വളപട്ടണം മുച്ചിലോട്ടമ്മയുടെ തിരുമുടിക്ക് ഇക്കുറി ‘പത്മ’ശോഭ

കണ്ണൂർ: ആകാശസങ്കൽപമായ തിരുമുടിയും ഭൂസങ്കൽപമായ മെയ് ചമയങ്ങളും സമുദ്രസങ്കൽപമായ ഉടയും ഇരു കൈകകളിലും ഇഹപരലോക സങ്കൽപത്തിലുള്ള പരാപരകോലുമേന്തി വളപട്ടണം മുച്ചിലോട്ട് ക്ഷേത്രത്തിലെ കൈലാസക്കല്ലിന് സമീപം ഉയർന്ന മുച്ചിലോട്ടമ്മയുടെ തിരുമുടിയ്ക്ക് ഇക്കുറിയും പത്മശോഭയും. ചരിത്രത്തിലാദ്യമായി പത്മ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട തെയ്യക്കോലധാരി ഇ.പി.നാരായണൻ പെരുവണ്ണാൻ ബഹുമതി നേടിയ ശേഷം ആദ്യമായി കെട്ടിയാടിയ തെയ്യക്കോലം കൂടിയായി ഇത്.
മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാൻ കഠിനമായ വ്രതനിഷ്ഠയോടെ പ്രത്യേക അറയിൽ ഇരിക്കുമ്പോഴാണ് നാരായണൻ പെരുവണ്ണാനെ തേടി പത്മശ്രീ പുരസ്കാര പ്രഖ്യാപനം എത്തിയത്. എല്ലാവരും അഭിനന്ദനങ്ങൾ അറിയിക്കാൻ വന്നണയുമ്പോഴും വ്രതശുദ്ധിയുടെ നിറവിൽ തിരുമുടിയേന്താനായുള്ള കാത്തിരിപ്പിലായിരുന്നു പെരുവണ്ണാൻ.
തെയ്യം രംഗത്തെ ആറു പതിറ്റാണ്ടിലേറെ നീണ്ട സാധനയ്ക്ക് രാജ്യം നൽകിയ അംഗീകാരത്തിന്റെ സന്തോഷവും ആനന്ദവും അറിയുന്നുണ്ടെന്ന് പെരുവണ്ണാൻ പറയുന്നു. കോലക്കാരനായി നിശ്ചയിക്കപ്പെട്ട് തിരുമുടി അഴിക്കുന്നതു വരെ മനസ്സിൽ മുച്ചിലോട്ടമ്മ മാത്രമേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. മുച്ചിലോട്ടമ്മയുടെ ദിവ്യരൂപം കൺകുളികെ ദർശിക്കാനായ കാത്തിരുന്ന ഓരോ ഭക്ത മാനസങ്ങളിലും അനുഗ്രഹം ചൊരിഞ്ഞ് ഇന്നലെ അർദ്ധ രാത്രിയോടെയാണ് മുടിയഴിച്ചത്. ഭക്തരുടെ സങ്കടങ്ങൾ കേട്ട് സങ്കടനിവാരിണിയായി മണിക്കൂറുകളോളമാണ് ഭഗവതി ക്ഷേത്ര മുറ്റത്ത് നിറഞ്ഞു നിന്നത്.
കലാകാരനെന്ന നിലയിൽ ജയരാജിന്റെ കളിയാട്ടം സിനിമയുടെ ഭാഗമായിട്ടുണ്ട് പെരുവണ്ണാൻ. തെയ്യം കലയുടെ അടിസ്ഥാന പാഠങ്ങൾ അദ്ദേഹമാണ് ചിത്രത്തിലെ നായകനായ സുരേഷ് ഗോപിക്ക് പകർന്നു നൽകിയത്. പതിമൂന്നാം വയസ്സിൽ പനക്കാട് ചെറുവയലിൽ പാടാർകുളങ്ങര വീരൻ കെട്ടിയാടിയാണ് നാരായണ പെരുവണ്ണാൻ തെയ്യാട്ടത്തിലേക്ക് ചുവടുവച്ചത്.
തച്ചോളി ഒതേനൻ, ബാലി, കതിവനൂർ വീരൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട് ഇദ്ദേഹം. വളപട്ടണം മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ തുടർച്ചയായി 32ാം വർഷമാണ് മുച്ചിലോട്ടമ്മയുടെ തിരുമുടിയണിയുന്നത്. തെയ്യം, തെയ്യച്ചമയം രംഗത്തെ സംഭാവനകളെ മാനിച്ച് കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം (2009), ഉത്തര മലബാർ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതിയുടെ പുരസ്‌കാരം (2014), കേരള ഫോക്‌ലോർ അക്കാഡമിഫെലോഷിപ് (2018), തൃഛംബരം ശ്രീകൃഷ്ണ സേവാ സമിതി ആദരം (2022) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും നാരായണൻ പെരുവണ്ണാന് ലഭിച്ചിട്ടുണ്ട്.