊതുസമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കലക്ടറേറ്റ് മൈതാനം) സമാപിക്കും. വൈകിട്ട് 4.15ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
10ന് രാവിലെ 10ന് ‘അട്ടിമറിക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടന’ എന്ന വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജിന്റെ പ്രഭാഷണം. പകൽ രണ്ടിന് യാത്രയയപ്പ് സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.
ആറിന് രാവിലെ 9.30ന് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പതാക ജാഥയും തലശേരി ജവഹർഘട്ട് അബു–ചാത്തുക്കുട്ടി സ്‌മാരകത്തിൽ നിന്ന് ദീപശിഖാ ജാഥയും പകൽ രണ്ടിന് പയ്യന്നൂർ ആനന്ദതീർഥ ആശ്രമത്തിൽ നിന്ന് കൊടിമര ജാഥയും തുടങ്ങും. ജാഥകൾ വൈകിട്ട് അഞ്ചിന് കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസ് പരിസരത്ത് സംഗമിച്ച് കോടിയേരി ബാലകൃഷ്‌ണൻ നഗറിലെത്തും. 5.30ന് സംഘാടകസമിതി ചെയർമാൻ എം.വി. ജയരാജൻ പതാകയുയർത്തും.