പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

Share our post

മധുര: തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ക്ഷേത്രങ്ങൾ പിക്നിക് സ്പോട്ടുകളല്ലെന്ന് പറഞ്ഞ കോടതി പ്രവേശന കവാടങ്ങളില്‍ കൊടിമരത്തിന് ശേഷം അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

വ്യക്തികള്‍ക്ക് അവരവരുടെ മതത്തിൽ വിശ്വസിക്കാനും ആചരങ്ങൾ അനുഷ്ഠിക്കാനും അവകാശമുണ്ടെന്നും മറ്റ് മതവിശ്വാസികള്‍ക്ക് ഹിന്ദു മതത്തിൽ വിശ്വാസമില്ലെങ്കിൽ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാൻ ഭരണഘടന ഒരു അവകാശവും നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ബൃഹദീശ്വര ക്ഷേത്രത്തിൽ അന്യമതത്തിൽപ്പെട്ട ഒരു സംഘം ആളുകൾ ക്ഷേത്രപരിസരത്ത് മാംസാഹാരം കഴിച്ചതായ റിപ്പോർട്ടുകളും, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ ഇതര മതത്തിൽപ്പെട്ടവർ അവരുടെ പുണ്യഗ്രന്ഥവുമായി ശ്രീ കോവിലിനു സമീപം പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ചതും ചൂണ്ടികാട്ടിയ ജഡ്ജി ഈ സംഭവങ്ങൾ ഹിന്ദുക്കൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു.

പഴനി ക്ഷേത്ര വിഷയത്തിൽ ഹിന്ദു മതത്തിലെ ആചാരങ്ങൾ പിന്തുടരുകയും ക്ഷേത്ര ആചാരങ്ങൾ പാലിക്കുകയും ചെയ്യുന്ന അഹിന്ദുക്കളെ ക്ഷേത്രം സന്ദർശിക്കാൻ അനുവദിക്കാമെന്നും കോടതി വിധിയിൽ പറയുന്നു. ഇത്തരത്തിൽ പ്രവേശിക്കുന്നവരുടെ വിവരങ്ങൾ ക്ഷേത്ര രജിസ്റ്ററിൽ രേഖപ്പെടുത്തണം. പഴനി ക്ഷേത്ര വിഷയത്തിൽ മാത്രമായിട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളതെന്നതിനാൽ വിധി ക്ഷേത്രത്തിന് മാത്രമായി ചുരുങ്ങിയേക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!